ഇവിടെ യുഡിഎഫ് എന്നാല്‍ ലീഗ്; 32 ല്‍ 20 സ്വന്തം; ഇത്തവണ ലക്ഷ്യം 22 ഉം, കോണ്‍ഗ്രസ് പോലും ഏറെ പിന്നില്‍
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളും ജനസംഖ്യയും വോട്ടര്‍മാരും ഉള്ള ജില്ലയാണ് മലപ്പുറം. ജില്ല രൂപീകൃതമായത് മുതല്‍ ഇന്നേവരേയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനാണ് ജില്ലയില്‍ മുന്‍തൂക്കം ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത്. മുന്നണി സമവാക്യങ്ങളിലടക്കം മാറ്റം വരുത്തി പല തവണ യുഡിഎഫിനെ ഞെട്ടിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടുണ്ട്. മറ്റൊരു തദ്ദേശ തിരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ജില്ലയില്‍ ഇത്തവണയും തിരഞ്ഞെടുപ്പിന്‍റെ വീറിനും വാശിക്കും ഒട്ടും കുറവില്ല.
മലപ്പുറത്ത്
മലപ്പുറത്ത് യുഡിഎഫ് എന്ന് പറഞ്ഞാല്‍ ഒരു പരിധിവരെ അത് മുസ്ലിം ലീഗാണ്. ജില്ലയില്‍ പലയിടത്തും ഒറ്റക്ക് ഭരിക്കാനുള്ള ശക്തി മുസ്ലിം ലീഗിനുണ്ട്. 6 ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ ലീഗ് മുന്നണിയില്ലാതെ ഭരിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്‍റെ കാര്യവും വ്യത്യസ്തമല്ല. അംഗബലത്തില്‍ കോണ്‍ഗ്രസിനെ ബഹുദുരം പിന്നിലാക്കിയാണ് ലീഗിന്‍റെ മുന്നേറ്റം.
മുസ്ലിം ലീഗിന്
ആകെ 32 സീറ്റുള്ള ജില്ലാ പഞ്ചായത്തില്‍ മുസ്ലിം ലീഗിന് തനിച്ച് കേവല ഭൂരിപക്ഷം ഉണ്ട്. 20 അംഗങ്ങളെയാണ് മലപ്പുറം ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ മുസ്ലിം ലീഗിന് വിജയിപ്പിക്കാന്‍ സാധിച്ചത്. കോണ്‍ഗ്രസിന് 7 പേരും ഇടതുപക്ഷത്ത് സിപിഎമ്മിന് നാലും സിപിഐക്ക് ഒരു അംഗവും ഉണ്ട്. മുന്നണിയിലെ അസ്വാരസ്യങ്ങള്‍ യുഡിഎഫിന് എന്നും തലവേദന സൃഷ്ടിക്കുന്ന ജില്ല കൂടിയാണ് മലപ്പുറം.
യുഡിഎഫിന്‍റെ പ്രതീക്ഷകള്‍
2000 ത്തില്‍ മുസ്ലിം ലീഗുമായി സിപിഎം പലയിടത്തും ധാരണയുണ്ടാക്കിയപ്പോള്‍ കൂടുതല്‍ ക്ഷീണമുണ്ടായത് കോണ്‍ഗ്രസിനായിരുന്നു. 2015 ലാവട്ടെ എല്‍ഡിഎഫിലെ കക്ഷികള്‍ക്ക് കോണ്‍ഗ്രസായിരുന്നു കൈ കൊടുത്തത്. എന്നാല്‍ ഇത്തവണ മുന്നണി ഏറെക്കുറെ ഒറ്റക്കെട്ടാണ് എന്നത് യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ക്ക് ശക്തിയേറുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ട് കൂടി ലഭിക്കുന്നതോടെ വന്‍ വിജയമാണ് മുന്നണി പ്രതീക്ഷിക്കുന്നത്.
മുന്നണി ബന്ധം
കഴിഞ്ഞ
തവണ
എല്‍ഡിഎഫിനൊപ്പം
ചേര്‍ന്ന്
മത്സരിച്ച
പലരും
യുഡിഎഫിലേക്ക്
തിരികെ
എത്തിയതോടെ
പലയിടത്തും
ഭരണം
മാറി.
കൊണ്ടോട്ടി
നഗരസഭയില്‍
അടക്കം
രണ്ടാം
പകുതിയോടെ
ഭരണം
യുഡിഎഫിന്‍റെ
കൈകളില്‍
എത്തുകയായിരുന്നു.
3
പഞ്ചായത്തുകളിലൊഴികെ
ഇത്തവണ
മുന്നണി
ബന്ധം
ശക്തമാണ്.
ജില്ലാ
പഞ്ചായത്തിലേക്ക്
കഴിഞ്ഞ
തവണത്തെ
അതെ
സീറ്റ്
ധാരണ
തന്നെയാണ്
യുഡിഎഫ്
ഇത്തവണയും
പിന്തുടരുന്നത്.
കോണ്‍ഗ്രസ് ആവശ്യം
മുസ്ലീം ലീഗ് 22 ഡിവിഷനിലും കോണ്‍ഗ്രസ് 10 ഡിവിഷനിലും മത്സരിക്കുന്നു. മുന്നണിയെ മറ്റ് ഒരു കക്ഷികള്‍ക്കും ഇത്തവണയും സീറ്റ് നല്‍കിയില്ല. മുഴവന്‍ സീറ്റുകളും വിജയിക്കുമെന്നാണ് ലീഗ് അവകാശവാദം. ജില്ലാ പഞ്ചായത്തിൽ നിലവിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ മുസ്‍ലിംലീഗിനാണ്. വൈസ് പ്രസിഡന്‍റ് സ്ഥാനം തങ്ങള്‍ക്ക് നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ലീഗ് വഴങ്ങിയിട്ടില്ല.
അട്ടിമറിയുണ്ടാവും
മറുവശത്ത് എല്‍ഡിഎഫും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ഇത്തവണ മലപ്പുറത്ത് അട്ടിമറിയുണ്ടാവുമെന്നാണ് നേതാക്കളുടെ അവകാശവാദം. 32 ഡിവിഷനിൽ സിപിഐ എം 22 സീറ്റിലും ബാക്കി സീറ്റിൽ സിപിഐ ഉള്‍പ്പടേയുള്ള സഖ്യകക്ഷികളും മത്സരിക്കുന്നു. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളില്‍
ജില്ലയില്‍ ആകെയുള്ള 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 12 ഇടത്തും യുഡിഎഫ് ഭരിക്കുമ്പോള്‍ എല്‍ഡിഎഫിന് മൂന്നിടത്താണ് ഭരണമുള്ളത്. ഇത്തവണ ഇത് 6 ന് മുകളിലേക്ക് ഉയര്‍ത്താന്‍ ഇടതുപക്ഷം ശ്രമിക്കുമ്പോള്‍ മുഴുവനും പിടിച്ചെടുക്കാനാണ് യുഡിഎഫ് നീക്കം . നഗരസഭകളിലും യുഡിഎഫ് മേധാവിത്വം വ്യക്തമാണ്. 12 ല്‍ ഒമ്പതും യുഡിഎഫിന്‍റെ കൈകളിലാണ്. 3 ഇടത്താണ് എല്‍ഡിഎഫ് ഭരണം.
കഴിഞ്ഞ തവണ
ആകെ 94 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 51 ഇടത്ത് യുഡിഎഫ് ഭരിക്കുമ്പോള്‍ ആറിടത്ത് സഖ്യമില്ലാതെ മുസ്ലീം ലീഗ് ഒറ്റക്ക് ഭരിക്കുന്നു. 35 ഇടത്ത് വിജയിച്ച ഇടതുമുന്നണി കഴിഞ്ഞ തവണ വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. യുഡിഎഫിലെ തര്‍ക്കങ്ങളായിരുന്നു പല പഞ്ചായത്തുകളിലും ഇടത് മുന്നേറ്റത്തിന് തുണയായത്. ജനകീയ മുന്നണി 2 പഞ്ചായത്തുകളിലും ഭരണം നടത്തുന്നുണ്ട്.
ഇഎന്‍ മോഹന്‍ദാസ്
മുന്നണി ബന്ധം ശക്തമായതിനാല്‍ പഞ്ചായത്തുകളിലും ഇത്തവണ യുഡിഎഫിന് വലിയ മേധാവിത്വം ലഭിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. 70 ന് മുകളില്‍ പഞ്ചായത്തുകളിലാണ് അവര്‍ ഭരണം പ്രതീക്ഷിക്കുന്നത്. മറുവശത്ത് ഇടതുമുന്നണിയും പ്രതീക്ഷകള്‍ കൈവിടുന്നില്ല. ഇത്തവണ 55 മുതല്‍ 60 വരെ പഞ്ചായത്തുകളെങ്കിലും തങ്ങള്‍ക്ക് ഭരണം ലഭിക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് അഭിപ്രായപ്പെട്ടത്.
യുഡിഎഫ് നേതാക്കളും
2015ലെ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ 34 പഞ്ചായത്തുകളിലായിരുന്നു എൽഡിഎഫിന് അധികാരം. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ 3 പഞ്ചായത്തുകള്‍ കൂടി എല്‍ഡിഎഫ് സ്വന്തമാക്കി. അപ്പോള്‍ 2015 ലെ വിജയം യുഡിഎഫിലെ അനൈക്യം കൊണ്ടല്ലെന്ന് വ്യക്തമാണ്. എല്‍ഡിഎഫിന്‍റെ സ്വീകാര്യത കൊണ്ടാണ് ആ 3 പഞ്ചായത്തുകളില്‍ കൂടി അധികാരത്തില്‍ വന്നതെന്നും ഇടത് നേതാക്കള്‍ ചോദിക്കുന്നു. എന്നാല്‍ ഇടത് പ്രതീക്ഷകളെയെല്ലാം തകര്‍ത്ത് വന്‍വിജയം നേടുമെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെടുന്നു.