ഇവർ പ്രതിസന്ധികളെ തരണം ചെയ്തവർ.. 70 വയസ്സ് പിന്നിടുമ്പോൾ മാതയ്ക്കും അബ്ദുള്ളയ്ക്കും നാടിന്റെ ആദരവ്
നാദാപുരം: പ്രതിസന്ധികൾ നിറഞ്ഞ ജീവിതവഴിയിൽ തോറ്റ് പിന്മാറാതെ പൊരുതി മുന്നേറിയ രണ്ട് തൊഴിലാളികൾ. ജീവിത സായാഹ്നത്തിലും പതറാതെ അ ദ്ധ്വാനത്തിന്റെ മഹത്വം മുറുകെ പിടിച്ച അബ്ദുള്ളയ്ക്കും മാതയ്ക്കും ആദ്യ ആദരവ്.
പതിമൂന്നാം വയസ്സിൽ മണ്ണിലിറങ്ങി പണിയെടുത്ത് തുടങ്ങിയ എഴുപത്തി ഏഴുകാരൻ വാണിമേൽ ഏച്ചിപാലേമ്മൽ അബ്ദുള്ളയും പ്രായം എഴുപതോടടുത്തിട്ടും നിത്യവും കൂലിവേല ചെയ്യുന്ന നീളം പറമ്പത്ത് മാതയുമാണ് തങ്ങളുടെ ജീവിതത്തിൽ ആദ്യമായി ലഭിക്കുന്ന അംഗീകാരവും ആദരവും ഏറ്റുവാങ്ങുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയുടെ അമരക്കാരൻ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശനാണ് അബ്ദുള്ളയേയും മാതയേയും പൊന്നാടയണിയിച്ച് ആദരിക്കുക. രവീഷ് വളയം അധ്യക്ഷനാകും. വെള്ളിഴായ്ച്ച രാവിലെ പത്തിന് വാണിമേൽ നിരത്തുമ്മൽ പീടികയിൽ ആരംഭിക്കുന്ന കെ പി ആർ എന്‍റെര്‍പ്രൈയിസസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് തൊഴിലാളി കാരണവർക്ക് ആദരവ് നൽകുന്നത്.
പ്രായം എണ്‍പതിനോടടുത്തിട്ടും നല്ല ഉശിരോടെ യും കരുത്തോടെയും അബ്ദുള്ളയ്ക്ക പറഞ്ഞു പണിയെടുത്ത് തിന്നുന്നതിന് രുചിയേറെയാണെന്ന്. കാളപൂട്ട് മുതൽ തെങ്ങ് കയറ്റം വരെ ചെയ്യാത്ത ജോലി ഒന്നുമില്ലെന്ന് മോണകാട്ടി ചിരിച്ച് കൊണ്ട് അബ്ദുള്ളക്ക പറഞ്ഞു.
ഒരു വയസ്സ് തികയും മുമ്പ് മകനെയും യൗവ്വനത്തിൽ തന്നെ ഭർത്താവിനെയും നഷ്ടപ്പെട്ട് ജീവിതത്തിൽ തനിച്ചായ മാത അമ്മയ്ക്ക് എന്നും പണി തിരക്കാണ്. ഞാറ് നടാനും കൃഷിപണിയിലും സമർത്ഥയായ ഈ അമ്മ തൊഴിലുറപ്പ് തൊഴിലാളിയാണ്. ജോലിയില്ലെങ്കിൽ വീട്ടും പണിയാകും വെറുതെ ഇരിക്കാനാവുന്നില്ല ഈ കരുത്തുള്ള തൊഴിലാളിക്ക്.