മലപ്പുറത്ത് മധ്യവയസ്ക്കൻ മരിച്ച നിലയിൽ; സെക്യൂരിറ്റി ജീവനക്കാരനായ സുനിലാണ് മരിച്ചത്!
മലപ്പുറം: സെക്യൂരിറ്റി ജീവനക്കാരനായ മധ്യവയസ്‌ക്കനെ പൂക്കോട്ടൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മുണ്ടുപറമ്പ് ചെറാട്ടുകുഴി റോഡില്‍ പരേതനായ തെക്കിനിയോടത്ത് മാവുണ്ണിയുടെ മകന്‍ ഇന്ദ്രജഗ്‌മോഹന്‍ എന്ന സുനില്‍ (58) ആണ് മരിച്ചത്. എ എം മോട്ടോഴ്‌സില്‍ സെക്യൂരിറ്റി ജീവനക്കാരനായ സുനില്‍ മൂന്നു വര്‍ഷമായി ഈ ലോഡ്ജിലാണ് താമസിച്ചു വരുന്നത്.
എട്ടു വര്‍ഷമായി കുടുംബത്തില്‍ നിന്ന് അകന്ന് കഴിയുന്ന ഇയാള്‍ ഏതാനും ദിവസങ്ങളായി പനി ബാധിച്ച് മുറിയില്‍ കഴിയുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ എത്തി വിളിച്ചു നോക്കിയിട്ടും പ്രതികരിക്കാത്തതിനാല്‍ ലോഡ്ജ് ഉടമയെ വരുത്തി വാതില്‍ ബലമായി തുറക്കുകയായിരുന്നു.
എസ് ഐ ജലീല്‍ കറുത്തേടത്ത് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മുണ്ടുപറമ്പ് ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. ഭാര്യ: മൈഥിലി, മക്കള്‍: അനില, ഐശ്വര്യ. സഹോദരങ്ങള്‍: ധര്‍മ്മേന്ദര്‍, ഭരത് ഭൂഷണ്‍.
അതേ സമയം പിതാവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഇന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) മുമ്പാകെ ആരംഭിക്കും. പരപ്പനങ്ങാടി പുത്തരിക്കല്‍ പൂമഠത്തില്‍ മുഹമ്മദ് (55) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദിന്റെ മൂത്തമകനായ അഷ്‌റഫ് (36) ആണ് പ്രതി. 2014 സെപ്തംബര്‍ നാലിന് വൈകീട്ട് അഞ്ചര മണിയോടെ പരപ്പനങ്ങാടിയിലെ വീട്ടിലാണ് കേസിന്നാസ്പദമായ കൊലപാതകം നടന്നത്.
15 വര്‍ഷമായി ഗള്‍ഫിലായിരുന്ന മുഹമ്മദ് സംഭവ ദിവസത്തിന് തലേന്നാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. മറ്റൊരു വിവാഹം കൂടി കഴിക്കാനുള്ള മുഹമ്മദിന്റെ തീരുമാനമാണ് പ്രതിയെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം കിടപ്പുമുറിയില്‍ വിശ്രമിക്കുകയായിരുന്ന മുഹമ്മദിനെ പ്രതി വെട്ടുകത്തി കൊണ്ട് കഴുത്തിന് പലതവണ വെട്ടുകയായിരുന്നു.
അയല്‍വാസിയായ പുത്തരിക്കല്‍ പുതിയ ഒറ്റയില്‍ ആഷിഖ് (46) ആണ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ദൃക്‌സാക്ഷികളില്ല. പ്രതിയുടെ സഹോദരന്‍ അബ്ദുള്ളയുടെ ഭാര്യ ഫൗസിയ (21), പ്രതിയുടെ മാതാവ് ഖദീജ (54) എന്നിവരാണ് മുഖ്യ സാക്ഷികള്‍. ഇവരെ ഇന്ന് ജഡ്ജി എ വി നാരായണന്‍ മുമ്പാകെ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ബാലകൃഷ്ണന്‍ വിസ്തരിക്കും. താനൂര്‍ സി ഐയായിരുന്ന കെ സി ബാബുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.