എടവണ്ണയിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ വിജിലൻസ് കയ്യോടെ പിടികൂടി, വ്യാപക ക്രമക്കേട്
മലപ്പുറം: എടവണ്ണ വിഇഒയെ വിജിലന്‍സ് അധികൃതര്‍ പിടികൂടി. പാലേമാട് സ്വദേശി കൃഷ്ണദാസിനെ (44)യാണ് പിടികൂടിയത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് പഞ്ചായത്തിലെത്തിയ മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയുടെ സംഘമാണ് പണം വാങ്ങുന്നതിനിടെ ഗ്രാമസേവവകനെ പിടികൂടിയത്. എടവണ്ണ കുന്നുമ്മല്‍ കട്ടച്ചിറക്കല്‍ സുധീഷിനോടാണ് പണം വാങ്ങിയത്.
സുധീഷിന്റെ മാതാവ് ചില്ലക്കുട്ടിയുടെ പേരില്‍ എസ്സി ഭവന പുനര്‍നിര്‍മാണ പദ്ധതി പ്രകാരം 2018-19 വര്‍ഷത്തില്‍ പഞ്ചായത്തില്‍ നിന്നും 75000രൂപ അനുവദിച്ചിരുന്നു. വീടിന്റെ റിപ്പയര്‍ പ്രവര്‍ത്തി 4 മാസം മുമ്പ് പൂര്‍ത്തിയാക്കി, പലതവണ വിഇഒയെ സമീപിച്ചെങ്കിലും ഇദ്ദേഹം പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്ന് സുധീഷ് പറഞ്ഞു. ഇതേ തുടര്‍ന്ന് സുധീഷ് മലപ്പുറം വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി എ രാമചന്ദ്രന്‍, ഇന്‍സ്പെക്ടര്‍ എം ഗംഗാധരന്‍, സി വിമല്‍രാജ്, ജിഎസ്ടി ഓഫിസര്‍ പി പി മുഹമ്മദ്, എഎസ്ഐമാരായ പി മോഹന്‍ദാസ്, പി ശ്രീനിവാസന്‍, എസ് സി പിഒമാരായ പി എന്‍ മോഹന്‍ കൃഷ്ണന്‍, ടി ടി ഹനീഫ, പി റഫീഖ്, ദിനേശന്‍, യു സമീര്‍, സെബൂര്‍, പ്രജിത്ത്, മണികണ്ഠന്‍, ജസീര്‍, കെ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കെത്തിയത്.
മലപ്പുറം വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ, മലപ്പുറം ജില്ലയിലെ വിവിധ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ കാര്യാലയങ്ങളിലും കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധന നടത്തിയിരുന്നു. ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ടാക്‌സി, ഓട്ടോറിക്ഷ എന്നിവയിലെ മിറ്ററുകളുടെ പ്രവര്‍ത്തന ക്ഷമതയും, ത്രാസ്സുകളുടെയും മറ്റു അളവ് തൂക്ക ഉപകരണങ്ങളുടെ ക്യത്യതയും പരിശോധിച്ച് സ്റ്റാമ്പ് ചെയ്യുന്നതില്‍ അഴിമതിയും ക്രമക്കേടുകള്‍ നടത്തുന്നതയും, ഏജെന്റുമാരുടെ സഹായത്തോടെ ഈ സേവനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനെക്കാള്‍ ഉയര്‍ന്ന തുക വാങ്ങുന്നതായും വിജിലന്‍സ് ഡയറക്ടർ അനില്‍ കാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
ഇതിന്റെ ഭാഗമായി മലപ്പുറം വിജിലൻസ് ഡിവൈഎസ്പി രാമചന്ദ്രന്‌ഴെറ നിർദ്ദേശ പ്രകാരം രണ്ട് സംഘങ്ങളായി തിരിഞ്ഞ് റീജണല്‍ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടറുടെ പൊന്നാനി, പെരിന്തല്‍മണ്ണ എന്നീ ഓഫീസുകളില്‍ പരിശോധന നടത്തി. രാവിലെ 10 മണിയോടെ ആരംഭിച്ച പരിശോധന വൈകുന്നേരതോടെയാണ് അവസാനിച്ചത്.
ഉദ്യോഗസ്ഥര്‍ ആരും തന്നെ യഥാ സമയം ഓഫീസില്‍ ഹാജരാകുകയോ ഹാജര്‍ ബുക്കില്‍ ഒപ്പ് വെക്കുകയോ ചെയ്യുന്നില്ല, ഓട്ടോറിക്ഷ മീറ്ററുകളുടെ പരിശോധിച്ച് സീല്‍ ചെയ്യതതായ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നു, കാഷ് ബുക്ക് ശരിയായ രീതിയിൽ രേഖപ്പെടുത്തിയതായി കാണുന്നില്ല. ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു രജിസ്റ്ററിലും രേഖപെടുത്തിയിട്ടില്ല തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തി.












Click it and Unblock the Notifications