കടന്നാക്രമിച്ച് രാഹുൽ, ആവേശത്തിൽ പ്രവർത്തകർ; കത്തിക്കയറി സമദാനിയും
കോഴിക്കോട്: പതിഞ്ഞ താളത്തിലായിരുന്നു കോഴിക്കോട് കടപ്പുറത്ത് രാഹുലിന്റെ പ്രസംഗത്തിന്റെ തുടക്കം. ഹൃദ്യമായ ശൈലിയില്‍ ആരവമിളക്കാത്ത തുടക്കം. എന്നാല്‍ തന്റെ അമ്പത്തിയഞ്ച് മിനുറ്റ് നീണ്ട പ്രസംഗത്തില്‍ ആമുഖം കഴിഞ്ഞപ്പോഴേക്കും രാഹുല്‍ കത്തിക്കയറാൻ തുടങ്ങി. ഇതോടെ തിങ്ങിനിറഞ്ഞ പ്രവർത്തകർക്കിടയിൽ ആവേശം അലയടിച്ചു.
കടലുപോലെ സുന്ദരമായ മനുഷ്യരെക്കുറിച്ച് പറഞ്ഞ് തുടങ്ങി കടല്‍ത്തീരത്ത് പോയി തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളെ വിവരിച്ച് പതുക്കെ മോദിയുടെ മന്‍കീ ബാത്തിന്റെ പൊള്ളത്തരം വരച്ചിട്ടായിരുന്നു രാഹുലിന്റെ പ്രസംഗം. പരിഭാഷകനായ എം പി അബ്ദുള്‍ സമദ് സമദാനിയും മനോഹരമായി അവ മലയാളത്തിലാക്കി ശ്രോതാക്കളിലെത്തിച്ചു.

നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുൽ ശൈലി മാറ്റിയതോടെ പ്രസംഗത്തിന്റെ സ്വഭാവം വീണ്ടും മാറി. അതിനനുസരിച്ച് പരിഭാഷകനായ സമദാനിയും കസറി. കണക്കുകളും വിവരണങ്ങളും ഉദ്ധരിച്ച് റഫാലിലുള്‍പ്പെടെ മോദി നടത്തിയ തട്ടിപ്പുകൾ രാഹുല്‍ വിവരിച്ചു. സി പി എമ്മിനെയും വെറുതെവിട്ടില്ല.
രണ്ട് നിരപരാധികളായ ചെറുപ്പക്കാരെയാണ് സി പി എം കാസര്‍ഗോഡ് കൊലപ്പെടുത്തിയത്. അക്രമത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന് എല്ലാ കാലവും സി പി എം കരുതേണ്ട. പെരിയ ഇരട്ടക്കൊല പാതക ഇരകള്‍ക്ക് നീതി ലഭിക്കും. സി പി എമ്മിന് മറുപടി തെരഞ്ഞെടുപ്പില്‍ നല്‍കും. ബി ജെ പിയും സി പി എമ്മും അക്രമത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അക്രമം ദുര്‍ബലരുടെ മാര്‍ഗമാണ്.
കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ സി പി എം എവിടെ ആയിരുന്നു? രണ്ടു ലക്ഷം കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. തൊഴില്‍ സൃഷ്ടിക്കുന്നതിന് സി പി എമ്മിന് താത്പര്യമില്ല. അക്രമമാണ് അവരുടെ പാത. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കുറച്ചുകാലം കൂടി വേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു. 5.36ന് ആരംഭിച്ച പ്രസംഗം രാഹുല്‍ അവസാനിപ്പിക്കുമ്പോൾ സമയം 6.30 ആയിരുന്നു.












Click it and Unblock the Notifications