ചില അദൃശ്യർക്കു വേണ്ടി കരിപ്പൂർ വിമാനത്താവളത്തെ തകർക്കുന്നു; എംകെ രാഘവൻ എംപി ഉപവാസത്തിന്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവിസും ഹജ്ജ് എംബാർക്കേഷൻ പോയിന്റും പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവൻ എം പി ഉപവാസത്തിന്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിരമായ് ഇടപെടണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി 24 മണിക്കൂർ ഉപവസിക്കും. ജൂലൈ 12 വ്യാഴാഴ്ച രാവിലെ 9 മണിമുതൽ ജൂലൈ 13 രാവിലെ 9 മണിവരെയാണ് ഉപവാസം.
ഇന്ത്യയിലെ ഏറ്റവും ലാഭകരമായി മുന്നോട്ട് പോകുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തായിരുന്നു കോഴിക്കോട്. പ്രത്യേകിച്ച് എമിറേറ്റ്സ്, സൗദി എയർലൈൻസ് തുടങ്ങിയ വിമാനകമ്പനികൾ കോഡ്-ഇ ഇനത്തിൽപെട്ട വലിയ വിമാനങ്ങളുമായി സർവ്വീസ് നടത്തിയിരുന്നു. ഇക്കാലത്ത് വലിയ ലാഭമാണ് കരിപ്പൂർ എയർപോർട്ട് ഉണ്ടാക്കിയത്.
കോഡ്-ഇ ഇനത്തിൽപ്പെട്ട വിമാനങ്ങൾ നിരോധിച്ചതിന് ശേഷം കരിപ്പൂർ വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ 18 ാം സ്ഥാനത്തും ചരക്ക് നീക്കത്തിൽ 12 ാം സ്ഥാനത്തുമായ് പിന്നോട്ടു പോയി. ഗൾഫ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് വരുന്ന മലബാറിലെ സാധാരണക്കാരായ പ്രവാസികൾ ഉൾപ്പെടെ ആശ്രയിക്കുന്ന വിമാനത്താവളമാണ് കരിപ്പൂർ. എന്നാൽ ഈ വിമാനത്താവളത്തോട് നിഷേധാത്മകമായ സമീപനമാണ് കേന്ദ്ര സർക്കാരും എയർപ്പോർട്ട് അതോറിറ്റിയും DGCAയും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
പൊതു മേഖലയിൽ ലാഭകരമായി പ്രവർത്തിച്ചിരുന്ന വിമാനത്താവളം ഏതോ ചിലരുടെ സ്ഥാപിത താത്പര്യത്തിന് വേണ്ടി നശിപ്പിക്കാനും ഇല്ലായ്മ ചെയ്യാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എംപി ആരോപിച്ചു. റൺവേ അറ്റകുറ്റപണിക്കും ശക്തിപ്പെടുത്തലിനും വേണ്ടി 2016 മെയ്മാസം മുതലാണ് വലിയ വിമാനങ്ങൾക്കുള്ള നിരോധനമേർപ്പെടുത്തിയത്. നിലവിലുളള കോഡ്-സി വിമാനങ്ങൾക്ക് മാത്രമായി അനുമതി ചുരുക്കി.
ഇതിനാണെങ്കിൽ കോടിക്കണക്കിന് രൂപയും 3 വർഷവും ചെലവഴിച്ച് 21 പി.സി.എൻ (പേവ്മെന്റ് ക്ലാസിഫിക്കേഷൻ നമ്പർ) റൺവേ നിർമ്മിക്കേണ്ട ആവശ്യമുണ്ടായിരുന്നാ എന്ന് എം.കെ രാഘവൻ എം പി ചോദിച്ചു. സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയ്ക്കാണ് ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്.