മഴക്കെടുതി: മലപ്പുറത്ത് മാത്രം 41.5 കോടി യുടെ ക്യഷി നാശം, പലരും വീടുകളിലേക്ക് മാറിത്തുടങ്ങി!
മലപ്പുറം: മലപ്പുറം ജില്ലയിലെ മുഴുവന്‍ പ്രളയ ബാധിത പ്രദേശങ്ങളും പ്രിന്‍സിപ്പല്‍ ക്യഷിഓഫീസറും ക്യഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരും സന്ദര്‍ശിച്ച് ഫീല്‍ഡ് തല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. നെല്ല്, വാഴ, കമുക്, വെറ്റില, കൊക്കോ, റബര്‍, ജാതി, ഗ്രാമ്പു, കുരുമുളക്, പച്ചക്കറി, മരച്ചീനി, മറ്റു കിഴങ്ങുവര്‍ണ്മങ്ങള്‍ എന്നീ വിളകിലായി 41.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി വിലയിരുത്തി. 2205 ഹെക്ടര്‍ പ്രദേശത്തെ വിളകളാണ് നഷ്ടപ്പെട്ടത്. 14389 കര്‍ഷകര്‍ പ്രളയം മൂലമുള്ള നഷ്ടത്തിന് ഇരകളായിട്ടുണ്ട്. കിഴക്കന്‍ മേഖലകളില്‍ കനത്ത മഴതുടരുകയാണ്. ദുരിതത്തിന് ഇരയായകര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് 12 കോടിയോളം രൂപ ആവശ്യമായി വരുമെന്ന് കണക്കാക്കിയിട്ടുണ്ട്.

സ്വന്തം വീടുകളിലേക്കു മടങ്ങി
കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ മഴ ശമിച്ചു തുടങ്ങിയതോടെ സ്വന്തം വീടുകളിലേക്കു മടങ്ങി. അതോടൊപ്പം രണ്ടു ക്യാമ്പുകള്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയിട്ടുമുണ്ട്. വെള്ളം ഇറങ്ങി തുടങ്ങിയതോടെ വീടുകളുടെ ശുചീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് വീടുകളിലേക്ക് മടങ്ങിയത്. കുടുംബശ്രീ, തൊഴിലുറപ്പ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ശുചിത്വ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മാറ്റുന്നത്.

വീട് നഷ്ടപ്പെട്ടവരെ തിരികെ ആ പ്രദേശത്ത് താമസിപ്പിക്കാന്‍ കഴിയില്ല
സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ ഒരു രൂപ പോലും നഷ്ടപ്പെടാതെ ദുരിതബാധിതരുടെ കൈകളിലെത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. ദുരിതാശ്വാസ ക്യാമ്പുകളിലെത്താതെ ബന്ധുവീടുകളില്‍ അഭയം തേടിയ ദുരിത ബാധിതര്‍ക്ക് എല്ലാ വിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിലമ്പൂരില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ പ്രദേശങ്ങളില്‍ വീട് നഷ്ടപ്പെട്ടവരെ തിരികെ ആ പ്രദേശത്ത് താമസിപ്പിക്കാന്‍ കഴിയില്ല. ഇവര്‍ക്ക് താമസിക്കാന്‍ സുരക്ഷിതമായ ഭൂമി കണ്ടെത്തും. മറ്റ് ഭവന നിര്‍മാണ പദ്ധതികളുടെ ആനുകൂല്യം ലഭ്യമായിട്ടുണ്ടെന്ന പേരില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കാനിടയാകരുത്. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഒരു ആനുകൂല്യവും നഷ്ടമാകില്ല. തകര്‍ന്ന റോഡുകളും പാലങ്ങളും ഉടന്‍ നവീകരിക്കും. ഇതിനായി മിലിറ്ററി എഞ്ചിനീയറിങ് വിഭാഗത്തിന്റെ സേവനം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം
കാലവര്‍ഷക്കെടുതി നേരിടാന്‍ വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ എല്ലാ സൗകര്യവുമുണ്ട്. ഭക്ഷണത്തിനോ വസ്ത്രത്തിനോ യാതൊരു പ്രയാസവും നേരിടുന്നില്ല. അധ്യയനം മുടങ്ങാതിരിക്കാന്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുള്ള ക്യാമ്പുകള്‍ സൗകര്യപ്രദമായ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും. നിര്‍മലഗിരി സ്‌കൂളിലെ ദുരിത ബാധിതരെ മുഴുവന്‍ എരഞ്ഞിമങ്ങാട് യതീംഖാനയുടെ ട്രെയിനിങ് സെന്ററിലേക്ക് മാറ്റി. ഇതിന്റെ ഭാഗമായി അകമ്പാടത്തെ സൗകര്യങ്ങള്‍ മന്ത്രി നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതബാധിത പ്രദേശങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി.

വീടുകള്‍ ശുചീകരിക്കും
വെള്ളം ഇറങ്ങുന്നതിനനുസരിച്ച് വീടുകളുടെ ശുചീകരണം പൂര്‍ത്തിയാക്കണം. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. ശുചിത്വ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സര്‍ട്ടിഫൈ ചെയ്ത ശേഷം മാത്രമേ വീടുകളില്‍ താമസിപ്പിക്കാവൂ എന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് ആരോഗ്യ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല. പാഠപുസ്തകങ്ങളും യൂനിഫോമും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവ സ്‌കൂളുകള്‍ വഴി വിതരണം ചെയ്യും. ഇതിനായി ഡി.ഇ.ഒമാരെ ചുമതലപ്പെടുത്തി. എല്ലാ ക്യാമ്പുകളിലും റവന്യൂ ഹെല്‍പ്പ് ഡസ്‌കുകള്‍ ഒരുക്കിയിട്ടുണ്ട്. സ്ഥിരം മെഡിക്കല്‍ ക്യാമ്പും ആംബുലന്‍സ് സേവനവും ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ദുരന്തത്തില്‍ അഞ്ച് പേര്‍ മരിക്കാനിടയായ കുടംബത്തിന് തിരുന്നാവായയില്‍ ബലി കര്‍മ്മം നടത്തുന്നതിനായി യാത്രാ സൗകര്യമുള്‍പ്പെടെയുളള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. നിലമ്പൂര്‍ പൊതുമരാമത്ത് അതിഥി മന്ദിരത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പി.വി. അബ്ദുള്‍ വഹാബ് എം.പി, പി.വി അന്‍വര്‍ എം.എല്‍എ, ജില്ലാ കലക്ടര്‍ അമിത് മീണ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications