തിരൂരില്‍ ആറ് കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍: കഞ്ചാവ് കൊണ്ടുവരുന്നയാൾക്ക് 5000 രൂപ കൂലി!!
മലപ്പുറം: ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗംകഞ്ചാവ് കൊണ്ടുവരാന്‍ സഹായിക്കുന്ന ആസാം സ്വദേശിക്ക് മലപ്പുറത്തുകാരന്‍ നല്‍കുന്ന ദിവസക്കൂലി അയ്യായിരം രൂപ, തിരൂര്‍ എക്‌സൈസ് പാര്‍ട്ടി നഗരത്തിന്റെ വിവിധയിടങ്ങളില്‍ നടത്തിയ റെയിഡില്‍ ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ തിരൂര്‍ എക്‌സൈസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇവരുടെ ഇടപാടുകളുടെ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞത്.
തിരൂര്‍ റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി.എല്‍. ബിനുകുമാറും സംഘവുമാണ് പ്രതികഴെ അറസ്റ്റ് ചെയ്തത്.. പെരിന്തല്‍മണ്ണ ചട്ടിപ്പറമ്പ് കമ്പിവളപ്പ് സ്വദേശി കൊളമ്പില്‍ സാദിഖ് അലി, ആസാമിലെ കൊക്രാജര്‍ ജില്ലയില്‍ സെര്‍ഫന്‍ ഗുരി പോലീസ് സേ്റ്റഷന്‍ പരിധിയിലെ തപന്‍ റോയ് എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവു കൊണ്ടുവന്ന് രണ്ട് കിലോഗ്രാം വീതമുള്ള പായ്ക്കറ്റാക്കി 22000 രൂപ വച്ച് ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നയാളാണ് സാദിഖ് അലി. ജില്ലയിലെ വിവിധ കഞ്ചാവു കേസുകളില്‍ ഇയാള്‍ പ്രതിയാണ്. തപന്‍ റോയിയെ 5000 രൂപ കൂലിനല്‍കുമെന്നു പറഞ്ഞ് സാദിഖ് അലി ഒപ്പം കൂട്ടിയതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതി റോഡില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് സമീപം വച്ച് ഉച്ചക്ക് 12 നാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞയാഴ്ച കഞ്ചാവു വില്‍പ്പന നടത്തിയിരുന്ന ചിലരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് മൊത്ത വിതരണക്കാരനായ സാദിഖ് അലിയെക്കുറിച്ച് വിവരം ലഭിച്ചത്.

എല്ലാ ആഴ്ചയിലും ഇതര സംസ്ഥാനക്കാരനെ കൂടെ കൂട്ടി ആന്ധ്രയില്‍ നിന്നും നേരിട്ട് കഞ്ചാവ് എത്തിക്കാറാണു പതിവ്. ഇയാള്‍ കഞ്ചാവു വില്‍പ്പന നടത്തുമ്പോള്‍ എക്‌സൈസ് മഫ്തി പാര്‍ട്ടിയെ ബൈക്കില്‍ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെട്ട കേസിലേയും പ്രതിയാണ്. പ്രിവന്റീവ് ഓഫീസര്‍ കെ.എം. ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി. മുഹമ്മദലി, പി. ധനേഷ്, കെ.പി. മനോജ് എന്നിവരും അറസ്റ്റിനും റെയിഡിനും നേതൃത്വം നല്‍കി.












Click it and Unblock the Notifications