മകനെ കൊന്നത് പൊലീസുകാർ തന്നെയെന്ന് സജീവന്റെ അമ്മ: മുഖ്യമന്ത്രി നീതി നിഷേധിക്കരുതെന്ന് എംഎല്‍എയും
വടകര: വടകര പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ മരണപ്പെട്ട സജീവന്റെ അമ്മ. വടകര കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ തന്നെയാണ് മകനെ കൊന്നത്. പോലീസുകാര്‍ തല്ലിയില്ലെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് പറയാനാവുമെന്നും അമ്മ ജാനു ചോദിക്കുന്നു.
തന്റെ മകന് നീതി കിട്ടണം. അല്ലെങ്കില്‍ മകന്റെ മരണത്തിന് കാരണക്കാരായ അതേ പോലീസുകാരെക്കൊണ്ട് തന്നേയും ഇല്ലാതാക്കണമെന്നും അവർ പറഞ്ഞു. സജീവന്‍ എന്നയാളെ കസ്റ്റഡയില്‍ എടുത്ത് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ച ശേഷം മരണപ്പെടുകയാണ് ഉണ്ടായത് എന്നായിരുന്നു വടകര എം എല്‍ എ കെ കെ രമയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്.
'റോബിനെ നിങ്ങളൊക്കെ ഇങ്ങനെ ഉരച്ച്.. ഉരച്ച് വെളുപ്പിച്ചോ: പക്ഷെ എല്ലാം ഒരുനാള്‍ പുറത്ത് വരും'-വിമർശനം
അതേസമയം, സജീവന്റെ കുടുംബത്തിന് അർഹമായ ധനസഹായം നിഷേധിക്കപ്പെടരുതെന്ന് വ്യക്തമാക്കി കെകെ രമ എം എല്‍ എ രംഗത്ത് എത്തിയിട്ടുണ്ട്. പൊലിസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവന്റെ അമ്മയ്ക്കും അനുജത്തിക്കും ഇനിയും തുടർന്ന് ജീവിക്കാനുള്ള ധനസഹായം എന്നത് മനസാക്ഷി മരവിക്കാത്ത ഏവരുടേയും ആവശ്യമാണ്. ഇവർക്ക് അടിയന്തിര ധനസഹായം നൽകണമെന്ന് സംഭവം നടന്ന ഉടൻ തന്നെ സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്നും കെകെ രമ വ്യക്തമാക്കുന്നു.
ഇത് സംബന്ധിച്ച് മറുപടികളൊന്നും ലഭിക്കാത്തതിനാലാണ് ഈ സഭാവേളയിൽ മുഖ്യമന്ത്രിയോട് നിയമസഭാ ചോദ്യമായി ഈ വിഷയം ഉന്നയിച്ചത്. 'ലോക്കപ്പിൽ കൊല്ലപ്പെട്ടവർക്ക് ധനസഹായം നൽകാനുള്ള പ്രത്യേക പദ്ധതികളൊന്നും നിലവിലില്ലെന്ന' ഏറെ നിരാശാജനകമായ മറുപടിയാണ് നിർഭാഗ്യവശാൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ലഭിച്ചിരിക്കുന്നത്. മാത്രമല്ല സജീവൻ പൊലിസ് കസ്റ്റഡിയിലല്ല വിട്ടയച്ചശേഷമാണ് മരണപ്പെട്ടതെന്നുകൂടെ മുഖ്യമന്ത്രി മറുപടിയിൽ സ്ഥിരീകരിക്കുന്നു.
സംഭവത്തെ തുടർന്ന് വടകര പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും സ്ഥലം മാറ്റിയ നടപടി സജീവന്റെ കേസുമായി ബന്ധപ്പെട്ടല്ലെന്നും, ഭരണസൗകര്യാർത്ഥമുള്ള സ്വാഭാവിക നടപടി മാത്രമാണെന്നുമാണ് ആഭ്യന്തരവകുപ്പ് ഇപ്പോൾ പറയുന്നത്. സജീവന്റെ കൊലപാതകത്തിൽ കൊലയ്ക്ക് കാരണക്കാരായവർക്കൊപ്പമാണ് സർക്കാർ നിലയുറപ്പിക്കുന്നത് എന്ന അസ്സന്നിഗ്ദ്ധമായ പ്രഖ്യാപനമാണ് ഈ മറുപടികളിൽ നിന്നും നാം വായിക്കേണ്ടത്.
സ്റ്റേഷനിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനമാണ് സജീവന്റെ മരണത്തിന് ഇടയാക്കിയതെന്ന കാര്യം വ്യക്തമാണ്. ഇത് ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിലുമുണ്ടായിരുന്നു. ഇതുപ്രകാരമാണ് എസ്.ഐയ്ക്കും ഒരു പൊലിസ് ഉദ്യോഗസ്ഥനുമെതിരെ കേസെടുത്തതും. കസ്റ്റഡിയിൽ സജീവന് മർദനമേറ്റെന്ന സുഹൃത്തുക്കളുടെ മൊഴി ശരിവെക്കുന്നതരത്തിൽ സജീവന്റെ ശരീരത്തിൽ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇതെല്ലാമുണ്ടായിരിക്കെ ആഭ്യന്തരവകുപ്പ് തന്നെ പൊലിസിന് ക്ലീൻചിറ്റ് നൽകുന്ന തരത്തിൽ മറുപടി നൽകിയിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കസ്റ്റഡിയിൽ മർദനമേറ്റോ എന്നകാര്യം പരിശോധിക്കാൻ സ്‌റ്റേഷനിലെ സി.സി.ടി.വി പരിശോധന റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. കുടുംബത്തിന്റെ ഏക ആശ്രയമായ സജീവന്റെ മരണത്തോടെ പ്രായമായ അമ്മയും അമ്മയുടെ അനുജത്തിയും അടച്ചുറപ്പില്ലാത്ത വീട്ടിൽ അനാഥരെപോലെ കഴിയേണ്ട അവസ്ഥയാണെന്നും എംഎല്‍എ ചൂണ്ടിക്കാണിക്കുന്നു.
ലോക്കപ്പ് കൊലകളിൽ ഇരയാക്കപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ പ്രത്യേക പദ്ധതികളില്ലെന്ന ഒഴുക്കൻ സാങ്കേതികത്വം പറയുന്ന സർക്കാർ നെടുങ്കണ്ടത്ത് രാജ് കുമാറിൻ്റെയും വരാപ്പുഴയിൽ ശ്രീജിത്തിൻ്റെയുമൊക്കെ കസ്റ്റഡിമരണത്തെ തുടർന്ന് ധനസഹായം അനുവദിച്ച മുൻകാല ചരിത്രം മറന്നുപോകരുത്. മുൻപ് ഉദയകുമാറിൻ്റെ ഉരുട്ടി കൊലക്കേസിൽ ഹൈക്കോടതിതന്നെ നേരിട്ട് കുടുംബത്തിന് ധനസഹായം നൽകാൻ സർക്കാരിനോട് ഉത്തരവിട്ടിരുന്നു.
പ്രത്യേക പദ്ധതികളൊന്നുമില്ലെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഈ കുടുംബത്തെ സംരക്ഷിക്കാനുള്ള തുക അനുവദിക്കാൻ സർക്കാർ തയ്യാറാവണം. സർക്കാർ സംവിധാനങ്ങളാണ് സജീവൻ്റെ മരണത്തിന് ഉത്തരവാദിയെന്നത് പകൽപോലെ വ്യക്തമാണ്. സജീവൻ്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ചുമതലയിൽ നിന്ന് സർക്കാരിന് പുറം തിരിഞ്ഞു നിൽക്കാനാവില്ല. സജീവൻ്റെയും കുടുംബത്തിന്റെയും നീതിക്കായി പൊതു സമൂഹം ഒരുമിക്കേണ്ടതുണ്ടെന്നും എംഎല്‍എ കുട്ടിച്ചേർത്തു.