വെളുപ്പന്റേയും പാപ്പാളിന്റേയും ദുരിതത്തിന് താത്കാലിക പരിഹാരം; ഇനി വേണ്ടത് അന്തിയുറങ്ങാനൊരു വീട്
പാലക്കാട്; വെള്ളാരംകടവ് സ്വകാര്യ കൃഷിയിടത്തിലെ ഓലക്കൂരയിൽ കഴിഞ്ഞിരുന്ന വയോധികരായ ആദിവാസി ദമ്പതികളെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ കൊഴിഞ്ഞാമ്പാറ ആർവി പുതൂർ ഉള്ള വയോജന മന്ദിരത്തിലേക്ക് മാറ്റി. ബാബുപതി കോളനിയിൽ താമസിച്ചിരുന്ന വെളുപ്പൻ(76) പാപ്പാൾ(74) ദമ്പതികളെയാണ് മാറ്റി പാർപ്പിച്ചത്.
കെ ബാബു എംഎൽഎ, മുതലമട പഞ്ചായത്ത് അധ്യക്ഷ കെ ബേബിസുധ എന്നിവർ സമൂഹ മാധ്യമങ്ങളിലൂടെ ഇവരെ കുറിച്ച് അറിഞ്ഞ് ഇവരുടെ വീട് സന്ദർശിക്കുകയും സുരക്ഷിതമായ വീട് ലഭ്യമാകുന്നതുവരെ ഇവരെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിലേക്ക് മാറ്റി പാർപ്പിക്കണമെന്ന് സാമൂഹ്യനീതി ഡയറക്ടറോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ കെഎം ഷെരീഫ് ഷൂജ, പാലക്കാട് മെയിന്റനൻസ് ട്രൈബൂണൽ ടെക്നിക്കൽ അസിസ്റ്റന്റിനോട് സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു. പിന്നാലെയാണ് മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയതിനു ശേഷം വൃദ്ധദമ്പതികളെ കൊഴിഞ്ഞാമ്പാറ ആർവി. പുതൂർ ഉള്ള ഗുരുപ്രസാദം ചാരിറ്റബിൾ ട്രസ്റ്റ് വൃദ്ധമന്ദിരത്തിലേക്ക് മാറ്റി പാർപ്പിക്കുവാൻ തീരുമാനിച്ചത്.രമ്യ ഹരിദാസ് എംപി ഇവരുമായി നേരത്തേ സംസാരിക്കുകയും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
കെ ബാബു എം.എൽ.എ, പഞ്ചായത്ത് അധ്യക്ഷ കെ. ബേബി സുധ, വാർഡ് മെമ്പർമാരായ എൻ.അർജുനൻ, വിനേഷ്, മെയിന്റനൻസ് ട്രൈബൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് കെ. സതീഷ്, കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രാജീവ്.പി, ജില്ലാ കോടതി പ്രോട്ടോകോൾ ഓഫീസർ കെ.രാമസ്വാമി, എസ്.റ്റി. പ്രൊമോട്ടർ പി.അനിത, റവന്യൂ അധികൃതർ, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടുകൂടിയാണ് സാമൂഹ്യനീതി വകുപ്പും ജില്ലാ സീനിയർ സിറ്റിസൺ സെല്ലും ചേർന്ന് വൃദ്ധ ദമ്പതികളെ ഗുരുപ്രസാദം ചാരിറ്റബിൾ ട്രസ്റ്റ് വൃദ്ധമന്ദിരത്തിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ട്രസ്റ്റ് ചെയർമാൻ സുരേഷ് പുരുഷോത്തമൻ, സെക്രട്ടറി സി.സി. മിനി തുടങ്ങിയവർ ഇവരെ സ്വീകരിച്ചു.