ബന്നാർഘട്ട മാതൃകയില്‍ കോഴിക്കോടും ടൈഗർ സഫാരി പാർക്ക്: സ്ഥലം കണ്ടെത്തിയതായി എംഎല്‍എ
കോഴിക്കോട്: ബന്നാർഘട്ട മാതൃകയില്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിക്കുന്ന ടൈഗർ സഫാരി പാർക്കിനായി സർക്കാർ സ്ഥലം കണ്ടെത്തി. പാർക്ക് ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുന്നതിനായി വനം വകുപ്പ് വിവിധയിടങ്ങളിൽ സാധ്യതാപഠനം നടത്തി വരികയായിരുന്നു. പേരാമ്പ്ര എസ്റ്റേറ്റിലെ 120 ഹെക്ടർ സ്ഥലമാണ് പാർക്കിനായി കണ്ടെത്തിയതെന്ന് സ്ഥലം എം എല്‍ എയും മുന്‍ മന്ത്രിയുമായ ടിപി രാമകൃഷ്ണന്‍ അറിയിച്ചു.
'പലസ്ഥലങ്ങളും വകുപ്പിന്റെ പരിഗണനയിലിലുണ്ടായിരുന്നെങ്കിലും അന്തിമമായി നിർദ്ദേശിക്കപ്പെട്ടത് പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറ വില്ലേജിലെ , നേരത്തെ പ്ലാന്റേഷൻ കോർപറേഷന് പാട്ടത്തിന് നൽകിയിരുന്നതും , പാട്ടക്കാലാവധി അവസാനിച്ചതുമായ പേരാമ്പ്ര എസ്റ്റേറ്റിലെ 120 ഹെക്ടർ സ്ഥലമാണ്. പ്രസ്തുത പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും ജലലഭ്യതയും സസ്യജാലങ്ങളും കണക്കിലെടുത്താണ് വനം വകുപ്പ് മേൽ തീരുമാനത്തിലെത്തിയത്.' എം എല്‍ എ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വനം ഡിവിഷനിലെ പെരുവണ്ണാമൂഴി റേഞ്ചിലെ പേരാമ്പ്ര എസ്റ്റേറ്റ് സി ഡിവിഷനിലെ 120 ഹെക്ടർ ഭൂമിയിൽ ടൈഗർ സഫാരി പാർക്ക് ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
നമ്മുടെ ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിക്കടുത്ത് ഏതാനും കിലോമീറ്ററിനുള്ളിൽ ടൈഗർ സഫാരി പാർക്ക് ആരംഭിക്കുന്നത് ടൂറിസം മേഖലയുടെ വളർച്ചക്കും പ്രദേശത്തിന്റെ വികസനത്തിനും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാവും. ജനപ്രതിനിധികളും ബഹുജനങ്ങളുമായി ചർച്ച ചെയ്ത് ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതാണെന്നും ടി പി രാമകൃഷ്ണന്‍ എംഎല്‍എ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications