പെരിന്തല്‍മണ്ണയില്‍ വീണ്ടും ത്രില്ലര്‍, 375 വോട്ടുകള്‍ എണ്ണിയില്ലെന്ന് മുസ്തഫ, കോടതിയിലേക്ക്
മലപ്പുറം: പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിക്കുന്നില്ല. വീണ്ടുമൊരു ത്രില്ലറിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇവിടെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇടതുസ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ പറഞ്ഞു. തപാല്‍ വോട്ടില്‍ വരുന്ന പ്രായമായവരുടെ 375 വോട്ടുകള്‍ എണ്ണിയിട്ടില്ലെന്ന് മുസ്തഫ പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കുകയാണ് ചെയ്തത്. ഗുരുതര വീഴ്ച്ച കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായെന്നും മുസ്തഫ പറയുന്നു. ഇതോടെ നിയമപോരാട്ടത്തിനും പെരിന്തല്‍മണ്ണയില്‍ കളമൊരുങ്ങുകയാണ്. വെറും 38 വോട്ടിനാണ് ഇവിടെ മുസ്തഫ തോറ്റത്.
എണ്ണാതിരുന്ന തപാല്‍വോട്ടുകളിലെ കവറിന് പുറത്ത് സീല്‍ ഉണ്ടായിരുന്നില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോസ്ഥര്‍ വിശദീകരിക്കുന്നത്. എന്നാല്‍ സീല്‍ ചെയ്യേണ്ടത് ആരാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ ഉദ്യോഗസ്ഥരാണ് സീല്‍ ചെയ്യേണ്ടത്. അതിന് വോട്ടര്‍മാര പഴി പറയുകയാണോ വേണ്ടത്. അതിലൊന്നും കാര്യമില്ല. യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥര്‍ മന:പ്പൂര്‍വം സീല്‍ ചെയ്യാതിരുന്നതാണോയെന്ന് സംശയമുണ്ടെന്നും മുസ്തഫ ആരോപിച്ചു. നജീബ് കാന്തപുരത്തോടാണ് മുസ്തഫ തോറ്റത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും പെരിന്തല്‍മണ്ണയിലാണ്.
അതേസമയം അപരന്മാരുടെ നിര തന്നെ പെരിന്തല്‍മണ്ണയിലുണ്ടായിരുന്നു. എല്ലാം മുസ്തഫമാരായിരുന്നു. ഇവരെല്ലാം ചേര്‍ന്ന് 1972 വോട്ടുകള്‍ നേടിയിട്ടുണ്ട്. കടുത്ത മത്സരമാണ് പെരിന്തല്‍മണ്ണയില്‍ നടന്നത്. ഒരു ഘട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചുവെന്ന പ്രചാരണം വരെ വന്നിരുന്നു. 2016ല്‍ നടന്നതിനേക്കാള്‍ കടുത്ത പോരാട്ടമാണ് ഇത്തവണ നടന്നത്. അഞ്ച് വര്‍ഷം മുമ്പ് മഞ്ഞളാംകുഴി അലിയും ശശികുമാറും തമ്മില്‍ കടുത്ത മത്സരമായിരുന്നു നടന്നത്. 579 വോട്ടുകള്‍ക്കാണ് അന്ന് മഞ്ഞളാംകുഴി വിജയിച്ചത്. പുതിയ വോട്ടുകള്‍ കൂടുതല്‍ വന്നതാണ് ഇത്തവണ മത്സരത്തെ കൂടുതല്‍ കടുപ്പിച്ചത്.
Recommended Video
കൊവിഡ്19: ഇന്ത്യയില്‍ മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്നു
ശശികുമാര്‍ തന്നെയോ അതല്ലെങ്കില്‍ മുഹമ്മദ് സലീം മത്സരിക്കുമെന്നായിരുന്നു സിപിഎം നേതാക്കള്‍ വിചാരിച്ചത്. എന്നാല്‍ മുന്‍ ലീഗ് നേതാവ് കൂടിയായ മുസ്തഫയെ നേതൃത്വം പരീക്ഷിക്കുകയായിരുന്നു. അണികളില്‍ ഇത് കടുത്ത നിരാശയും ഉണ്ടാക്കിയിരുന്നു. ഇടതുക്യാമ്പ് പരാജയം ഉറപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഇടതുതരംഗമുണ്ടായാല്‍ പെരിന്തല്‍മണ്ണയില്‍ അട്ടിമറി ഉറപ്പെന്ന് സിപിഎം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആവേശം അവസാന വരെ നിലനിന്നെങ്കിലും ജയം വഴുതി മാറുകയായിരുന്നു. അതേസമയം നജീബ് കാന്തപുരത്തിന്റെ അപരന്‍ 828 വോട്ടും പിടിച്ചിട്ടുണ്ട്.
സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ