മുല്ലപ്പള്ളി താലൂക്ക് ആശുപത്രി ജീവനക്കാരിയടക്കം രണ്ട് പേർക്ക് മർദനം; മൂന്നുപേർ അറസ്റ്റിൽ
മല്ലപ്പള്ളി: താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് മർദനം. സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കെ.എം.പൗലോസ്, നഴ്സിങ് അസിസ്റ്റന്റ് സുലോചന എന്നിവർക്കാണ് മർദനമേറ്റത്. സ്റ്റാഫ് നഴ്സ് വിനീഷ്, ആംബുലൻസ് ഡ്രൈവർ സനോഷ് എന്നിവർക്കു നേരെയും കയ്യേറ്റശ്രമമുണ്ടായി.
ആശുപത്രി സൂപ്രണ്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ മൂശാരിക്കവല മലങ്കല്ലുങ്കൽ ജെറിൻ ജോർജ് (24), സഹോദരൻ ഷെറിൻ ജോർജ് (19), മലങ്കല്ലുങ്കൽ ജിഷോ ജോർജ് (23) എന്നിവരെയാണ് കീഴ്‌വായ്പൂര് പൊലീസ് ഇൻസ്പെക്ടർ കെ.സലീം, എസ്ഐമാരായ പി.എസ്.ധർമജിത്, രാജശേഖരൻ ഉണ്ണിത്താൻ, എസ്‌സിപിഒമാരായ മനോജ്കുമാർ, വിനോദ്, ഗോപീകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റഇമാൻഡ് ചെയ്തു.

പ്രതികളുടെ സുഹൃത്തായ ആലുങ്കൽ ലിബിനുണ്ടായ പരുക്കിൽ മരുന്നു വച്ചുകെട്ടുന്നതിനാണ് ആശുപത്രിയിൽ എത്തിയതെന്നും രോഗിയോടൊപ്പം ഒരാൾ മുറിയ്ക്കുള്ളിൽ നിന്നാൽ മതിയെന്ന് ആവശ്യപ്പെട്ടപ്പോൾ കൂടെയുള്ളവർ ബഹളമുണ്ടാക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികാരികൾ പറഞ്ഞു. ഇതെ തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.
ബഹളമുണ്ടാക്കിയവരെ കസ്റ്റഡിയിലെടുത്ത് പെറ്റിക്കേസ് ചുമത്തി വിടുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, മണിക്കൂറുകൾക്കുശേഷം വീണ്ടുമെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. ഇക്കാരണത്താൽ അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനം പുലർച്ചെ നാലു വരെ നിലച്ചു. ഇന്നലെ രാവിലെ 10 മുതൽ 11.15 വരെ ഒപി വിഭാഗവും പ്രവർത്തിച്ചില്ല.
ഈ സമയങ്ങളിൽ അത്യാഹിതവിഭാഗം മാത്രമാണുണ്ടായത്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചേർന്ന് പ്രശ്നപരിഹാരം കണ്ടെത്തുന്നതിന് പൊലീസ് റോന്ത് നടത്തുമെന്ന ഉറപ്പിലാണ് പ്രവർത്തനം പുനരാരംഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ സുരക്ഷയൊരുക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ജീവനക്കാർ പറയുന്നു. നാളുകളായി മുഴുവൻ സമയമില്ലാതിരുന്ന അത്യാഹിതവിഭാഗം 24 മണിക്കൂറും പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ മാത്രമേയായിട്ടുള്ളൂ. രണ്ടുവർഷം മുൻപും ഡോക്ടർക്കു നേരെ കയ്യേറ്റശ്രമം നടന്നിരുന്നു.












Click it and Unblock the Notifications