ആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനും
മലപ്പുറം: താനൂര്‍ നിയോജക മണ്ഡലത്തില്‍ ഇത്തവണ നടക്കുന്ന മല്‍സരം ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. 2016ല്‍ നഷ്ടപ്പെട്ട സീറ്റ് എന്തുവില കൊടുത്തും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ തന്നെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ആദ്യം മല്‍സരിക്കാനില്ല എന്ന് തീരുമാനിച്ച ഇടതുസ്വതന്ത്രന്‍ വി അബ്ദുറഹ്മാന്‍ സിപിഎം നിര്‍ദേശം കണക്കിലെടുത്ത് മല്‍സര രംഗത്തിറങ്ങിക്കഴിഞ്ഞു.
എന്നാല്‍ 2016ല്‍ മല്‍സരിച്ച പല ചെറുപാര്‍ട്ടികളും ഇത്തവണ ഗോദയിലില്ല. അതാകട്ടെ, അബ്ദുറഹ്മാനേക്കാള്‍ ആശങ്കപ്പെടുത്തുന്നത് പികെ ഫിറോസിനെയാണ്. ഉയരുന്ന ചോദ്യം ഒന്ന് മാത്രം... ആ 6000 വോട്ടുകള്‍ എങ്ങോട്ട് മറിയും? വിശദാംശങ്ങള്‍ ഇങ്ങനെ....
അടിപതറിയ ലീഗും രണ്ടത്താണിയും
അബ്ദുറഹ്മാന്‍ രണ്ടത്താണി മൂന്നാമൂഴം തേടിയ വേളയിലാണ് 2016ല്‍ കാലിടറിയത്. പഴയ കോണ്‍ഗ്രസ് നേതാവിനെ ഇടതുസ്വതന്ത്രനാക്കി സിപിഎം നടത്തിയ നീക്കത്തിന് മുന്നില്‍ മുസ്ലിം ലീഗിന് അടിപതറുകയായിരുന്നു. 4918 വോട്ടിന്റെ ഭൂരിപക്ഷത്തിന് വി അബ്ദുറഹ്മാന്‍ താനൂര്‍ മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ചു.
രണ്ടത്താണിയെ ഒതുക്കിയോ
ഇത്തവണ എന്തു വില കൊടുത്തും മണ്ഡലം തിരിച്ചുപിടിക്കണമെന്നാണ് മുസ്ലിം ലീഗ് തീരുമാനം. അബ്ദുറഹ്മാന്‍ രണ്ടത്താണി വീണ്ടുമെത്തുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ഇടതുകോട്ടയായ പുനലൂരില്‍ സ്ഥാനാര്‍ഥിയാക്കി ലീഗ്. രണ്ടത്താണിയെ ഇതുവഴി ഒതുക്കുകയാണ് മുസ്ലിം ലീഗ് ചെയ്തതെന്ന ആക്ഷേപവുമുണ്ട്.
പികെ ഫിറോസിന്റെ പ്രചാരണം
പികെ ഫിറോസ് പ്രചാരണ രംഗത്ത് എത്തിയതോടെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. ബോര്‍ഡുകള്‍ സ്ഥാപിച്ചും ഗൃഹ സന്ദര്‍ശനം നടത്തിയും കുടുംബ യോഗങ്ങളില്‍ പങ്കെടുത്തും പികെ ഫിറോസിന്റെ പ്രചാരണം കൊഴുക്കുകയാണ്. ഇനി വാഹന റാലികള്‍ നടത്തി ജനങ്ങളെ ഇളക്കിമറിക്കുന്ന പ്രചാരണത്തിലേക്ക് കടക്കുകയാണ് മുസ്ലിം ലീഗ്.
പ്രചാരണത്തില്‍ ആരാണ് മുന്നില്‍
മുസ്ലിം ലീഗിന്റെ പ്രചാരണത്തിനോട് ഒട്ടും കുറയാത്ത വിധം കിടപിടിച്ച് അബ്ദുറഹ്മാന്‍ എംഎല്‍എയുടെ പ്രചാരണവും സജീവമാണ്. കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ചും ദളിത് കോളനികള്‍ സന്ദര്‍ശിച്ചും തീരദേശ റാലികള്‍ സംഘടിപ്പിച്ചും അബ്ദുറഹ്മാന്‍ ഒരുപടി മുന്നിലാണ് എന്ന് സിപിഎം വിലയിരുത്തുന്നു.
ആശങ്കപ്പെടുത്തുന്ന ഘടകം
ഇരുപാര്‍ട്ടികള്‍ക്കും ആശങ്കയുണ്ടാക്കുന്ന മറ്റു ചില ഘടകങ്ങള്‍ താനൂര്‍ മണ്ഡലത്തിലുണ്ട്. ചെറുപാര്‍ട്ടികള്‍ ഇത്തവണ മല്‍സര രംഗത്തില്ല. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നിവയൊന്നും ഇത്തവണ കളത്തിലില്ല. അതുകൊണ്ടുതന്നെ ഇവരുടെ വോട്ടുകള്‍ ആര്‍ക്ക് കിട്ടുമെന്നതാണ് ചോദ്യം.
എസ്ഡിപിഐയുടെ വോട്ടുകള്‍
2011ല്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി മജീദ് ഖാസിമിക്ക് കിട്ടിയത് 3137 വോട്ടാണ്. 2016ല്‍ ഇത് കുത്തനെ കുറഞ്ഞ് 1151 ആയി. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വോട്ട് ഉയര്‍ന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ 4000ഓളം വോട്ടാണ് എസ്ഡിപിഐ നേടിയത്. പകുതി വാര്‍ഡുകളില്‍ പോലും മല്‍സരിക്കാതെയാണ് ഇത്രയും വോട്ട് കിട്ടിയതെന്ന് എസ്ഡിപിഐ നേതാക്കള്‍ പറയുന്നു.
6000 വോട്ടുകള്‍ ഇങ്ങനെ
വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 2016ല്‍ എസ്ഡിപിഐയേക്കാള്‍ വോട്ട് ലഭിച്ചിരുന്നു. 1291 വോട്ടാണ് കിട്ടിയത്. പിഡിപിക്ക് 858 വോട്ടും ലഭിച്ചു. ഈ മൂന്ന് കക്ഷികളുടേത് മാത്രമായി താനൂര്‍ മണ്ഡലത്തില്‍ 6000 വോട്ടുകളുണ്ടെന്ന് കണക്കാക്കുന്നു. ഇത് ആര്‍ക്ക് കിട്ടുമെന്നതാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ച.
പികെ ഫിറോസിന് തിരിച്ചടിയാകുമോ
എസ്ഡിപിഐയെയും പിഡിപിയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് പികെ ഫിറോസ്. അതുകൊണ്ട് ഈ പാര്‍ട്ടികള്‍ ഫിറോസിനെ പിന്തുണയ്ക്കില്ല എന്ന പ്രതീക്ഷയിലാണ് ഇടതുക്യാമ്പ്. മാത്രമല്ല, ആര്‍എസ്എസിനെ എതിര്‍ക്കാന്‍ മുസ്ലിം ലീഗിന് സാധിക്കില്ല എന്ന ഫിറോസിനെ പ്രസംഗത്തിലെ ഭാഗവും വ്യാപകമയി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
യുഡിഎഫിന്റെ പ്രതീക്ഷ
എസ്ഡിപിഐയും പിഡിപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സമയമാകുമ്പോള്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പല നയങ്ങളെയും എതിര്‍ത്തിവരാണ് എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും. അതുകൊണ്ടുതന്നെ ഇവര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് മുസ്ലിം ലീഗ് ക്യാമ്പ് പ്രത്യാശിക്കുന്നു.
മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടുന്നത്
യുഡിഎഫ് ക്യാമ്പില്‍ മുമ്പില്ലാത്ത വിധം ഐക്യം പ്രകടമാണ്. കോണ്‍ഗ്രസുമായി മണ്ഡലത്തിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ ഇപ്പോഴില്ല. പൊന്‍മുണ്ടം കോണ്‍ഗ്രസിലെ വിവാദങ്ങളെല്ലാം അവസാനിച്ചിരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമാണ്- ഇതെല്ലാമാണ് മുസ്ലിം ലീഗ് നേതൃത്വം ശുഭ സൂചനയായി പറയുന്ന കാര്യങ്ങള്‍.
സിപിഎം നേതാക്കളുടെ വിലയിരുത്തല്‍
സിപിഎം പ്രവര്‍ത്തകനല്ല വി അബ്ദുറഹ്മാന്‍. ഇടതുസ്വതന്ത്രനായിട്ടാണ് മല്‍സരിക്കുന്നത്. അതുകൊണ്ടു തന്നെ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിക്കും അബ്ദുറഹ്മാനെ പിന്തുണയ്ക്കുന്നതില്‍ തടസമുണ്ടാകില്ല. മാത്രമല്ല, കപ്പും സോസറും എന്ന ചിഹ്നം ലഭിച്ചത് അബ്ദുറഹ്മാന് നേട്ടമാകും. അബ്ദുറഹ്മാന് രാഷ്ട്രീയത്തിനപ്പുളമുള്ള ബന്ധങ്ങളും നേട്ടമാകുമെന്നും സിപിഎം നേതൃത്വം കണക്കുകൂട്ടുന്നു.
അക്ഷര ഗൗഡയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
ശോഭയെ തിരിഞ്ഞുനോക്കാതെ ബിജെപി നേതാക്കള്‍; ആര്‍എസ്എസ് ഇടപെട്ടു, പിന്നാലെ മുരളീധരന്‍ എത്തി