പട്ടാമ്പിൽ ഇന്ന് 26 പേർക്ക് കൊവിഡ്! പാലക്കാട് ജില്ലയിൽ 49 പേർക്ക് രോഗം!! 295 പേർ ചികിത്സയിൽ
പാലക്കാട്; ജില്ലയിൽ ഇന്ന് 49 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആൻറിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 29 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 20 പേരും ഉൾപ്പെടെയാണിത്.20 പേരാണ് വിവിധ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ എത്തിയവർ. ഇതിൽ കോട്ടോപ്പാടം, കടമ്പഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികളായ യഥാക്രമം 3,5,13 വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നുണ്ട്. കൂടാതെ ജില്ലയിൽ 93 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
റാപ്പിഡ് ആൻറിജൻ ടെസ്റ്റിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 29 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ആൻറിജൻ പരിശോധന തുടർന്നു വരികയാണ്.പട്ടാമ്പിയിൽ ഇന്നലെ നടത്തിയ ആൻറിജൻ ടെസ്റ്റിൽ 39 പേർക്കാണ് മൊത്തം കൊവിഡ് സ്ഥിരീകരിച്ചത്.ഇതിൽ 29 പാലക്കാട് സ്വദേശികൾക്കും 7 തൃശൂർ സ്വദേശികൾക്കും 3 മലപ്പുറം സ്വദേശികൾക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 295 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാൾ കണ്ണൂരിലും ചികിത്സയിൽ ഉണ്ട്. ഇന്ന് 93 പേർക്കാണ് രോഗമുക്തി. ഇന്ന് 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 30330 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 27762 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 699 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 278 സാമ്പിളുകൾ അയച്ചു. 1158 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 856 പേർ രോഗമുക്തി നേടി. ഇനി 2568 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 78045 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1209 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 10879 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു. അതേസമയം കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ പട്ടാമ്പി താലൂക്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഒറ്റപ്പാലം താലൂക്കിൽപ്പെട്ട നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ 28 കണ്ടെയ്ൻമെൻറ് സോണുകളാണ് ജില്ലയിൽ ഉള്ളത്. ഇവിടങ്ങളിൽ ഉൾപ്പെടെ 47 രോഗബാധിത പ്രദേശങ്ങളിൽ കൂടുതൽ പരിശോധന നടത്തും. റാപിഡ് ടെസ്റ്റുകൾ നടത്തി രോഗം വ്യാപനം തടയാനാണ് ആലോചിക്കുന്നത്. ചെറിയ ലക്ഷണങ്ങൾ കണ്ടെത്തുന്നവർ പോലും പരിശോധനയ്ക്ക് വിധേയമാകണമെന്നും മന്ത്രി പറഞ്ഞു.