ഇന്ന് യാത്രകള്‍ എന്തെളുപ്പം; എസ്കെ പൊറ്റെക്കാട്ട് താണ്ടിയത് അതീവദുഷ്‌ക്കരമായ വഴികള്‍
കോഴിക്കോട്: ചെറുയാത്രകള്‍ പോലും ദുഷ്‌ക്കരമായിരുന്നൊരു കാലത്ത് അവിസ്മരണീയ യാത്രകള്‍ നടത്തി ലോകത്തിന്റെ സൗന്ദര്യം മലയാളികള്‍ക്കു കൈമാറിയ വിശ്വസാഹിത്യകാരന്‍ എസ്.കെ പൊറ്റെക്കാട്ട് വിടപറഞ്ഞിട്ട് 36 വര്‍ഷം തികയുന്നു. 1940കളിലും 50കളിലും നമ്മള്‍ കേട്ടുകേള്‍വി പോലുമില്ലാത്ത നാടുകള്‍ ചുറ്റിക്കറങ്ങിക്കണ്ട വൈവിധ്യങ്ങള്‍ എഴുത്തിലൂടെ നമുക്കു കൈമാറിയ എസ്.കെ പൊറ്റെക്കാട്ട് എന്ന ശങ്കരന്‍കുട്ടി പൊറ്റെക്കാട്ട്.
ലോകം കാണാനിറങ്ങി വൈവിധ്യമാര്‍ന്ന മാനവികതയെക്കുറിച്ചും അതിലെ ഏകതയെക്കുറിച്ചുമെല്ലാം എഴുതിയ അദ്ദേഹം വിടപറഞ്ഞിട്ട് ആഗസ്റ്റ് ആറിന് 36 വർഷം തികയുകയാണ്. അദ്ദേഹത്തിെൻറ ജന്മദേശമായ കോഴിക്കോട് പുതിയറയിൽ ഒന്നര ഏക്കറിൽ എസ്.കെ.പൊറ്റെക്കാട്ട് സ്മാരക കേന്ദ്രം പ്രവർത്തിക്കുന്നു.

കഴിഞ്ഞ വർഷം മികവിനുള്ള പുരസ്കാരം നേടിയ 26000ത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയാണ് ഇവിടത്തെ പ്രധാന സവിശേഷത. 300 ലധികം കുട്ടികൾ ചിത്രകലയിലും സംഗീതത്തിലും ഇൗ കേന്ദ്രത്തിൽ പഠനം നടത്തുന്നുണ്ട്. അദ്ദേഹത്തിെൻറ യാത്രയുമായി ബന്ധപ്പെട്ട വസ്തുക്കളും ജ്ഞാനപീഠമടക്കം അവാർഡുകളും സൂക്ഷിച്ച മ്യുസിയവും പ്രവർത്തിക്കുന്നു.
1913 മാര്‍ച്ച് 14നായിരുന്നു എസ്.കെ എന്ന സഞ്ചാരസാഹിത്യകാരന്റെ ജനനം. പിതാവ് കുഞ്ഞിരാമന്‍, മാതാവ് കുട്ടൂലി. 1936 മുതല്‍ 1939 വരെ കോഴിക്കോട് ഗുജറാത്തി സ്കൂളില്‍ അദ്ധ്യാപകനായിരുന്നു. 1939ല്‍ അദ്ദേഹം ജോലി രാജിവെച്ച് ത്രിപുരി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ പോയി. ബോംബയിലെത്തിയ അദ്ദേഹം കുറെക്കാലം വിവിധ ജോലികൾ ചെയ്തു. 1949ല്‍ അദ്ദേഹം കപ്പലിൽ ആദ്യ വിദേശയാത്ര നടത്തി. 1947 ല്‍ പുറത്തിറങ്ങിയ കശ്മീർ ആണ് അദ്ദേഹത്തിെൻറ ആദ്യ യാത്രാവിവരണഗ്രന്ഥം.

യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വ്വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളിലും എത്രയോ തവണ സഞ്ചരിച്ചു. നേപ്പാള്‍ യാത്ര, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യെൻറ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ് എന്നിവ ഈ യാത്രകളുടെ ഫലമായി മലയാള ഭാഷയ്ക്ക് എസ്.കെ.പൊറ്റെക്കാട്ടില്‍ നിന്നു ലഭിച്ച മികച്ച സഞ്ചാരകൃതികളാണ്.
എന്റെ വഴിയമ്പലങ്ങൾ ആണ് ആത്മകഥ. ഒരു തെരുവിെൻറ കഥയിലൂടെ, ഒരു ദേശത്തിെൻറ കഥയിലൂടെ കോഴിക്കോട് റെയിൽവേസ്റ്റേഷനും ചെലവൂരും അദ്ദേഹം സാഹിത്യപ്രേമികൾക്കുമുന്നിൽ തുറന്നിട്ടു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാഡുകൾ നേടിയ അദ്ദേഹം ജ്ഞാനപീഠവും നേടിയിട്ടുണ്ട്. രണ്ടു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച അദ്ദേഹം 1962ൽ തലശ്ശേരിയിൽ നിന്നു സുകുമാർ അഴീക്കോടിനെ പരാജയപ്പെടുത്തി ലോകസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications