ദുരിതാശ്വാസ ക്യംപുകളിൽ സന്തോഷത്തിന്റെ ഓണം: ജനപ്രതിനിധികളും പങ്കെടുത്തു
പാലക്കാട്: ക്യംപുകളിൽ സന്തോഷത്തോടെ ഓണം ആഘോഷിച്ച് പാലക്കാട്. ക്യംപിൽ എം.ബി.രാജേഷ് എം പി യും ഷാഫി പറമ്പിൽ എം എൽ എ യും നേരിട്ടെത്തി.
എംബി രാജേഷ് ക്യംപനുഭവം പങ്കുവയ്ക്കുന്നു:
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഏതാനും ദിവസം മുമ്പ് കഞ്ചിക്കോട് അപ്നാ ഘറിൽ വന്നു കയറിയ മനുഷ്യരുടെ മുഖത്തെല്ലാം ചിരി വിടർന്നിരിക്കുന്നു. മേഘം നീങ്ങി നിലാവുദിച്ചതു പോലെ.സർവ്വസ്വവും നഷ്ടപ്പെട്ടതിന്റെ ആകുലതകൾ പുറത്തേക്ക് കാണിക്കാതെ ആഹ്ളാദഭരിതരായി അവരിൽ പലരും എനിക്കും എം.എൽ. എ. ഷാഫി പറമ്പിലിനും ഓണാശംസകൾ നേർന്നു. ക്യാമ്പിലെ സൗകര്യങ്ങളെക്കുറിച്ച് ഒരു പരാതിയും ആർക്കുമില്ല.( കുട്ടികൾ കളിക്കാനൊരു ഫുട്ബോൾ വേണമെന്നൊരാവശ്യം ഉന്നയിച്ചു.അതുടൻ ഏർപ്പാടാക്കുന്നുണ്ട്. അപ്നാ ഘറിലെ വൃത്തിയുള്ള അടുക്കളയിൽ കുടുംബശ്രീ നേതൃത്വത്തിൽ സദ്യയൊരുങ്ങുന്നു. മറ്റൊരു മുറിയിൽ ഡോക്ടർമാർ പരിശോധന നടത്തുന്നു.

വേറൊരു മുറിയിൽ ക്യാമ്പിലെ അന്തേവാസികൾക്ക് ഓണക്കിറ്റുകൾ നൽകുന്നു. അമ്മമാർ മുതൽ കുട്ടികൾ വരെ കൈ പിടിച്ച് സന്തോഷം പങ്കുവച്ചു.ഒപ്പം വീടെന്ന സ്വപ്നം എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കിത്തരണമെന്ന് അഭ്യർത്ഥിച്ചു. ഒരാളും പെരുവഴിയിലാവില്ലെന്ന നേരത്തെ നൽകിയ വാക്ക് ആവർത്തിച്ചു. ആ വാക്കിലുള്ള വിശ്വാസത്തിലാണ് ഞങ്ങളിവിടെ കഴിയുന്നതെന്ന് അവരുടെ മറുപടി. അവരിപ്പോൾ വളരെ ആത്മവിശ്വാസമുള്ളവരാണ്.കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ടു തന്നെ സർക്കാർ ഒപ്പമുണ്ടെന്ന് അവിടെയുള്ളവർ മനസ്സിലാക്കി.
അപ്നാ ഘറിൽ നിന്ന് നേരെ ഇൻഡോർ സ്റ്റേഡിയത്തിലേക്കാണ് പോയത്.തിരുവോണദിനത്തിലും സന്നദ്ധ സേവനത്തിനായി സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ആബാലവൃദ്ധം i സ്റ്റേഡിയത്തിലുണ്ട്.ചെറുപ്പക്കാരാണ് കൂടുതൽ. സ്റ്റേഡിയത്തിന് എതിർവശത്തുള്ള ചിന്മയ മിഷൻ കോളേജിൽ വളണ്ടിയർമാർക്കുള്ള ഓണസദ്യ വിളമ്പിത്തുടങ്ങിയിരുന്നു. നൂറു കണക്കിനു വളണ്ടിയർമാർക്ക് ഭക്ഷണത്തിനും വിശ്രമത്തിനും ശൗചാലയം ഉപയോഗിക്കുന്നതിനും സൗകര്യമൊരുക്കി ചിന്മയ മിഷൻ സ്വയം മുന്നോട്ടു വരികയായിരുന്നു. ആ പിന്തുണ വിലമതിക്കാനാവാത്തതാണ്. അവിടെ എല്ലാത്തിനും മേൽനോട്ടം വഹിച്ചു കൊണ്ട് സ്വാമി അശേഷാനന്ദയുടെ നേതൃത്വത്തിൽ നാരായണസ്വാമിയും മറ്റുള്ളവരും ഓടി നടന്നു.
അവർ സ്നേഹപൂർവ്വം നൽകിയ പായസം കുടിച്ചാണ് അവിടെ നിന്നും മടങ്ങിയത്. ഇൻഡോർ സ്റ്റേഡിയത്തിലെ വളണ്ടിയർമാർക്കിടയിൽ ചെന്നൈയിൽ നിന്നുമെത്തിയ ഉദയകുമാറിനെയും ഡാനിയേലിനെയും മറ്റുള്ളവർ എനിക്ക് പരിചയപ്പെടുത്തി. ഒരാൾ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്.മറ്റൊരാൾ സ്വന്തമായി നിർമ്മാണ കമ്പനി നടത്തുന്നു.രണ്ടു പേരും ഒരാഴ്ചയായി ഇവിടെ സന്നദ്ധ പ്രവർത്തനത്തിലാണ്. ഊണും ഉറക്കവും താമസവുമെല്ലാം സ്റ്റേഡിയത്തിൽ തന്നെ.18 ന് ഉച്ചക്ക് ആരംഭിച്ചത് മുതൽ ഇൻഡോർ സ്റ്റേഡിയത്തിലെ സംഭരണ കേന്ദ്രം നിശ്ചലമായിരിക്കുകയോ ഉറങ്ങുകയോ ചെയ്തിട്ടില്ല.24 X 7 പ്രവർത്തനം.പേരറിയുന്നവരും അറിയാത്തവരും ഇതേ വരെ കണ്ടിട്ടില്ലാത്തവരുമായ നൂറുകണക്കിനാളുകൾ അവിടെ ജോലികളിൽ മുഴുകിയിരിക്കുന്നു. ഒരു പക്ഷേ ജീവിതത്തിൽ സ്വന്തം വീടുകളിൽ പോലും ഇതുപോലുള്ള ജോലികൾ മുമ്പ് ഒരിക്കലും ചെയ്തിട്ടില്ലാത്തവർ കൈ മെയ് മറന്ന് അധ്വാനിക്കുന്ന കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ടവർ അക്കൂട്ടത്തിലുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്കൊഴുകിയ വാഹനങ്ങളിൽ ദുരിതാശ്വാസ സാമഗ്രികളുമായി വന്ന മുഖങ്ങളിലേറെയും പരിചയമുള്ളവരുടേതായിരുന്നില്ല. മനുഷ്യ സാഹോദര്യത്തിന്റെ അസാധാരണമായ അനുഭവത്തിനാണ് കഴിഞ്ഞ ഒരാഴ്ചയായി സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.
ഓണം ഏറെ അർത്ഥവത്തായത് ഇപ്പോഴാണെന്ന് തോന്നുന്നു. മാനുഷരെല്ലാരുമൊന്നുപോലെ കഴിഞ്ഞ ഓണത്തിന്റെ മിത്ത് ഈ പ്രളയകാലത്ത് വീണ്ടും പ്രസക്തമായി.ഭിന്നതകൾക്കും വിയോജിപ്പുകൾക്കുമതീതമായി എല്ലായിടത്തും ഒരുമയുടെ ഹൃദയഹാരിയായ ദൃശ്യം. ഏത് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയാലും തിരിച്ചു വരുന്ന സമത്വ ബോധത്തിന്റേതാണല്ലോ ഓണത്തിന്റെ ഐതിഹ്യം. അധോമുഖ വാമനൻമാർ എത്ര ചവിട്ടി താഴ്ത്തിയാലും മലയാളി ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും. പ്രളയകാലത്തെ ഈ ഓണം വ്യക്തമാക്കുന്നതും അത് തന്നെയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications