രാഹുല്‍ ഗാന്ധി നല്‍കിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ച് വണ്ടൂർ ആശുപത്രി
ആള്‍ക്കൂട്ട വിചാരണയ്ക്ക് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ വിശ്വനാഥന്റെ വീണ്ടും രാഹുല്‍ ഗാന്ധി സന്ദർശിച്ചു

മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധി നല്‍കിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ച് മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രി. ആവശ്യമായ സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കൽ ഓഫീസർ ഉപകരണങ്ങൾ തിരിച്ചയച്ചത്. എന്നാല്‍ വിഷയം ശ്രദ്ധയിപ്പെട്ട ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അയച്ച സാധനങ്ങൾ തിരികെ നല്‍കണമെന്ന ആവശ്യപ്പെട്ടതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
എംപി അയച്ച ഉപകരണങ്ങള്‍ അനാവശ്യ കാരണങ്ങള്‍ നിരത്തി തിരിച്ചയച്ച മെഡിക്കൽ ഓഫീസർക്കെതിരെയും ജീവനക്കാർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു. ആശുപത്രി മെഡിക്കല്‍ ഓഫീസർക്കെതിരെ രൂക്ഷമായ വിമർശനമാണ് എച്ച് എം സി ചെയർമാൻ കൂടിയായ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നടത്തുന്നത്. എച്ച് എം സിയിവലെ മൂന്ന് അംഗങ്ങൾ മെഡിക്കൽ ഓഫീസർക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായും ചെയർമാന്‍ അറിയിച്ചു.
അന്വേഷണത്തിന് ശേഷം ഭരണ സമിതിയില്‍ റിപ്പോർട്ട് നല്‍കും. സ്ഥലപരിമിതിയുണ്ടെന്ന് പറഞ്ഞ് ഉപകരണങ്ങൾ തിരിച്ചയച്ചത് ശരിയായ നടപടിയല്ലെന്നും മാനേജ് കമ്മിറ്റി ഇടപെട്ട് ആവശ്യമായ സ്ഥലം കണ്ടെത്തുമെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം ലോറിയില്‍ കൊണ്ടുവെന്ന ഉപകരണങ്ങളായിരുന്നു മെഡിക്കല്‍ ഓഫീസർ തിരിച്ച് അയച്ചത്. ഇത് ഉടന്‍ ആശുപത്രിയിലേക്ക് എത്തിക്കും.

അതേസമയം, ഭാരത് ജോഡോ യാത്രക്ക് ശേഷം വയനാട്ടിലെത്തിയ രാഹുല്‍ ഒരു ദിവസം നീണ്ട് നിന്ന സന്ദർശനത്തിന് ശേഷം ദില്ലിയിലേക്ക് തിരിച്ചു. ഭാരത് ജോഡോ യാത്രകഴിഞ്ഞ് വയനാട്ടിലേക്കു വരുമ്പോള്‍ വീട്ടിലേക്ക് പോരുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്നായിരുന്നു രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. വയനാട്ടുകാര്‍ തന്നെ ഒരു രാഷ്ട്രീയനേതാവായല്ല ഒരു കുടുംബാംഗമെന്നനിലയിലാണ് കാണുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനെക്കാള്‍ വില നല്‍കുന്നത് ആ പരിഗണനയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനി - മോദി ബന്ധത്തിൽ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്നും രാഹുല്‍ വയനാട് സന്ദർശന വേളയില്‍ പറഞ്ഞു. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നുവെന്നും മോദിയുടെ വിദേശ യാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നു. വന്യ ജീവി ആക്രമണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍ സോണ്‍ ആശങ്കകള്‍ പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ വിശ്വനാഥന്റെ വീണ്ടും രാഹുല്‍ ഗാന്ധി സന്ദർശിച്ചു.












Click it and Unblock the Notifications