മലബാറിന്റെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന്: കടകംപള്ളി
വടകര: മലബാറിന്റെ ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗിക്കാനും,വികസിപ്പിക്കാനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ദക്ഷിണേന്ത്യയിലെ ആദ്യ കര കൗശല പരിശീലന അക്കാദമി ഇരിങ്ങൽ സർഗ്ഗാലയയിൽ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ടൂറിസം രംഗത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ലക്ഷ്യമാണ് സർക്കാരിനുള്ളത്. ഇതിന്റെ ഭാഗമായി ഉത്തരവാദിത്വ ടൂറിസം സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.മലബാറിന്റെ ടൂറിസം സാധ്യതകളെ ലോക ഭൂപടത്തിലേക്ക് കൊണ്ട് വരാൻ സർക്കാരിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.അക്കാദമിയിലെ പരിശീലനത്തിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ രാജ്യാന്തര നിലവാരമുള്ളതാക്കിമാറ്റി ഇവ വിദേശ വിപണിയിലേക്ക് എത്തിക്കാനും നാം ശ്രമിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ.ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ ഉപഹാരം സമർപ്പിച്ചു.ഉഷ വളപ്പിൽ,ആർക്കിടെക്റ്റ് ആർ.കെ.രമേഷ്, പി.വേണുഗോപാലൻ, സബീഷ് കുന്നങ്ങോത്ത്, പി.അഷറഫ്, സി പി രവീന്ദ്രൻ, മനയിൽ സുരേന്ദ്രൻ, എം.ടി.നാണു,എസ്.വി.റഹ്മത്തുള്ള, വിനോദ സഞ്ചാര വകുപ്പ് ജോയിൻറ് ഡയറക്റ്റർ സി.എൻ. അനിതകുമാരി, സർഗ്ഗാലയ സി.ഇ.ഒ.പി.പി.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.