ഡോ. കഫീല്‍ ഖാന്‍ കേരളത്തിലും ചര്‍ച്ചാകേന്ദ്രം: ആരോപണ പ്രത്യാരോപണങ്ങളുമായി സംഘടനകള്‍
കോഴിക്കോട്: മെഡിക്കല്‍ കോളെജില്‍ കഴിഞ്ഞ വര്‍ഷം ഡോ. കഫീല്‍ ഖാന്‍ പങ്കെടുത്ത പരിപാടിയെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു. ഖൊരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണാസന്നരായ കുട്ടികളെ രക്ഷിക്കാന്‍ പുറത്തുനിന്ന് സിലിണ്ടര്‍ എത്തിച്ച ഡോ. കഫീല്‍ഖാനെ യുപി സര്‍ക്കാര്‍ അറസ്റ്റു ചെയ്തു ജയിലിലടച്ചിരുന്നു.
ഇദ്ദേഹം ജയില്‍ മോചിതനായി ഏറെ നാളുകള്‍ കഴിഞ്ഞാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്. സുതാര്യമായിരുന്നു പരിപാടി. എന്നാല്‍, ഇത് തീവ്രവാദികളുടെ പരിപാടിയാണെന്ന് ജനം ടിവി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ജന്‍മഭൂമി പത്രത്തിനു നല്‍കിയ പ്രതികരണവും വിവാദമായി. കുറച്ചുകാലമായി മതതീവ്രവാദശക്തികള്‍ക്ക് ക്യാംപസില്‍ സ്വാധീനമുണ്ട് എന്നതായിരുന്നു പ്രതികരണം. ഇത് വ്യാപകമായ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളജിന് നേരെ തീവ്രവാദ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്ന സി പി എമ്മിനും ബിജെപിക്കും ഒരേ സ്വരം ആണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ഉപാധ്യക്ഷൻ ഷെഫീഖ് കല്ലായി പറഞ്ഞു. സംഘ്പരിവാര വേട്ടയാടലിന് നിരന്തരം ഇരയാകുന്ന ഡോ: കഫീൽ ഖാനുമായി കഴിഞ്ഞ വർഷം മെയ് 13 നു കോളേജ് യൂണിയൻ സമ്പർക്ക പരിപാടി സംഘടിപ്പിച്ചിരുന്നു. ഏറ്റവും സുതാര്യമായ രീതിയിൽ പൊതുജനത്തിന് വീക്ഷിക്കാൻ ഫെയ്സ് ബുക്ക് ലൈവ് അടക്കം ഭാരവാഹികൾ പ്രക്ഷേപണം ചെയ്തിരുന്നു. എന്നാൽ, സംഘപരിവാരത്തിന്റെ ശത്രുപക്ഷത്ത് സ്ഥാപിക്കപ്പെട്ട ഒരു വ്യക്തിയെ പങ്കെടുപ്പിക്കുന്നു എന്ന കാരണത്താൽ അടിസ്ഥാനരഹിതമായ ദുരൂഹത ആരോപിച്ചു കൊണ്ടാണ് ബി ജെ പി രംഗത്ത് വന്നിരിക്കുന്നത്. ഇതാണ് സി പി എം ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ പതിനാറ് വർഷമായി വിദ്യാർഥികളുടെ കൂട്ടായ്മ ആയ ഇൻഡിപെൻഡൻസ് ആണ് കോളേജിൽ തിരഞ്ഞെടുക്കപ്പെടുന്നത്. ഇടത് - സംഘപരിവാർ വിദ്യാർത്ഥി സംഘടനകൾക്ക് കാലങ്ങളായി ഇടം ലഭിക്കാത്തതുകൊണ്ടുതന്നെ ആരോപണം നടത്താൻ ഇരു കക്ഷികളും വ്യഗ്രത കാണിക്കുന്നു. തിരഞ്ഞെടുപ്പിനെ മുൻനിർത്തി തീവ്രവാദ ആരോപണത്തിന്റെ പേരിൽ വിദ്യാർത്ഥികളെ ഭിന്നിപ്പിച്ച് വോട്ടാക്കി മാറ്റാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ അതിന് ഒത്താശ ചെയ്യുകയാണ് സി പി എം എന്നും ഷെഫീഖ് കല്ലായി പറഞ്ഞു.












Click it and Unblock the Notifications