പതിനഞ്ചാം വാർഡ് സ്വന്തമാക്കുന്നവർക്ക് ഭരണവും സ്വന്തം: ചെറുവണ്ണൂരിൽ തീപാറും ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: കാസർകോട്, ഇടുക്കി ജില്ലകള്‍ ഒഴികേയുള്ള 12 ജില്ലകളിലെ 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെബ്രുവരി 28 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഈ മാസം ഒമ്പതാം തിയതി വരെ നാമനിർദേശ പത്രിക സമർപ്പിക്കം. സൂക്ഷ്മപരിശോധന 10ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 13 വരെ പിൻവലിക്കാം. വോട്ടെണ്ണല്‍ മാർച്ച് 10 മണിക്ക് നടത്തും.
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡില്‍ നടക്കാന്‍ പോവുന്ന ഉപതിരഞ്ഞെടുപ്പ് എല്‍ ഡി എഫിനും യു ഡി എഫിനും നിർണ്ണായകമാണ്. നിലവില്‍ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിച്ചാല്‍ ഭരണം അവർക്ക് സ്വന്തമാക്കാന്‍ സാധിക്കും.
പേരാമ്പ്ര മണ്ഡലത്തില്‍ വലിയ മുന്നേറ്റമായിരുന്നു
2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാപ്പോള്‍ പേരാമ്പ്ര മണ്ഡലത്തില്‍ വലിയ മുന്നേറ്റമായിരുന്നു എല്‍ ഡി എഫ് നടത്തിയത്. മണ്ഡലത്തില്‍ ആകെയുള്ള പത്തില്‍ പത്ത് പഞ്ചായത്തും അവർ നേടി. നേരത്തെ കയ്യിലുണ്ടായിരുന്ന ചെറുവണ്ണൂർ അടക്കമുള്ള എട്ട് പഞ്ചായത്തുകള്‍ക്ക് പുറമെ യു ഡി എഫിന്റെ കയ്യിലുണ്ടായിരുന്ന ചങ്ങരോത്ത്, തുറയൂർ പഞ്ചായത്തുകളും എല്‍ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു.
നടക്കുന്നത് അവസാന കളികളോ: ബാലചന്ദ്രകുമാറിനെ മൊഴി മാറ്റാൻ ശ്രമം, പക്ഷെ നടന്നത് ഇത്: ബൈജു കൊട്ടാരക്കര
തുറയൂരും ചങ്ങരോത്തും നഷ്ടമായത് യു ഡി എഫിന്
തുറയൂരും ചങ്ങരോത്തും നഷ്ടമായത് യു ഡി എഫിന് വന്‍ തിരിച്ചടിയാവകുയം മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ പോലും അധികാരമില്ലാത്ത സ്ഥിതി കൈവരികയും ചെയ്തു. ഈ സാഹചര്യം നിലനില്‍ക്കെയാണ് ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റും 15-ാം വാർഡ് മെമ്പറുമായ സി പി ഐയിലെ രാധ മരണപ്പെടുന്നത്. ഇതോടെ പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും തുല്യനില കൈവരികയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബറില്‍ നടന്ന പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ ഷിജിത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
നറുക്കെടുപ്പിലൂടെയാണെങ്കിലും പഞ്ചായത്ത് ഭരണം
നറുക്കെടുപ്പിലൂടെയാണെങ്കിലും പഞ്ചായത്ത് ഭരണം പിടിക്കാന്‍ സാധിച്ചത് യു ഡി എഫിന് വലിയ നേട്ടമായി. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ 15-ാം വാർഡ് നിലനിർത്താന്‍ സാധിച്ചാല്‍ പഞ്ചായത്ത് ഭരണം യു ഡി എഫിന് നിലനിർത്താം. നേരെ മറിച്ച് എല്‍ ഡി എഫ് വാർഡ് പിടിക്കുകയാണെങ്കില്‍ പഞ്ചായത്ത് ഭരണം അവർക്ക് ലഭിക്കും. ആർക്കും വ്യക്തമായ മേല്‍ക്കൈ ഇല്ലാത്ത വാർഡാണ് 15 എന്നതും മത്സരം കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.
കക്കറമുക്ക് പ്രദേശം ഉള്‍പ്പെടുന്ന വാർഡില്‍
ഇടി രാധയുടെ ജനകീയതയായിരുന്നു സി പി ഐക്ക് കക്കറമുക്ക് പ്രദേശം ഉള്‍പ്പെടുന്ന വാർഡില്‍ വിജയം ഒരുക്കിയത്. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ യു ഡി എഫിന്റെ ശ്രീലേഖ പയ്യത്തിനെ 11 വോട്ടുകള്‍ക്കായിരുന്നു രാധ പരാജയപ്പെടുത്തിയത്. രാധക്ക് 590 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശ്രീലേഖയ്ക്ക് 579 വോട്ടും ലഭിച്ചും. സി പി എമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന വാർഡ് 15 2010 ല്‍ ശ്രീലേഖയിലൂടെ യു ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു.
ഇടത് സഹയാത്രികയായിരുന്ന ശ്രീലേഖ
ഇടത് സഹയാത്രികയായിരുന്ന ശ്രീലേഖ മുസ്ലിം ലീഗ് സ്വതന്ത്രയായി മത്സരിച്ച് വിജയിക്കുകയായിരുന്നു. മുന്നണിയിലെ ധാരണ പ്രകാരം ഒരു വർഷത്തോളം അവർ പ്രസിഡന്റ് ആവുകയും ചെയ്തു. എന്നാല്‍ 2015 ലെ തിരഞ്ഞെടുപ്പില്‍ സി പി എം വാർഡും പഞ്ചായത്ത് ഭരണവും പിടിച്ചെടുത്തു. ശ്രീലേഖ പയ്യത്തിനെ 42 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി പി എമ്മിലെ കെ കുഞ്ഞികൃഷ്ണന്‍ പരാജയപ്പെടുത്തുകയായിരുന്നു.
മുസ്ലിം ലീഗ് വീണ്ടുമൊരിക്കല്‍ കൂടി
2020 ല്‍ മുസ്ലിം ലീഗ് വീണ്ടുമൊരിക്കല്‍ കൂടി ശ്രീലേഖയെ രംഗത്ത് ഇറക്കിയെങ്കിലും ഇടി രാധയിലൂടെ സി പി ഐ വാർഡ് പിടിച്ചു. 15 അംഗ ഭരണസമിതിയിൽ എൽ ഡി എഫ് എട്ട് സീറ്റുകളുമായി അധികാരത്തിലെത്തിയപ്പോള്‍ യു ഡി എഫിന് ഏഴ് സീറ്റായിരുന്നു ലഭിച്ചത്. രാധയുടെ മരണത്തോടെ ഇരു മുന്നണികളുടേയും സീറ്റ് നില ഏഴ് വീതമായി. എന്തായാലും ഉപതിരഞ്ഞെടുപ്പിനായുള്ള പ്രചരണങ്ങള്‍ വാർഡില്‍ ശക്തമായി വരികയാണ്.