ലോക്സഭ തിരഞ്ഞെടുപ്പ് 2019: ആവേശത്തേരിലേറി പ്രദീപ് കുമാർ; കോഴിക്കോട്ട് കടുത്ത മത്സരം!
കോഴിക്കോട്: ബാലറ്റ് യുദ്ധത്തിന് 20നാള്‍ മാത്രം ബാക്കി നില്‍ക്കവെ കോഴിക്കോട് പാര്‍ലമെന്റ് നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. പ്രദീപ് കുമാറിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം കൂടി. കലാലയങ്ങളിലേക്കും വ്യവസായ ശാലകളിലേക്കും തൊഴിലിടങ്ങളിലേക്കുമായിരുന്നു ചൊവ്വാഴ്ചത്തെ പര്യടനം.
സഹകരണ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നല്‍കിയ എം.വി. രാഘവന്റെ സ്മരണയില്‍ പടുത്തുയര്‍ത്തിയ ചൂലൂരിലെ എംവിആര്‍ കാന്‍സര്‍ സെന്ററില്‍ എത്തി ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ കണ്ടു. സമ്മതിദായകരില്‍ കന്നിക്കാരായ യുവജനങ്ങളെ നേരില്‍ കാണാന്‍ കുറ്റിക്കാട്ടൂരിലെ എഡബ്ലുഎച്ച് കോളജിലേക്കായിരുന്നു അടുത്ത യാത്ര. ജില്ലയിലെ ആദ്യ പി.എസ്.സി കോച്ചിംഗ് സെന്ററായ പൂവാട്ടു പറമ്പിലെ പ്രതിഭാകോളജിലെത്തിയ പ്രദീപ് കുമാറിനെ വിദ്യാര്‍ഥികള്‍ സ്‌നേഹവായ്‌പോടെയാണ് എതിരേറ്റത്.

പെരുവയലിലെ ഖാദി വ്യവസായ ബോര്‍ഡിന്റെ കീഴിയുള്ള ഖാദി കേന്ദ്രത്തിലെത്തിയ സ്ഥാനാര്‍ഥിയെ കാണാന്‍ ചുട്ടുപഴുത്ത ഉച്ചവെയിലിന്റെ കാഠിന്യം പോലും മറന്ന് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം കാത്തു നില്‍പ്പുണ്ടായിരുന്നു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിനിലയത്തിലെ സന്യാസിനികളെ കാണാനായിരുന്നു അടുത്തയാത്ര. നഗരത്തിലെ വ്യാപാര സമുച്ചയമായ ഹൈലൈറ്റ് മാളിലും പാര്‍പ്പിട സമുച്ചയമായ ലാന്റ്മാര്‍ക്കിലും പ്രദീപ് കുമാര്‍ വോട്ടുതേടിയെത്തി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
ഐടി മേഖലയിലെ ചെറുപ്പക്കാരായ ഓട്ടേറെ സമ്മതിദായകരുമായി പിന്നീട് സംസാരിച്ചു പ്രദീപ് കുമാര്‍. കുന്ദമംഗലം എംഎല്‍എ പി.ടി.എ. റഹീം, ഇ.വിനോദ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, കെ.കെ. ബൈജു, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, രവി പറശേരി, ടി. വേലായുധന്‍, എം. ധര്‍മജന്‍, ടി.പി. മാധവന്‍, കെ.പി. ചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications