മലപ്പുറത്ത് സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചു; ഇന്ന് 1661 പേര്‍ക്ക് കൊറോണ
മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാഭരണകൂടം സജ്ജമാണെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. പുതിയ സാഹചര്യം നേരിടാന്‍ ജില്ലയില്‍ ഭൗതിക സാഹചര്യങ്ങള്‍ സുസജ്ജമാണെന്ന് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കോവിഡ് വാരിയര്‍ എം.ജി രാജമാണിക്യവും വ്യക്തമാക്കി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കാര്യക്ഷമമാക്കുന്നതിനായി ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിലവിലെ സാഹചര്യവും മുന്നൊരുക്കവും വിലയിരുത്തിയത്. രാജമാണിക്യത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവിലുണ്ടായിരുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ സെന്ററുകള്‍ പുനസ്ഥാപിക്കും. മൂന്ന് സി.എഫ്.എല്‍.ടി.സികള്‍ ഇതിനകം തന്നെ സജ്ജാമാക്കി കഴിഞ്ഞു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിന് കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ സൗകര്യമൊരുക്കും. ഇതിനായി സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. പുതിയ സാഹചര്യം നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണെന്നും മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്നും കലക്ടര്‍ അറിയിച്ചു. ഉപജീവനത്തെ ബാധിക്കുന്ന വിധത്തില്‍ പൂര്‍ണമായ അടച്ചിടലുകള്‍ ഉണ്ടാവില്ല. അനാവശ്യമായ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാന്‍ ജനങ്ങള്‍ സ്വയം തയ്യാറാകണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
സമ്പത്ത് വീട്ടിലിരുന്നും ശമ്പളം വാങ്ങി; കൈപ്പറ്റിയത് 20 ലക്ഷം... ഒന്നര വര്‍ഷം ക്യാബിനറ്റ് റാങ്കില്‍
ജില്ലയില്‍ ഇന്ന് 1,661 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 1,615 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധിച്ചത്. ഉറവിടമറിയാതെ 43 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. വിദേശ രാജ്യത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതോടൊപ്പം രോഗം ബാധിച്ചിട്ടുണ്ട്.
ഇന്ന് 169 പേര്‍ രോഗ മുക്തരായതോടെ ജില്ലയിലെ കോവിഡ് മുക്തരായവരുടെ എണ്ണം 1,25,542 ആയി. ജില്ലയില്‍ 24,896 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 9,283 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 294 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 179 പേരും 165 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 625 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
നടുറോഡിൽ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ വൈറലായ ചിത്രങ്ങള്‍ കാണാം