ശൈശവ വിവാഹം നടക്കുന്നത് അറിയിക്കാതിരുന്നാല്‍ അയല്‍ക്കാരനും കുടുങ്ങും
ശൈശവ വിവാഹം നടന്നാല്‍ അപ്പോള്‍ തടയാന്‍ കഴിഞ്ഞില്ലെങ്കിലും ശൈശവ വിവാഹ നിരോധന ഓഫീസര്‍ക്ക് വിവാഹം അസാധുവാക്കുവാന്‍ കഴിയും
പാലക്കാട്: മാനസിക-ശാരീരിക പക്വതയില്‍ എത്തുന്നതിന് മുന്‍പ് തന്നെ വിവാഹം കഴിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും അത്തരം വിവാഹങ്ങൾക്കെതിരെ നടപടി ശക്തമാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ . വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസ് ശൈശവ വിവാഹ നിരോധന നിയമത്തെക്കുറിച്ച് ഡി.ആര്‍.ഡി.എ ഹാളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 2006-ലെ ശൈശവവിവാഹ നിരോധന നിയമത്തിലുള്ള ശൈശവ വിവാഹം തടയുക, കുട്ടികളുടെ സംരക്ഷണം, കോടതിയുടെ ഇടപെടലുകള്‍, കുറ്റവിചാരണവും ശിക്ഷയും എന്നീ വിഷയങ്ങളില്‍ പാലക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസീക്യൂഷന്‍ കെ. ഷീബ ബോധവത്ക്കരണ ക്ലാസ് നടത്തി.
18 വയസ് കഴിയാത്ത പെണ്‍കുട്ടിക്കും 21 വയസ് കഴിയാത്ത ആണ്‍കുട്ടിക്കുമാണ് ഈ നിയമം ബാധകമാവുക. ശൈശവ വിവാഹം നടന്നാല്‍ അപ്പോള്‍ തടയാന്‍ കഴിഞ്ഞില്ലെങ്കിലും ശൈശവ വിവാഹ നിരോധന ഓഫീസര്‍ക്ക് വിവാഹം അസാധുവാക്കുവാന്‍ കഴിയും. കുട്ടികളെ തട്ടിക്കൊണ്ട് പോയി വിവാഹം നടത്തിയതായി പരാതി ലഭിച്ചാല്‍ ആ വിവാഹം അസാധുവാക്കുവാനും സാധിക്കും. ശൈശവ വിവാഹം നടക്കുന്നത് അറിയിക്കാതിരുന്നാല്‍ അയല്‍ക്കാരന്‍ വരെ പ്രതിയാകും. ശൈശവ വിവാഹം നടന്നശേഷം 18 വയസ് ആകുമ്പോള്‍ വിവാഹം നടക്കേണ്ടതില്ലായിരുന്നുവെന്ന് പെണ്‍കുട്ടി മനസിലാക്കിയാല്‍ കോടതി മുഖേന ബന്ധം അസാധുവാക്കാം.
പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ് അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ. ആനന്ദന്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, ഐ.സി.ഡി.എസ് സി.ഡി.പി.ഒ കെ. ഗീത, മതമേലധ്യക്ഷന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.