വീഴ്ചയില്‍നിന്നും കരകയറാന്‍ കുഞ്ഞാലിക്കുട്ടി, മുത്വലാഖ് ബില്ലിനെ പരാജയപ്പെടുത്തുമെന്ന്, രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി
മലപ്പുറം: തനിക്കുപറ്റിയ വീഴ്ചയില്‍നിന്നും കരകയറാന്‍ മുത്വലാഖ് ബില്ലിനെതിരെ ശക്തമായ നിലപാടെടുത്ത കുഞ്ഞാലിക്കുട്ടി രംഗത്തു. ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണു മുത്വലാഖ് ബില്ലിനെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി രംഗത്തുവന്നത്.
മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ബിജെപിയുടെ ഭൂരിപക്ഷം കാരണം ലോക്സഭയില്‍ പാസ്സായെങ്കിലും രാജ്യസഭയില്‍ യുപിഎ യുടെ നേതൃത്വത്തില്‍ പരാജയപ്പെടുത്തുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാതലത്തില്‍ തിങ്കളാഴ്ച്ച രാവിലെ യുപിഎ കക്ഷികളുടെ പ്രത്യേക യോഗം ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. യോഗത്തില്‍ മുസ്ലിം ലീഗ് എംപി മാരായ പികെ കുഞ്ഞാലിക്കുട്ടിയും പിവി അബ്ദുല്‍ വഹാബും പങ്കെടുത്തു.
ബില്ലിനെതിരെ നിലകൊള്ളാന്‍ യുപിഎ ഇതര കക്ഷികളുടെ കൂടി പിന്തുണ ഉറപ്പാക്കുന്നതിന് ഇടപെടലുകളുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കുഞ്ഞാലിക്കുട്ടി പ്രത്യേകം കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ്സ് എംപിമാരായ കെസി വേണുഗോപാല്‍, എംകെ രാഘവന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. കൂടാതെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി.
ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമാണ് രാജ്യസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കാന്‍ ഇടയുള്ള പ്രധാനപ്പെട്ട ഒരു ബില്ല് സെലക്ട് കമ്മിറ്റിയില്‍ പോകാതെ പാസാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും വ്യക്തമാക്കി. തുടര്‍ന്ന് ബില്ല് പാസാക്കി എടുക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ-യെ ഉപയോഗിച്ച് സഭ തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബുധനാഴ്ച വീണ്ടും ബില്ല് സഭയുടെ പരിഗണനക്കായി വരുന്നുണ്ട്. നേരത്തെ ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച്ച സംഭവിച്ചതായി പാര്‍ട്ടി വിലയിരുത്തിയിരുന്നു.
വിഷയം ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ വന്നതോടെ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനും ദേശീയ രാഷ്ട്രീയകാര്യ സമിതിചെയര്‍മാനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടുകയും ചെയ്തു. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കാന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വിമത ശബ്ദങ്ങള്‍ ഉയരുന്നുണ്ട്.
മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണമാണ് പാണക്കാട് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണമായി ആവശ്യപ്പെട്ടിരുന്നത്. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ചര്‍ച്ചക്ക് വരുമെന്ന് നേരത്തെ അറിയിച്ചിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നത് മുസ്ലിംലീഗിലും ഇ.കെ സമസ്തയിലും വലിയ അമര്‍ഷത്തിനിടയാക്കിയിരുന്നു. മുത്തലാഖ് ബില്ലിനെതിരെ സമരം ചെയ്ത പാര്‍ട്ടിയുടെ നേതാവ് തന്നെ മാറിനിന്നതില്‍ സമൂഹ മാധ്യമങ്ങളിലും കടുത്ത വിമര്‍ശനം ഉയര്‍ന്നു.
സംഭവ സമയത്ത് സുഹൃത്തിന്റെ മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍പോയതാണ് ആരോപണങ്ങള്‍ക്ക് ചൂട്പിടിക്കാന്‍ കാരണമായത്. കുഞ്ഞാലിക്കുട്ടിക്ക് വീഴ്ചപറ്റിയതായി ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് ഉന്നതാധികാരി സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ജാഗ്രത കുറവ് ബോധ്യപ്പെട്ടതിനാലാണ് ഹൈദരലി തങ്ങള്‍ വിശദീകരണം തേടിയതെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞത്.
മുത്തലാഖ് ബില്‍ മുസ്ലീം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് പ്രസംഗിച്ച കുഞ്ഞാലിക്കുട്ടി ബില്ല് പാര്‍ലമെന്റ് ചര്‍ച്ചക്കെടുത്ത ദിവസം മാറി നിന്നത് ഇരട്ടതാപ്പാണെന്നും വിമര്‍ശനമുയര്‍ന്നു.ഇതിന് പിന്നാലെയാണ് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്.
അതേ സമയം മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് മാറിനിന്ന് സംഘപരിവാര്‍ അനുകൂല നിലപാടെടുത്ത പി.കെ. കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ഇന്നലെ കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ സമുദായ വഞ്ചന കാട്ടിയ കുഞ്ഞാലിക്കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കാരാത്തോട് അങ്ങാടിയില്‍നിന്നും കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് പി.ഡി.പി പ്രവര്‍ത്തകരും ബഹുജന മാര്‍ച്ച് നടത്തി.
എന്നാല്‍ കഴിഞ്ഞ 27ന് ലോക്‌സഭയില്‍ നടന്ന മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കതിരുന്നത് സുഹൃത്തിന്റെ സുഹൃത്തിന്റെ മകന്റെ വിവാഹം മാത്രമല്ല കാരണമെന്ന വിശദീകരണമാണ് കുഞ്ഞാലിക്കുട്ടി നല്‍കിയത്. അന്നേ ദിവസമായിരുന്ന മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഗവേണിംഗ് ബോര്‍ഡ് മീറ്റിംഗെന്നും കോഴിക്കോട് നടന്ന ഈ മീറ്റില്‍ അന്നേദിവസം ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കൂറോളം താന്‍ അവിടെയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചന്ദ്രിയെ സബന്ധിച്ചിടത്തോളമുള്ള സുപ്രധാന മീറ്റിംഗായിരുന്നു ഇതെന്നും ഗൗരവപരമായ പലകാര്യങ്ങളും ചര്‍ച്ചചെയ്യുന്നതിന് ഡയറക്ടര്‍മാര്‍ അടങ്ങുന്നവരുടെ മീറ്റിംഗ് ആയിരുന്നു ഇതെന്നും കുഞ്ഞാലിക്കുട്ടി ദുബായില്‍വെച്ച് പറഞ്ഞു. പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് താനടക്കമുള്ള മുഴുവന്‍പേരോടും വിശദീകരണം ആവശ്യപ്പെടാമെന്നും ഇതിനുള്ള മറുപടി കൂടിയാണ് ഈ വിശീദകരണമെന്നും കുഞ്ഞാലിക്കുട്ടി വിശദീകരണത്തില്‍ പറഞ്ഞു.












Click it and Unblock the Notifications