മലപ്പുത്തെ ക്വാർട്ടേഴ്സിൽ യുവാവിനെ കൊലപ്പെടുത്തി; മുഖ്യപ്രതിയെ സഹായിച്ചത് വില്ലേജ് ഓഫീസറെന്ന് ആരോപണം, സവാദിന്റെ കുടുംബം ഒഴൂര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു
മലപ്പുറം: ഒഴൂര്‍ മണലിപ്പുഴയില്‍ വാടക ക്വോട്ടേഴ്സില്‍ താമസിച്ചിരുന്ന താനൂര്‍ അഞ്ചുടി സ്വദേശി സവാദിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കൊളത്തൂര്‍ ബഷീറിന് ജാമ്യം ലഭിക്കാന്‍ കളമൊരുക്കിയ ഒഴൂര്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് സവാദിന്റെ കുടുംബം വെള്ളിയാഴ്ച്ച ഒഴൂര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു.
പോലീസ് ആവശ്യപ്പെട്ടിട്ടും കൊല നടന്ന സ്ഥലത്തിന്റെ വിശദമായ രൂപരേഖ യഥാസമയം ഒഴൂര്‍ വില്ലേജ് ഓഫീസര്‍ നല്‍കാതിരുന്നതാണ് പ്രതിക്ക് ജാമ്യം കിട്ടാന്‍ വഴിയൊരുക്കിയത് എന്ന് വിലയിരുത്തപ്പെടുന്നു. പ്രതിക്ക് സഹായകമായി പ്രവര്‍ത്തിച്ച വില്ലേജ് ഓഫീസര്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഒഴൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയും ധര്‍ണയും ജനകീയ വിചാരണയും നടത്തിയിരുന്നു. ഇന്നലെ കാലത്ത് ഒമ്പത് മണിക്ക് തന്നെ സവാദിന്റെ പിതാവ് കമ്മു പൗറകത്ത്, സഹോദരങ്ങളായ അബ്ദുസമദ്, അലിമോന്‍, യൂനുസ് എന്നിവരും സവാദിന്റെ മക്കളും നാട്ടുകാരും വില്ലേജ് ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചതോടെ ഉപരോധ സമരത്തിന് തുടക്കമായി വിവരമറിഞ്ഞ പോലീസും റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്തെത്തി.

ഉപരോധ സമരത്തിന് പിന്തുണയുമായി മണ്ഡലം മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളും ഒഴൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികളും എത്തിയതോടെ സമരം ശക്തി പ്രാപിച്ചു. പത്ത് മണിയോടെ സ്റ്റാഫംഗങ്ങള്‍ എത്തിയെങ്കിലും ഓഫീസില്‍ പ്രവേശിക്കാനായില്ല. സമരക്കാരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ലക്ഷ്യം നേടാതെ സമരത്തില്‍ നിന്നും പിന്തിരിയില്ലെന്ന തീരുമാനവുമായി സമരക്കാര്‍ ഉറച്ച് നിന്നു. ജനപ്രതിനിധികളായ താനൂര്‍ മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലാം കെ. താനൂര്‍, കൗണ്‍സിലര്‍ സി.പി. സലാം, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എന്‍ മുത്തുക്കോയങ്ങള്‍, സെക്രട്ടറി എം.പി അഷ്റഫ്, ഒഴൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നൂഹ് കരിങ്കപ്പാറ എന്നിവര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ഒരാഴ്ച്ച വില്ലേജ് ഓഫീസര്‍ നിര്‍ബന്ധിത ലീവില്‍ പ്രവേശിക്കാനും ഈ മാസം മുപ്പതിനകം ആര്‍.ഡി.ഒയും, ജില്ലാ കലക്ടറും കൂടിയാലോചിച്ച് വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി കൈകൊള്ളാനും തീരുമാനിച്ചതോടെ സമരം അവസാനിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ഉണ്ണി, റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിത കുമാരി, റവന്യൂ ഇന്‍സ്പെക്ടര്‍ അലി അക്ബര്‍, താനൂര്‍ സി.ഐ ഷാജി, എസ്.ഐ നവീന്‍ സാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒഴൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ബിയ്യാത്തിയില്‍ സൈതലവി ഹാജി, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി വി.കെ ജലീല്‍, ടി.കെ. റസാഖ്, സൈതലവി തൊട്ടിയില്‍, കണിയേരി സുബൈര്‍, പി.കെ ഇസ്മായില്‍, സമീര്‍ കോറാട്, ഉസ്മാന്‍ മച്ചിങ്ങലകത്ത്, സവാദിന്റെ നാട്ടുകാരായ നൗഷാദ് അഞ്ചുടി, പി. ഇസ്മായില്‍ തുടങ്ങിയവരും സമരത്തില്‍ പങ്കാളികളായി. അധികൃതരുടെ ഉറപ്പിനെത്തുടര്‍ന്ന് പതിനൊന്നര മണിയോടെ വില്ലേജ് ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചു.












Click it and Unblock the Notifications