നിപ: മരുതോങ്കരയില്‍ മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു, കൂടുതല്‍ മേഖല കണ്ടെയ്ൻമെന്റ് സോണില്‍
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയായ 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22നാണ് മരിച്ചയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. അതിന് ശേഷം അദ്ദേഹം സന്ദര്‍ശിച്ച സ്ഥലങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ആഗസ്റ്റ് 23ന് വൈകുന്നേരം 7 മണിക്ക് തിരുവള്ളൂരില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഓഗസ്റ്റ് 25ന് 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു. ഇതേ ദിവസം 12:30 കള്ളാട് ജുമാ മസ്ജിദ് സന്ദര്‍ശിച്ചതായും റൂട്ട് മാപ്പിലുണ്ട്.
ആഗസ്റ്റ് 26ന് രാവിലെ 11 മുതല്‍ 1:30 വരെ കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്കില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പിന്നീട് ആഗസ്റ്റ് 28ന് രാത്രി 09:30 ന് തൊട്ടില്‍പാലം ഇഖ്റ ആശുപത്രിയിലും ആഗസ്റ്റ് 29ന് അര്‍ദ്ധരാത്രി 12 ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആഗസ്റ്റ് 30ന് ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചു. ഇത്തരത്തിലാണ് റൂട്ട് മാപ്പിലുള്ളത്.

കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി നിപ രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട. ഇവരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചിരിക്കുകയാണ്. സമ്പർക്ക പട്ടികയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ കൂടുതൽ പഞ്ചായത്ത് വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. വില്യാപ്പള്ളി, പുറമേരി പഞ്ചായത്തുകളിലെ വിവിധ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. വില്യാപ്പള്ളി പഞ്ചായത്തിലെ 3, 4, 5 വാർഡുകളും പുറമേരി പഞ്ചായത്തിലെ 13-ാം വാർഡുമാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. നേരത്തെ വില്യാപ്പള്ളിയിലെ 6, 7 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു.
ജില്ലയിലെ എട്ട് പഞ്ചായത്തുകളിലാണ് ആകെ കണ്ടെയ്ൻമെന്റ് സോണുകളുള്ളത്. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5, 12, 13, 14, 15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5, 12, 13, 14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1, 2, 20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3, 4, 5, 6, 7, 8, 9, 10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5, 6, 7, 8, 9 വാർഡുകൾ, കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ 2, 10, 11, 12, 13, 14, 15, 16 എന്നീ വാർഡുകളെയാണ് ഇന്നലെ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
സമ്പർക്ക പട്ടികയിലുള്ളത് 702 പേർ
ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ
702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.
നിപ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും ജില്ലയിൽ സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണം. രോഗബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.












Click it and Unblock the Notifications