രേണു സുധിയേയും കാൻസർ രോഗിയാക്കുന്നു, ആ നടിയുടെ ശബ്ദം നിലച്ചുവെന്ന് വരെ'..ആലപ്പി അഷ്റഫ് പറയുന്നു
സോഷ്യൽ മീഡിയയിലൂടെ ക്യാൻസർ അതിജീവിതകളെ കൊല്ലാക്കൊല ചെയ്യുന്നതും ഈ രോഗം ഇല്ലാത്തവർക്ക് ഉണ്ടെന്ന് പ്രചരിപ്പിച്ച് ആഘോഷമാക്കുന്നതും കാണുമ്പോൾ അത്തരക്കാരോട് സഹതാപം മാത്രമാണെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. നടി ജുവൽ മേരിയുടെ പേരിൽ നടക്കുന്ന വ്യാജപ്രചരണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയുടെ സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇതിനെതിരെയാണ് ആലപ്പി അഷ്റഫ് തുറന്നടിച്ചത്. വായിക്കാം
'ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളെയും ക്യാൻസർ എന്ന മഹാമാരിയെയും മനസാന്നിധ്യം കൊണ്ടും ഇച്ഛാശക്തി കൊണ്ടും പൊരുതി വിജയം വരിച്ച നടിയും അവതാരികയുമാണ് ജുവൽ മേരി. അവരുടെ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളും അതിൽ നിന്നും മോചനം നേടുവാനായി അവർ നടത്തിയ നിയമ പോരാട്ടങ്ങളും തന്റെ രോഗവും അതിൽ നിന്നും പൂർണമായി മുക്തി നേടിയതും അതിനായി അവർ സഹിച്ച യാതനകളും വേദനകളും ഒക്കെ പല വേദികളിലും അവർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത കാട്ടുതീ പോലെ പടർന്നു.ജുവൽ മേരിയുടെ ശബ്ദം പൂർണമായി നിലച്ചു എന്നും അവർ മരണവുമായി മല്ലിട്ട് അത്യാസന്ന നിലയിൽ മരണവും കാത്തുകിടക്കുന്നു എന്നതായിരുന്നു ആ വാർത്ത .സത്യത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ആ വാർത്ത എല്ലാവരിലും പോലെ ജുവൽ മേരിയുടെ കാതിലും എത്തി .ഇത് പ്രചരിപ്പിച്ച സദാചാര ആങ്ങളന്മാർക്ക് മറുപടിയുമായി അവർ രംഗത്തെത്തി .ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല എന്ന് തുടങ്ങി എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ കുറച്ചുപേർ എന്റെ അടിയന്തരത്തിനുള്ള കാർഡ് അടിച്ചുകൊണ്ടിരിക്കുകയാണ്, എൻറെ മരിപ്പിനായുള്ള ചായയും വടയും എവിടെയും കൊടുക്കാറായിട്ടില്ല, ഞാൻ പൂർണ്ണ ആരോഗ്യവതിയായിരിക്കുന്നുവെന്ന് അവർ പറഞ്ഞു.
നടി എന്നതിലുപരി ജുവൽ മേരി നല്ലൊരു അവതാരകയാണ് .സ്വതസിദ്ധമായ ശൈലിയിൽ അവതരണ രംഗത്ത് സാന്നിധ്യം ഉറപ്പിച്ച ജുവൽ മേരിക്ക് 2023ലാണ് തൈറോയിഡ് ക്യാൻസർ പിടിപെടുന്നത്. ആ കാലയളവിലാണ് കുറച്ചുനാൾ അവർക്ക് സംസാരിക്കാനുള്ള ബുദ്ധിമുട്ട് നേരിട്ടത്. നല്ല ചികിത്സയും ചിട്ടയായ വ്യായാമവും കൊണ്ട് അവർ ക്യാൻസറിനെ തോൽപ്പിച്ച അതിജീവിതയാണ്. ക്യാൻസറിൽ നിന്നും പൂർണമായി മുക്തയായ ശേഷം പതുക്കെ പതുക്കെ അവരുടെ ജോലിയായ അഭിനയത്തിലേക്കും ആങ്കറിലേക്കും കടക്കുമ്പോഴാണ് അവരുടെ ശബ്ദം നിലച്ചു എന്ന കല്ലുവെച്ച നുണ പടച്ചുവിടുന്നത്.
അവതാരകയായ അവരുടെ ജീവിത വഴികൾ അടക്കുവാൻ നിങ്ങളോട് എന്ത് ദ്രോഹമാണ് ആ പാവം ചെയ്തത്? സഹായിക്കാൻ സാധിച്ചില്ലെങ്കിലും അവരെ ദ്രോഹിക്കാതെ എങ്കിലും ഇരുന്നുകൂടെ. അതുപോലെതന്നെ സോഷ്യൽ മീഡിയയിൽ ആർക്കും കേറി മേയാവുന്ന ഒരാളായി മാറിയിരിക്കുകയാണല്ലോ രേണു സുധി. ആ പാവത്തിനേയും ക്യാൻസർ പേഷ്യന്റ് ആക്കി നിർവൃതി കൊള്ളുന്നവർ ഒന്നോർക്കുക, ക്യാൻസർ എന്ന മഹാവ്യാധി ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അത് നാളെ നിങ്ങൾക്കും ആയിക്കൂടെന്നില്ല. രോഗത്തിന്റെ പേരിൽ മറ്റുള്ളവരെ കുറിച്ച് പറഞ്ഞ് ആഘോഷിക്കുകയും ആനന്ദിക്കുകയും ചെയ്യാതിരിക്കുക '.












Click it and Unblock the Notifications