ഷിന്‍ഡെ പറഞ്ഞ പിന്നിലുള്ള ശക്തി ആരാണ്? ഉദ്ധവിനെ വീഴ്ത്തിയത് ഗുജറാത്തില്‍ നിന്നുള്ള ആ നേതാവ്
മുംബൈ: മഹാരാഷ്ട്രയിലെ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ ഏക്‌നാഥ് ഷിന്‍ഡെ കഴിഞ്ഞ ദിവസം പറഞ്ഞ ഒരു കാര്യം ചര്‍ച്ചയായിരുന്നു. വലിയൊരു ദേശീയ പാര്‍ട്ടി തങ്ങളെ അഭിനന്ദിച്ചിരുന്നു. ആരാണ് അവര്‍. ഉദ്ധവ് താക്കറെയെ നിഷ്പ്രഭമാക്കിയ ആ നീക്കത്തിന് പിന്നില്‍ വലിയൊരു നേതാവുണ്ട്.
400 കൗണ്‍സിലര്‍മാര്‍, എംപിമാര്‍, ഷിന്‍ഡെ ക്യാമ്പിലേക്ക് ഒഴുക്ക്, ഇനി ലക്ഷ്യം ശിവസേനയുടെ ചിഹ്നം!!
ഷിന്‍ഡെ തുടങ്ങി വെച്ചെങ്കിലും ഗുജറാത്തില്‍ നിന്നുള്ള ആ നേതാവാണ് എല്ലാ സൗകര്യങ്ങളും നല്‍കി വിമത നീക്കത്തെ പരിപോഷിപ്പിച്ചത്. ഒരിക്കലും തിരിച്ചുവരാന്‍ പറ്റാത്ത തരത്തിലേക്ക് അത് മാറ്റിയെടുക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇന്ന് ഉദ്ധവ് ശക്തമായ മറുപടി വിമതര്‍ക്ക് നല്‍കിയതും. മഹാരാഷ്ട്രീയത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്...
ഞങ്ങള്‍ക്ക് പിന്നില്‍ വലിയ ദേശീയ പാര്‍ട്ടിയുണ്ടെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു. അത് ബിജെപിയാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുകയാണ് ബിജെപി. ദേവേന്ദ്ര ഫട്‌നാവിസ് ഇതുവരെ സര്‍ക്കാരുണ്ടാക്കാനുള്ള താല്‍പര്യവും കാണിച്ചിട്ടില്ല. ബിജെപി തള്ളിയതോടെ ഷിന്‍ഡെയും ആ നിലപാട് മാറ്റി. ഒരു ദേശീയ പാര്‍ട്ടിയും തങ്ങള്‍ക്ക് പിന്നില്‍ ഇല്ലെന്ന് ഷിന്‍ഡെ പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഷിന്‍ഡെയെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് സഹായിച്ചത് ബിജെപിയുടെ പ്രമുഖ നേതാവാണ്.
സിആര്‍ പാട്ടീലെന്ന ചന്ദ്രകാന്ത് രഘുനാഥ് പാട്ടീലാണ് എല്ലാ സഹായവും ഒരുക്കിയത്. ഗുജറാത്ത് ബിജെപി അധ്യക്ഷനാണ് അദ്ദേഹം. യോഗ ദിനത്തിലെ ചടങ്ങ് പോലും അവസാന നിമിഷം ഒഴിവാക്കിയാണ് പാട്ടീല്‍ ഷിന്‍ഡെയെ കാണാനെത്തിയത്. സൂറത്തില്‍ 40 റൂമുകള്‍ ശിവസേന നേതാക്കള്‍ക്കായി ബുക്ക് ചെയ്തു. സിആര്‍ പാട്ടീലിന്റെ മുദ്ര പതിഞ്ഞ നീക്കമായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ വിശ്വസ്തനാണ് അദ്ദേഹം. പട്ടേലിന്റെ വിശ്വസ്തനായ പരേഷ് പാട്ടീലാണ് മുന്നില്‍ നിന്ന് എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തത്. അതുകൊണ്ട് പ്രത്യക്ഷത്തില്‍ സിആര്‍ പാട്ടീലിനെ ആരും കണ്ടില്ല.
ബിജെപിയുടെ സാന്നിധ്യം ഇതിലൂടെ ആര്‍ക്കും തെളിയിക്കാനായില്ല. പക്ഷേ ഷിന്‍ഡെ പറഞ്ഞ ഈ പിന്നിലുള്ള ശക്തി ഇതാണ്. അസമിലേക്ക് സുരക്ഷിതമായി ഇവരെ എത്തിച്ചതും പാട്ടീലിന്റെ മികവാണ്. ഒപ്പം സൂറത്തിലെ ഹോട്ടലിന്റെ പുറത്ത് വന്‍ പോലീസ് സന്നാഹവും ഒരുക്കി. ബിജെപിക്കല്ലാതെ ആര്‍ക്കും ഇങ്ങോട്ട് പ്രവേശനവുമില്ലായിരുന്നു. സൂറത്ത് എംഎല്‍എയായ ഹര്‍ഷ് സംഘവിയും ഈ ഓപ്പറേഷനെ കുറിച്ച് കൃത്യമായി അറിയാമായിരുന്നു. പാട്ടീലിന്റെ മറ്റൊരു വിശ്വസ്തനാണ് സംഘവി. മഹാരാഷ്ട്രയ്ക്ക് അടുത്തുള്ള സംസ്ഥാനമായത് കൊണ്ടാണ് ഗുവാഹത്തിയിലേക്ക് വിമതര്‍ നീങ്ങിയത്.
ഇവിടെ നിന്ന് രണ്ട് എംഎല്‍എമാര്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇതെല്ലാം വിമതരെ മാറ്റി ചിന്തിപ്പിച്ച കാര്യമാണ്. എന്നാല്‍ ശിവസേനയ്ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ പിടികിട്ടി. ഉദ്ധവ് നീക്കങ്ങളും മാറ്റിപിടിച്ചു. ഇനിയൊരു ചര്‍ച്ചയില്ല വിമതരുമായി എന്ന് ഉദ്ധവ് തീരുമാനമെടുത്തിട്ടുണ്ട്. തനിക്ക് അധികാര കൊതിയില്ല. അതുകൊണ്ടാണ് മഴുണ്ടായിട്ടും മുഖ്യമന്ത്രിയുടെ വസതി വിട്ട് മാതോശ്രീയിലേക്ക് മാറിയത്. അധികാര കൊതി മൂത്താണ് വിമതര്‍ ഷിന്‍ഡെയ്‌ക്കൊപ്പം പോയതെന്നും ഉദ്ധവ് പറഞ്ഞു.
പാര്‍ട്ടിയിലുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പോകാം. എന്റെ എംഎല്‍എമാരെ കൊണ്ടുപോകാം. ഇലകളും പൂക്കളും പഴങ്ങളും കൊണ്ടുപോകാം. എന്നാല്‍ ഈ വടവൃക്ഷത്തിന്റെ വേരിളക്കാന്‍ ആവില്ല. ഈ മരം കരുത്തുറ്റതാണ്. അതുകൊണ്ട് എനിക്ക് ഭയമേതുമില്ലെന്ന് ഉദ്ധവ് പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെയ്ക്കായി എന്തെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. എന്നിട്ട് എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഷിന്‍ഡെയുടെ മകന്‍ ശിവസേനയുടെ എംപിയാണ്. എന്റെ സ്വന്തം വകുപ്പ് നല്‍കിയത് ഷിന്‍ഡെയ്ക്കാണ്. എന്നാല്‍ എനിക്കെതിരെ എന്തെല്ലാമാണ് അയാള്‍ പറയുന്നത്. ഷിന്‍ഡെയ്ക്കായി ഞാന്‍ എല്ലാ കാര്യവും നല്‍കിയിട്ടുണ്ടെന്നും ഉദ്ധവ് പറഞ്ഞു.
ബിജെപിക്കൊപ്പം എന്ത് വന്നാലും പോകില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. ബിജെപിക്കൊപ്പം നിന്നതിന്റെ പ്രത്യാഘാതങ്ങളാണ് ഞങ്ങള്‍ അനുഭവിക്കുന്നത്. ബിജെപിയും ശിവസേനയും ഹിന്ദുത്വത്തിന്റെ പേരില്‍ തൊട്ടുകൂടാത്ത പാര്‍ട്ടികളായിരുന്നു. ആ സമയത്ത് ബിജെപിക്കൊപ്പം പോകാന്‍ ആരും തയ്യാറല്ലായിരുന്നു. അന്ന് ഞങ്ങള്‍ ബിജെപിക്കൊപ്പം നിന്നു. ഹിന്ദുത്വ വോട്ടുകള്‍ ഭിന്നിക്കരുതെന്ന് ബാലാസാഹേബ് പറഞ്ഞു. ബിജെപിക്കൊപ്പം നിന്നത് കൊണ്ടാണ് പ്രത്യാഘാതങ്ങള്‍ ഇന്ന് അനുഭവിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു. തന്നെ കൊണ്ട് ഒരു കാര്യവുമില്ലെങ്കില്‍ ശിവസേന വിടാന്‍ തയ്യാറാണെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം വിമതര്‍ ഇതുവരെ പിന്തുണ പിന്‍വലിക്കാത്തതും അദ്ഭുതമാണ്. ഇവര്‍ വിശ്വാസ വോട്ടിനും ആഹ്വാനം ചെയ്തിട്ടില്ല.
'അമ്മയെ ആലോചിച്ചാണ് അതിജീവിത ആത്മഹത്യ ചെയ്യാതിരുന്നത് ' മഞ്ജുവിനോടും എന്നോടും അത് പറഞ്ഞു