മഴക്കെടുതി: രണ്ടുദിവസങ്ങൾക്കകം അട്ടപ്പാടിയിലേക്ക് ചെറിയ വാഹനങ്ങൾ കടത്തിവിടും,
പാലക്കാട്: രണ്ടുദിവസങ്ങൾക്കകം അട്ടപ്പാടിയിലേക്ക് ചെറിയ വാഹനങ്ങൾ കടത്തിവിടാനുള്ള വഴി ഒരുക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ നിയമം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. അട്ടപ്പാടിയിൽ ഉണ്ടായ മഴക്കെടുതികൾ വിലയിരുത്തി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അട്ടപ്പാടി നേരിടുന്ന പ്രധാന പ്രശ്നം റോഡ് തകർച്ചയാണ്. ചുരത്തിലെ നാലാം വളവിൽ റോഡിന് വലിയ നാശമാണ് ഉള്ളത്. 8,9,10 വളവുകളും ബാധികപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കകം റോഡ് പൂർണ്ണമായി സഞ്ചാരയോഗ്യമാക്കാനാണ് ശ്രമം നടത്തുന്നത്. തമിഴ് നാട്ടിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ സംഘങ്ങൾ കൂടിച്ചേർന്ന് റോഡിലെയും അപകട ഭീഷണി ഉയർത്തുന്നതുമായ മരങ്ങൾ മാറ്റുന്ന ജോലി പുരോഗമിക്കുകയാണ്.റോഡ് തടസം പരിഹരിച്ചാൽ അട്ടപ്പാടിയെ സ്വാഭാവിക നിലയിലേക്ക് മാറ്റിയെടുക്കാനാവും.
ഭവനിപ്പുഴയിൽ 30 വർഷങ്ങൾക്ക് ശേഷമാണ് ജലനിരപ്പ് ഉയർന്നത്. തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഷട്ടർ ഉയർത്തിയാണ് അട്ടപ്പാടിയിലെ സാധാരണക്കാരെ ദുരിതത്തിലാക്കിയത്. അപകടം മനസിലാക്കി ഉണർന്ന് പ്രവർത്തിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും, ജില്ലാ ഭരണകൂടവും തയ്യാറായത് ഒരു ആദിവാസിയുടെപോലും ജീവൻ നഷ്ടമാക്കാതെയിരിക്കാൻ സഹായിച്ചു. അട്ടപ്പാടിയിൽ 114 കുടുംബങ്ങളിലായി 333 പേരാണ് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത്. ഇതിൽ 141പേർ ആദിവാസികളാണ്.
എല്ലാ ക്യാമ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തഹസിൽദാർ എന്നിവരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ക്യാമ്പുകളിൽ ആവശ്യത്തിനു ഭക്ഷണം, മരുന്നുകൾ, താമസ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ആവശ്യത്തിനു ഡോക്റ്റർ മാരും മരുന്നുകളും ലഭ്യമാണ്. മഞ്ചേരി മെഡിക്കൽ കോളേജിലെ നാലു സർജൻമാരും സേവനത്തിന് എത്തിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള 5 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എല്ലാ സവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഒരു കുറവുമില്ലാതെ റേഷൻ വിതരണം നടക്കുന്നുണ്ട്. ഐ ടി ഡി എസിന്റെ പ്രവർത്തനം മാതൃകാപരമാണ്. പട്ടികവർഗ്ഗ വകുപ്പ് നടത്തുന്ന ഭക്ഷണ സാമഗ്രികൾ, ഓണക്കോടി എന്നിവ അർഹരുടെ വീടുകളിൽ എത്തിക്കുകയാണ്. അട്ടപ്പാടിയിൽ നിലവിൽ ഭക്ഷണം ലഭിക്കാത്ത വീടില്ല.ദുരന്തമുണ്ടായപ്പോൾ മുതലുള്ള കൂട്ടായ്മ യോടുള്ള പ്രവർത്തനം തുടർന്നും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ ഒറ്റപ്പാലം സബ് കലക്റ്റർ ജെറോമിക് ജോർജ്ജ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.