മലമ്പുഴയിലും സിപിഎമ്മിന് വൻ വോട്ട് ചോർച്ച; സിപിഎം വോട്ടുകൾ കൂടുതൽ കിട്ടിയത് ബിജെപിക്ക്
പാലക്കാട്: ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സി പി എമ്മിന് നഷ്ടമായത് 40,000 വോട്ടുകൾ. വോട്ടുകൾ കോൺഗ്രസിലേക്കും ബി ജെ പിയിലേക്കും ചോർന്നുവെന്നും പരാജയത്തെ കുറിച്ച് വിശദമായി പഠിക്കുമെന്നും സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.
സി പി എമ്മിന്റെ ശക്തികേന്ദ്രമായ മലമ്പുഴയിൽ അടക്കം പാർട്ടിയുടെ വോട്ടുകൾ വൻതോതിൽ ചോർന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തിലും വോട്ട് കുറഞ്ഞു. പ്രാദേശിക തലത്തിലടക്കം ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടി കൈക്കൊള്ളുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.

വർഗീയതയിലൂന്നിയാണ് യു ഡി എഫ് പ്രചരണം നയിച്ചതെന്നും ഇതുവഴി ബിജെപിക്കും വോട്ട് കൂടിയെന്നും സിപിഎം ആരോപിച്ചു. പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിൽ യു ഡി എഫിന്റെ പ്രചാരണം നയിച്ചത് എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയുമാണ്. ഇതിന് കോൺഗ്രസ് ഭാവിയിൽ വലിയ വിലകൊടുക്കേണ്ടി വരുമെന്നും സുരേഷ് ബാബു പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്ഥാനാർത്ഥിയായ എ വിജയരാഘവൻ പ്രതികരിച്ചു. അതേസമയം സി പി എം പ്രവർത്തകരുടെ വോട്ടുകൾ യു ഡി എഫിന് ലഭിച്ചുവെന്ന ആരോപണം എ വിജയരാഘവൻ തള്ളി. പരമ്പരാഗതമായി എൽ ഡി എഫിന് സ്വാധീനമുള്ള പഞ്ചായത്തുകളിൽ ലീഡ് നിലനിർത്തിയിട്ടുണ്ടെന്നും എന്നാൽ വോട്ട് കുറഞ്ഞിട്ടുണ്ടാകും. ഇടതിന് ഭേദപ്പെട്ട സ്വാധീനം പാലക്കാട് ഉണ്ടെങ്കിലും മണ്ണാർക്കാട്, പട്ടാമ്പി എന്നിവിടങ്ങളിലെല്ലാം യു ഡി എഫിന് പിന്തുണ കൂടുതൽ ഉണ്ട്. മണ്ണാർക്കാട് ന്യൂനപക്ഷ വോട്ട് കൂടുതലാണ്. വോട്ട് കുറഞ്ഞത് വിശദമായി പഠിക്കും.തിരുത്തേണ്ട കാര്യങ്ങൾ തിരുത്തും. തിരിച്ചുവരാൻ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ പാലക്കാട് കനത്ത തിരിച്ചടിയാണ് സി പി എം നേരിട്ടത്. വികെ ശ്രീകണ്ഠനിൽ നിന്നും മണ്ഡലം തിരിച്ചുപിടിക്കുമെന്ന് അവകാശപ്പെട്ട് ഇറങ്ങിയ സി പി എമ്മിന് തങ്ങളുടെ കോട്ടകളിൽ പോലും കാലിടറി. 3,45,886 വോട്ടുകളാണ് സി പി എമ്മിന് ഇവിടെ ലഭിച്ചത്. രണ്ടാം അങ്കത്തിൽ 4,21,169 വോട്ടുകൾക്കായിരുന്നു വി കെ ശ്രീകണ്ഠന്റെ വിജയം. കഴിഞ്ഞ തവണ 11,637 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ശ്രീകണ്ഠന് ലഭിച്ചത്. ഇത്തവണ വിജയരാഘവനേക്കാൾ 75,283 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് വിജയം.












Click it and Unblock the Notifications