കോണ്‍ഗ്രസിന് ഞെട്ടല്‍, ഇടതിന് ആവേശം; കെപിസിസി നിര്‍വ്വാഹക സമിതിയംഗം എല്‍ഡിഎഫില്‍ ചേര്‍ന്നു
പാലക്കാട്: തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളും വിമത സ്വരവുമെല്ലാം പതിവാണെങ്കിലും ഇത്തവണ അത് മുമ്പെങ്ങും ഇല്ലാത്ത വിധം രൂക്ഷമായിരുന്നു. മുതിര്‍ന്ന നേതാക്കളില്‍ പലുരം പാര്‍ട്ടിവിട്ടു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ നേതാക്കളുടെ ഈ കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കാന്‍ കഴിയാത്തത് പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. ഏറ്റവും അവസാനമായി കോണ്‍ഗ്രസ് വിട്ടത് പാലക്കാട് ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ എ രാമസ്വാമിയാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. പാര്‍ട്ടി വിട്ട ഇദ്ദേഹം ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

പാര്‍ട്ടി വിട്ടവര്‍
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇത്തവണ കോണ്ഡഗ്രസില്‍ പ്രതിസന്ധി തുടങ്ങിയിരുന്നു. പ്രഖ്യാപനത്തോടെ അത് ഉച്ഛസ്ഥായിലായി. സീറ്റ് ലഭിക്കാത്തതില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിന് ദേശിയ തലത്തില്‍ തന്നെ നാണക്കേടായി.

തുടരുന്ന രാജികള്‍
ലതിക സുഭാഷിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ പിസി ചാക്കോ, പിഎം സുരേഷ് ബാബു, കെസി റോസക്കുട്ടി ടീച്ചര്‍ തുടങ്ങിയ പലരും പാര്‍ട്ടി വിട്ടു. ലതിക സുഭാഷ് സ്വതന്ത്രയായി നില്‍ക്കാനാണ് തീരുമാനിച്ചതെങ്കില്‍ മറ്റുള്ളവര്‍ ഇടതുമുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആര്‍ രാമസ്വാമി
ഇവരുടെ പാതയിലേക്കാണ് അവസാനമായി ആര്‍ രാമസ്വാമിയും കടന്ന് വന്നിരിക്കുന്നത്. യുഡിഎഫ് മുന്‍ പാലക്കാട് ജില്ല ചെയര്‍മാനും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ എ രാമസ്വാമിയാണ് വോട്ടെടുപ്പിന് നാല് നാള്‍ മാത്രം ശേഷിക്കെ പാര്‍ട്ടി വിട്ടത്. പാലക്കാട് പത്രസമ്മേളന വിളിച്ചാണ് കോണ്‍ഗ്രസില്‍ നിന്നുള്ള രാജി ആര്‍ രാമസ്വാമി പ്രഖ്യാപിച്ചത്.

കടുത്ത അവഗണന
പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ആര്‍ രാമസ്വാമി ഉന്നയിച്ചത്. 1965 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. 1992 മുതല്‍ കെപിസിസി അംഗവും നിര്‍വ്വാഹക സമിതിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പലപ്പോഴും പാര്‍ട്ടിയില്‍ നിന്നും കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം തുറന്ന് പറയുന്നു.

ഗ്രൂപ്പ് താല്‍പര്യം
എന്നിട്ടും അതെല്ലാം സഹിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി തുടരുകയായിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ പാര്‍ട്ടിയെ പടുതുയര്‍ത്തുന്നതിന് വേണ്ടി ഏറെ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ തൊഴിലാളി പ്രവര്‍ത്തകരേയും ജനസ്വാധീനമുള്ള നേതാക്കളേയും തഴഞ്ഞ് ഗ്രൂപ്പ് താല്‍പര്യം മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവര്‍ ഈ പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പിന്തുണ ഇടതിന്
ഈ സാഹചര്യത്തില്‍ ഇനിയും പാര്‍ട്ടിയില്‍ തുടര്‍ന്ന് പോകുന്നത് ശരിയല്ല എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി പദവികളില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെയ്ക്കുകയാണ്. തികഞ്ഞ മതേതര ചേരിയായി നില്‍ക്കാന്‍ ഇടതുമുന്നണിക്ക് മാത്രമേ സാധിക്കു. അതിനാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതിനെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

രാജിക്കത്ത്
തന്‍റെ രാജിക്കത്ത് രാമസ്വാമി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറിയിട്ടുണ്ട്. ഇടതുമുന്നണിയിലെ എന്‍സിപി ഉള്‍പ്പടേയുള്ള ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമോയെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സഹപ്രവര്‍ത്തകരുമായി ആലോചിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്‍റെ റാലി
നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഹുല്‍ ഗാന്ധി പാലക്കാട് നടത്തിയ പരിപാടി വലിയ പരാജയമായിരുന്നു. ഇക്കാര്യം കെപിസിസി നേതൃയോഗത്തില്‍ വരെ ചര്‍ച്ചയായെന്നും അദ്ദേഹം വെളിപ്പെടുത്തി. മുൻ പാലക്കാട് നഗരസഭാ ചെയർമാൻ കൂടിയാണ് രാമസ്വാമി. നേരത്തെ നെന്‍മാറ സീറ്റ് സിഎംപിക്ക് വിട്ടുകൊടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി രാമസ്വാമി രംഗത്ത് എത്തിയിരുന്നു.

നെന്‍മാറ സീറ്റ് കൊടുത്തത്
നെന്‍മാറ സീറ്റ് സിഎംപിക്ക് കൊടുത്തത് സംശയാസ്പദമാണെന്നായിരുന്നു രാമസ്വാമിയുടെ പ്രതികരണം. നെന്മാറ സീറ്റ് കോണ്‍ഗ്രസ് വിറ്റതാണ്. കോണ്‍ഗ്രസ്സിന്റെ ഈ നിലപാട് ബിജെപിയെ സഹായിക്കാനാണെന്നും എ. രാമസ്വാമി ആരോപിച്ചിരുന്നു. അതേസമയം രാമസ്വാമിയുടെ രാജിയില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. മറുവശത്താവട്ടെ ഇടത് ക്യാമ്പ് വലിയ ആഹ്ളാദത്തിലുമാണ്.
സാരിയില്‍ മോഡേണ്‍ ലുക്കുമായി രേഷ്മ പസുപുലെതി, സോഷ്യല്‍ മീഡിയ തിരഞ്ഞ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications