കോൺഗ്രസ് എന്ത് ചുമതല നൽകിയാലും ഏറ്റെടുക്കും: നേതൃമാറ്റ ചർച്ചയിൽ പ്രതികരിച്ച് കെ മുരളീധരൻ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസിൽ നേതൃമാറ്റം സംബന്ധിച്ച വിവാദങ്ങൾ പുറത്തുവന്നത്. കോൺഗ്രസിൽ ഉടലെടുത്ത നേൃതൃമാറ്റ വിവാദത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വടകര എംപി കെ മുരളീധരൻ. കോൺഗ്രസിനെ പ്രതിസന്ധിയിൽ നിന്ന് കരയകയറ്റാൻ കെ മുരളീധരൻ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ കോഴിക്കോട്ടും തൃശ്ശൂരുമായി പ്രത്യക്ഷപ്പെട്ടിരുന്നു.

കൂട്ടായ പ്രവർത്തനം
കോൺഗ്രസിൽ ഇപ്പോൾ വേണ്ടത് നേതൃമാറ്റമല്ലെന്നും കുട്ടായ പ്രവർത്തനവും പരിശ്രമവുമാണെന്നാണ് മുരളീധരന്റെ പ്രതികരണം. അതേസമയം തന്നെ പാർട്ടി ഏത് ചുമതലകൾ നൽകിയാലും ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിനെ നയിക്കുന്നത് കോൺഗ്രസാണെന്നും മുസ്ലിം ലീഗ് അല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നേതൃത്വത്തിൽ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടായിരുന്നു ഈ പ്രതികരണം.

ചട്ടങ്ങൾ പൊളിച്ചെഴുതണം
കെപിസിസി ഓഫീസിൽ മുറിയടച്ചിട്ട് മൂന്നോ നാലോ പേർ ചർച്ച നടത്തുന്ന രീതിയാണ് ഇന്നുള്ളത്. വിമർശിക്കുന്നവരെ ശരിയാക്കുകയാണ്. ഇങ്ങനെ പോയാൽ ഇനിയും ഇതേ ഫലങ്ങൾ ആവർത്തിക്കുമെന്നും തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതിൽ കാര്യമില്ലെന്നും നമ്മൾ പറയുന്നത് ജനങ്ങൾ കേൾക്കുന്നുണ്ടെന്നും കെ മുരളീധരൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നേതൃമാറ്റം അനിവാര്യമോ?
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായിരുന്നിട്ട് പോലും തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കെപിസിസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കേരളത്തിൽ കോഴിക്കോടും തൃശ്ശൂരിലും ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കെ മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നായിരുന്നൂ ഈ പോസ്റ്ററുകളിലെ വാചകങ്ങൾ. ഇതിന് പിന്നാലെയാണ് മുരളീധരൻ തന്നെ നേതൃമാറ്റത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തുന്നത്.

നേതാക്കളുടെ വിമർശനം
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റുവാങ്ങേണ്ടി വന്ന പരാജയത്തിൽ വിമർശനവുമായി കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. കെ മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനുമായിരുന്നു ഇവരിൽ പ്രമുഖർ. കോൺഗ്രസിനുള്ളിൽ കൂട്ടായ പ്രവർത്തനമില്ലെന്ന വിമർശനമായിരുന്നു കെ മുരളീധരൻ ഉന്നയിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിന് പിന്നിൽ കെട്ടുറപ്പോടെ തിരഞ്ഞെടുപ്പിനെ നേരിടാത്തതാണെന്നും പാർട്ടിക്കുള്ളിലെ ചില മനോഭവവും ഇതിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്തായാലും ജയിക്കും എന്നാൽ ഒതുക്കേണ്ടവരെയെല്ലാം ഒതുക്കാമെന്ന് ചിലർ കരുതിയെന്നും ഇതിനുള്ള ശിക്ഷയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിടേണ്ടിവന്ന പരാജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

പരാജയത്തിന്റെ ആഴം
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടിയപ്പോൾ 321 പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്. ബ്ലോക്കുകളിൽ 44 ഇടത്തും ജില്ലാ പഞ്ചായത്തുകളിൽ രണ്ടിടത്തുമായി യുഡിഎഫിന്റെ വിജയം ഒരുങ്ങുകയും ചെയ്തു. സംസ്ഥാനത്തെ അഞ്ച് കോർപ്പറേഷനുകളിൽ ഒരിടത്ത് മാത്രമാണ് യുഡിഎഫിന് അധികാരം ഉറപ്പിക്കാൻ സാധിച്ചത് എന്നതും മുന്നണിയുടെ പരാജയത്തിന്റെ ആഴം എടുത്തുകാണിക്കുന്നതാണ്.












Click it and Unblock the Notifications