Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍വതിയുടെ ഖുര്‍ആന്‍ പാരായണം; അല്‍ഭുതവും സന്തോഷവുമെന്ന് കെടി ജലീല്‍

മലപ്പുറം: തോടന്നൂര്‍ സബ്ജില്ലാ കലോല്‍സവത്തില്‍ ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ പാര്‍വതിയാണ്. വളരെ മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന പാര്‍വതിയുടെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അറബി ഭാഷ അത്ര പെട്ടെന്ന് വഴങ്ങുന്ന ഒന്നല്ല. മാത്രമല്ല, ഖുര്‍ആന്‍ അതിന്റെ സവിശേഷമായ രീതിയില്‍ പരായണം ചെയ്യുക എന്നത് എളുപ്പവുമല്ല.

എന്നാല്‍ രണ്ട് കാര്യങ്ങളും പാര്‍വതിക്ക് മുമ്പില്‍ വഴിമാറിയിരിക്കുന്നു. ഇതിനെ പുകഴ്ത്തുകയാണ് കെടി ജലീല്‍ എംഎല്‍എ. മാത്രമല്ല, എല്ലാ വേദങ്ങളും എല്ലാവരുടേതാണെന്നും അദ്ദേഹം ഉണര്‍ത്തുന്നു. കെടി ജലീലിന്റെ കുറിപ്പ് വായിക്കാം...

p

പാര്‍വ്വതിയുടെ ഈണം തെറ്റാത്ത ഖുര്‍ആന്‍ പാരായണം!

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ തോടന്നൂര്‍ സബ്ജില്ലാ കലോല്‍സവത്തില്‍ നടന്ന ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ 'എ' ഗ്രേഡോടെ ഇത്തവണ ഒന്നാം സ്ഥാനം നേടിയത് പാര്‍വ്വതിയാണ്. ചെമ്മരത്തൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പാര്‍വ്വതി. ചെമ്മരത്തൂരിലെ പ്രഭാലയത്തില്‍ ദിനപ്രഭയുടെയും നളീഷ് ബോബിയുടെയും മകള്‍.

അറബി ഉച്ഛാരണം പെട്ടന്ന് വഴങ്ങുന്ന ഒന്നല്ല. നിരന്തരമായ പരിശീലനം നിര്‍ബന്ധമാണ്. അറബി മലയാളത്തില്‍ എഴുതിയ പ്രവാചക സങ്കീര്‍ത്തനം ആലപിക്കാന്‍ അതിലെ അറബി വാക്കുകളുടെ ഉച്ഛാരണം പഠിക്കാന്‍ ഗാനഗന്ധര്‍വന്‍ യേശുദാസ് എത്രയോ ദിവസങ്ങള്‍ പരിശീലനം നടത്തിയതായി കേട്ടിട്ടുണ്ട്.

അറബി ഭാഷ കിണഞ്ഞ് ശ്രമിച്ച് വശത്താക്കിയാല്‍ തന്നെ ഖുര്‍ആന്‍ ഈണത്തില്‍ പാരായണം ചെയ്യാന്‍ എളുപ്പം കഴിഞ്ഞു കൊള്ളണമെന്നില്ല. മദ്രസ്സാ പഠനം നടത്താത്ത മുസ്ലിം കുട്ടികള്‍ക്ക് പോലും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അറിയില്ല. എന്നിരിക്കെ നാലാം ക്ലാസ്സുകാരി പാര്‍വ്വതി കേള്‍ക്കാന്‍ ഇമ്പമുള്ള സ്വരത്തില്‍ ഉച്ഛാരണ ശുദ്ധിയോടെ ഖുര്‍ആന്‍ ഓതുന്നത് കേട്ടപ്പോള്‍ അല്‍ഭുതം തോന്നി. ഒപ്പം അകമഴിഞ്ഞ സന്തോഷവും.

ഖുര്‍ആന്‍ മാനവരാശിക്കായി അവതീര്‍ണ്ണമായ ഗ്രന്ഥമാണ്. അത് മുസ്ലിംങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന തെറ്റായ ധാരണ സമൂഹത്തിലുണ്ട്. ഗീത ഹിന്ദുക്കളുടേതും ബൈബിള്‍ ക്രൈസ്തവരുടേതും ഖുര്‍ആന്‍ മുസ്ലിങ്ങളുടേതുമാണെന്ന ചിന്ത തിരുത്തപ്പെടണം. എല്ലാ വേദഗ്രന്ഥങ്ങളും മുഴുവന്‍ മനുഷ്യര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. എല്ലാ വിശ്വാസങ്ങളെയും സങ്കീര്‍ണ്ണവും സങ്കുചിതവുമാക്കുന്നത് പൗരോഹിത്യമാണ്.

ഞാനിപ്പോള്‍ വിദ്വാന്‍ ഇസ്ഹാഖ് സാഹിബെന്ന സംസ്‌കൃത ഭാഷയിലെ ഗഹന ജ്ഞാനിയെ കുറിച്ച പഠനത്തിലാണ്. കരുനാഗപ്പള്ളി സ്വദേശിയായ അദ്ദേഹം ഭഗവത് ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് മൊഴിമാറ്റിയ മുസ്ലിം പണ്ഡിതനാണ്. അദ്ദേഹത്തിന്റെ പരിഭാഷകള്‍ ഏറെ പ്രശംസിക്കപ്പെട്ടത് അതിന്റെ സാഹിത്യ ചാരുത കൊണ്ടാണ്.

വിശുദ്ധ ഖുര്‍ആന്റെ അതിമനോഹരമായ പ്രഥമ മലയാള കാവ്യ പരിഭാഷ രചിച്ചത് ഒറ്റപ്പാലം സ്വദേശി കെ.ജി രാഘവന്‍ നായരാണ്. 'അമ്യതവാണി'എന്ന പേരില്‍ പ്രസിദ്ധമാണ് പ്രസ്തുത ഗ്രന്ഥം. ഖുര്‍ആന് മലയാളത്തില്‍ ലളിത സാരം നടത്തിയവരില്‍ വാണിദാസ് എളയാവൂരും ഉള്‍പ്പെടും.

എല്ലാ വേദ ഗ്രന്ഥങ്ങളുടെയും ഉള്ളടക്കവും പ്രതിപാദ്യവും ഏറെക്കുറെ ഒന്നാണ്. ഒരു വേദം മറ്റൊരു വേദത്തെയോ ഒരു പ്രവാചകന്‍ മറ്റൊരു പ്രവാചകനെയോ തള്ളിപ്പറഞ്ഞതായി അറിവില്ല. എല്ലാ മതക്കാരും വിശ്വസിക്കുന്ന വ്യത്യസ്ത പേരുകളില്‍ വിളിക്കുന്ന ദൈവം ഒന്നാണ്. ഓരോ മതവിഭാഗക്കാര്‍ക്കും വെവ്വേറെ ദൈവങ്ങളായിരുന്നെങ്കില്‍ ദേവ ലോകത്ത് കലാപങ്ങള്‍ ഒഴിഞ്ഞ ദിവസങ്ങള്‍ വിരളമായേനെ.

മതങ്ങളുടെയും വിശ്വാസങ്ങളുടെയും സങ്കുചിത വേലിക്കെട്ടുകള്‍ തകര്‍ത്ത് സര്‍വ്വമത പഠനം പ്രോല്‍സാഹിപ്പിക്കപ്പെടണം. അത് പരസ്പരമുള്ള അകല്‍ച്ച ഇല്ലാതാക്കും. പാര്‍വ്വതി അത്തരമൊരു പുതിയ സംസ്‌കാരത്തിന്റെ ഐക്കണാവട്ടെ. പാര്‍വ്വതിക്കും പാര്‍വ്വതിയുടെ മാതാപിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. പാര്‍വ്വതിയെ ഖുര്‍ആന്‍ ഓതാന്‍ പരിശീലിപ്പിച്ച ചെമ്മരത്തൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിലെ അദ്ധ്യാപിക റുഖിയ്യ ടീച്ചറര്‍ക്കും ആശംസകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+