പാലക്കാട് മണ്ഡലത്തിൽ എംബി രാജേഷ് പര്യടനം തുടങ്ങി, തുടക്കം എസ്ടി കോളനിയിൽ നിന്ന്...
പാലക്കാട്: വാളയാർ നടുപ്പതിയിലെ എസ്ടി കോളനിയിൽ നിന്നാണ് എം.ബി.രാജേഷിന്റെ സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. പിന്നീട് മലബാർ സിമന്റ്‌സിലെ തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥിച്ച ശേഷം കഞ്ചിക്കോട്ടെ വ്യവസായമേഖലയിലെ വിവിധ ഫാക്ടറികളിലെ തൊഴിലാളികളെ സന്ദർശിച്ചു. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് തൊഴിലാളികളാണ് കാത്തുനിന്നത്.
സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി. ജി.എസ്.ടി.യും നോട്ടു നിരോധനവും വ്യവസായരംഗത്ത് പ്രത്യേകിച്ചും ടെക്‌സ്റ്റൈൽ മേഖലയിൽ ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് ഇതുവരെ കരകയറാനായിട്ടില്ലെന്ന് പാറ്റസ്പിന്നിലെ തൊഴിലാളികൾ പറഞ്ഞു. ഇൻസ്ട്രുമെന്റേഷൻ പൂട്ടാനും ബെമൽ വിൽക്കാനുമുള്ള നീക്കം ചെറുത്തു തോൽപ്പിച്ചത് തൊഴിലാളികൾക്കിടയിൽ വലിയ പ്രതീക്ഷയും ആവേശവുമുണ്ടാക്കിയിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.

ഇൻസ്ട്രുമെന്റേഷന്റെ കോട്ടയിലെ യൂണിറ്റ് പൂട്ടിയിട്ടും പാലക്കാട് യൂണിറ്റ് സംരക്ഷിക്കാനായതും ക്യാബിനറ്റ് അനുമതിയുണ്ടായിട്ടും ബെമൽ വിൽക്കാനാവാതെ തടയാൻ സാധിച്ചതും പോലുള്ള ഇടപെടലുകൾ സമാന പ്രതിസന്ധി നേരിടുന്ന പൊതു സ്വകാര്യ വ്യവസായങ്ങളുടെയും കാര്യത്തിൽ ഉണ്ടാവണമെന്ന ആവശ്യം തൊഴിലാളികൾ മുന്നോട്ടു വച്ചു. വ്യവസായവും തൊഴിലും സംരക്ഷിക്കാൻ പാർലമെന്റിലും തെരുവിൽ തൊഴിലാളികൾക്കൊപ്പവും ഉണ്ടാകുമെന്നും രാജേഷ് ഉറപ്പുനൽകി.
ഉച്ചക്ക് ശേഷം എലപ്പുള്ളി പഞ്ചായത്തിലും പീന്നീട് മരുതറോഡ് പഞ്ചായത്തിലുമായിരുന്നു വോട്ടഭ്യർത്ഥന. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഇരട്ടയാൽ പള്ളിമേട്ടിൽ നബീസ ഉമ്മക്ക് കല്ലേപ്പുള്ളിയിലെ സേതുമാധവൻ സ്മാരക വായനശാലയും എഞ്ചിനീയറിങ്ങ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ദർശനയും ചേർന്ന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനവും രാജേഷ് നിർവ്വഹിച്ചു.












Click it and Unblock the Notifications