മർദ്ദിച്ചത് നായയ്ക്ക് ഭക്ഷണം കൊടുക്കാൻ വൈകിയതിന് ,ആവർത്തിച്ച് ഹക്കിം; ലഹരിക്കടിമയെന്ന് പോലീസ് മർദ്ദിച്ചത് നായ
പാലക്കാട്: മണ്ണേങ്ങോട് അർഷദ് കൊലക്കേസിലെ പ്രതി മുളയൻകാവ് പാലപ്പുഴ ഹക്കീം ലഹരിക്ക് അടിമയെന്ന് പോലീസ്. തെളിവെടുപ്പിനിടെ ഇയാൾ കഴിഞ്ഞ വാടക വീട്ടിൽ നിന്നും വിദേശ മദ്യ കുപ്പികൾ, സിറിഞ്ച്, നിരോധിത പുകയില ഉത്പന്നങ്ങളുടെ കവറുകൾ എന്നിവ കണ്ടെടുത്തു. ഇയാൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്നത് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട അർഷാദിന്റെ കുടുംബം നേരത്തേ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു ഹക്കീമിനെ മണ്ണേങ്ങാട്ടെ വാടക വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊല്ലപ്പെട്ട അർഷാദും ഹക്കീമും കഴിഞ്ഞ ഒരു വർഷമായി ഈ വീട്ടിൽ ഒന്നിച്ച് ജോലി ചെയ്ത് വരികയായിരുന്നു. സ്വകാര്യ മൊബൈൽ കമ്പനിയുടെ ഇന്റർനെറ്റ് കണക്‌ഷൻ വീടുകളിൽ നൽകുന്ന ജോലിയാണിവർക്ക്.
ഈ വീടിന് തൊട്ടടുത്താണ് ഇരുവരുടേയും സ്വന്തം വീടുകൾ. എന്നാൽ ഇവിടെ കഴിയാതെ വാടക വീട് എടുത്ത് കഴിയുന്നതിന് പിന്നിൽ ദുരുദ്ദേശം ഉണ്ടെന്ന് നാട്ടുകാരിൽ ചിലർ സംശയം ഉന്നയിച്ചിരുന്നു. വീട്ടിൽ നിന്നും മദ്യകുപ്പികളൊക്കെ കണ്ടെത്തിയതോടെ ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും.
അതിനിടെ നായയ്ക്ക് ഭക്ഷണം നൽകാത്തതിനും ജോലിയിൽ ഉത്സാഹം കാണിക്കാത്തതിനുമാണ് അർഷാദിനെ കൊലപ്പെടുത്തിയതെന്ന് ഹക്കീം തെളിവെടുപ്പിനിടെ ആവർത്തിച്ചു. വീട്ടിൽ ഇയാൾക്ക് നായ ഉണ്ടായിരുന്നു. ആ നായയെ വാടക വീട്ടിലും വളർത്തിയിരുന്നുവെന്ന് ഹക്കിം പറഞ്ഞു. പഴയ പട്ടിക കഷ്ണം ഉപയോഗിച്ചായിരുന്നു ഇയാൾ ക്രൂരമായി അർഷാദിനെ തല്ലിയത്. എന്തെങ്കിലും ചെയ്യാൻ ഏൽപ്പിച്ചാൽ അർഷാദ് ചെയ്യാറില്ലായിരുന്നുവെന്നും അതിനാലാണ് മർദ്ദിച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
മുളയൻകാവ് പെരുമ്പ്രത്തൊടി അബ്ദുസലാമിന്റെയും ആയിഷയുടെയും മകൻ അർഷദ് (21)നെയാണ് ഹക്കിം കൊലപ്പെടുത്തിയത്. ഇയാളുടെ അമ്മായിയുടെ മകനാണ് കൊല്ലപ്പെട്ട അർഷദ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇയാൾ അർഷാദിനെ ക്രൂരമായി മർദ്ദിച്ചത്.
അതേസമയം കൊലപാതകത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കും. താൻ തനിച്ചാണ് കൊല നടത്തിയതെന്നാാണ് ഹക്കിം പോലീസിനോട് പറഞ്ഞത്. അർഷദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായിച്ചവരെ പോലീസ് ചോദ്യം ചെയ്യും.