പിഞ്ചു ബാലികയുടെ അരുംകൊലക്കു പിന്നിൽ ഭിക്ഷാടന സംഘം; രണ്ട് പേർ അറസ്റ്റിൽ:
പാലക്കാട്: കഴിഞ്ഞ മാസം പതിനഞ്ചാം തിയ്യതി ഒലവക്കോട് ജംഗ്ഷൻ റയിൽവേ സ്റ്റേഷൻ പരിസരത്ത് ബാലികയെ കൊലചെയ്ത് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ അഞ്ചംഗ ഭിക്ഷാടന സംഘം. സംഘത്തിലെ രണ്ടു പേരെ പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരുപ്പൂരിൽ നിന്നും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്, തിരുവള്ളുവർ, പടിയനല്ലൂർ സ്വദേശി സുരേഷ് (37), തഞ്ചാവൂർ , പട്ടുകോട്ടൈ, മല്ലി പട്ടണം സ്വദേശിനി ഫെമിന പിച്ചൈക്കനി (21) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സ്റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികളുടെ വിശദീകരണം ഇങ്ങനെ:
2019 ജനുവരി ആദ്യവാരം രണ്ട് പുരുഷൻമാരും, മൂന്ന് സ്ത്രീകളുമടങ്ങുന്ന ഭിക്ഷാടന സംഘം തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നുമാണ് 4 വയസ്സുകാരി ബാലികയെ തട്ടിക്കൊണ്ടു പാലക്കാട് എത്തിയത്. ശേഷം ഒരാഴ്ചയോളം സംഘം ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഭിക്ഷാടനം നടത്തി വന്നു. ഇവർ താണാവ് മേൽപ്പാലത്തിനടിയിലാണ് തിമ സിച്ചു വന്നത്. ജനുവരി പന്ത്രണ്ടാം തിയ്യതി രാത്രി ഉറങ്ങുകയായിരുന്ന ബാലികയെ സുരേഷും, സുഹൃത്തും ചേർന്ന് തൂക്കിയെടുത്ത് FCI ഗോഡൌണിലേക്കുള്ള റെയിൽവേ ട്രാക്കിലിട്ട് ലൈംഗികമായി പീഡിപ്പിക്കുന്ന സമയം നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിച്ചതിൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നു.