ഏകസിവിൽ കോഡിനായി ക്ഷേത്രതാൽപ്പര്യങ്ങൾ ബലികഴിക്കാൻ അനുവദിക്കില്ല: രാഹുൽ ഈശ്വർ
കോഴിക്കോട്: ക്ഷേത്രതാൽപ്പര്യം ബലികഴിച്ച് ഏക വ്യക്തിനിയമം കൊണ്ടുവരാനുള്ള ചിലരുടെ നീക്കം വിലപ്പോവില്ലെന്ന് രാഹുൽ ഈശ്വർ. തീവ്രഇടതുപക്ഷവും തീവ്രവലതുപക്ഷവും ഒരുപോലെ അപകടകരമാണ്. സ്വാർഥതാൽപ്പര്യങ്ങൾക്കായി അവർ ക്ഷേത്രതാൽപ്പര്യങ്ങളിൽ കൈകടത്തുന്നത് അനുവദിക്കില്ല. എന്തു വിലകൊടുത്തും ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സംരക്ഷിക്കും. ഇതിന്റെ ഭാഗമായി ഒക്റ്റോബർ 17 മുതൽ 22 വരെ 'ശബരിമല പള്ളിക്കെട്ടു മുതൽ അയ്യപ്പ ജെല്ലിക്കെട്ടുവരെ ' എന്ന മുദ്രാവാക്യവുമായി നിരാഹാര സമരം നടത്തും. അതേസമയം അഹിംസാധിഷ്ഠിതമായിരിക്കും സമരങ്ങൾ. ഏതെങ്കിലും യുവതികൾക്ക് ശബരിമയിൽ കയറണമെങ്കിൽ അത് തന്നെപ്പോലുള്ള ആയിരക്കണക്കായ അയ്യപ്പഭക്തരുടെ നെഞ്ചിൽ ചവിട്ടിയേ സാധിക്കൂവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ ആർത്തവവുമായി ബന്ധിപ്പിക്കുന്നത് ഇരവാദമുയർത്താനുള്ള ചിലരുടെ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണ്. ആർത്തവമല്ല ശബരിമലയിലെ നിയന്ത്രണങ്ങളുടെ അടിസ്ഥാനം. മറിച്ച് പ്രായമാണ്. ക്ഷേത്രദേവതാ സങ്കൽപ്പത്തിന്റെ ഭാഗമാണത്. നിത്യബ്രഹ്മചാരിയാണ് അയ്യപ്പൻ. അയ്യപ്പനെ കാണാൻ യുവതികൾ പോകാറില്ല എന്നത് ശബരിമല ക്ഷേത്രത്തിന്റെ പവിത്രതയുമായി ബന്ധപ്പെട്ട കാര്യമാണ്. നിരീശ്വരവാദികളായ ഫെമിനിസ്റ്റുകൾക്കു വേണ്ടി ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റിമറിക്കാൻ അനുവദിക്കില്ല.

വലിയ ഗൂഢാലോചനയാണ് ശബരിമല വിധിക്കു പിന്നിലുള്ളത്. ഇന്ത്യയിലെ മുഴുവൻ ആരാധനാലയങ്ങളേയും ദുർബലപ്പെടുത്താനുള്ള നീക്കമാണത്. കടുത്ത അനീതിയാണ് ശബരിമലയോട് കാണിക്കുന്നത്. നാളെ ഇതേ അനീതി മുസ് ലിം പള്ളികളോടും ക്രിസ്ത്യൻ പള്ളികളോടും കാണിക്കും. ഇതു മനസിലാക്കി എല്ലാവരും ശബരിമലയ്ക്കു വേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. മുസ്ലിം സഹോദരങ്ങൾ ഇതിനകം പലയിടങ്ങളിലും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയിൽ നിന്നു മാത്രം 820 കോടി വരുമാനമുള്ള ദേവസ്വം ബോർഡ് എന്തുകൊണ്ടാണ് ഒരു റിവ്യു പെറ്റീഷൻ പോലും നൽകാതിരിക്കുന്നതെന്നും രാഹുൽ ഈശ്വർ ചോദിച്ചു.












Click it and Unblock the Notifications