പാലക്കാട് ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസ് വിട്ട എകെ ഷാനിബും സിപിഎമ്മിലേക്കോ?; മറുപടി ഇങ്ങനെ
പി സരിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് പാർട്ടി വിട്ട നേതാവാണ് മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന എകെ ഷാനിബ്. തുടർന്ന് അദ്ദേഹം പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കൾ ഷാനിബിനെ അനുനയിപ്പിക്കാൻ സകല വഴികളും തേടിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. എന്നാൽ പിന്നീട് പി സരിൻ ഇടപെട്ട് ഷാനിബിനെ അനുനയിപ്പിച്ചു. ഇതോടെ മത്സരത്തിനില്ലെന്ന് ഷാനിബ് വ്യക്തമാക്കി.
സരിന് വേണ്ടി താൻ പ്രചരണത്തിന് ഇറങ്ങുമെന്നായിരുന്നു ഷാനിബ് ഇതിന് പിന്നാലെ പ്രഖ്യാപിച്ചത്. സിപിഎമ്മിന് വോട്ടുറപ്പാക്കാനുള്ള തന്ത്രങ്ങളും ഷാനിബിന്റെ നേതൃത്വത്തിൽ സജീവമാണ്. ഇതോടെ ഔദ്യോഗികമായി ഷാനിബും സിപിഎമ്മിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് ഷാനിബ് .

'സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വളരെ സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് അദ്ദേഹം എന്നെ സ്വീകരിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹവുമായി ചർച്ച ചെയ്തത്. കോൺഗ്രസിനകത്തെ ചില സന്ദേശങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം എന്റെ ആത്മവിശ്വാസം വർധിച്ചു. കോൺഗ്രസിലെ ചില നേതാക്കളുടെ അഹങ്കാരത്തിനും ധാഷ്ട്യത്തിനും മറുപടി നൽകും. അത് ഉറപ്പ് വരുത്താനുള്ള പ്രവർത്തനങ്ങളുമായാണ് ഞാൻ മുന്നോട്ട് പോകുന്നത്.
സി പി എമ്മിൽ ചേരുന്നതിനെ കുറിച്ചോ ഭാവി രാഷ്ട്രീയ നടപടിയെ കുറിച്ചോ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. ഉടൻ നിർണായക തീരുമാനം എടുക്കേണ്ടി വരും. വരും ദിവസങ്ങളിൽ രാഷ്ട്രീയ രാഷ്ട്രീയേതര സംഘടനകളുമായി ചർച്ച നടത്തും. പി സരിന് വോട്ട് ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും', എകെ ഷാനിബ് പറഞ്ഞു. യുവാക്കൾക്കിടയിലും ന്യൂനപക്ഷങ്ങൾക്കിടയിലും സ്വാധീനമുള്ള നേതാവാണ് എകെ ഷാനിബ്. അതുകൊണ്ട് തന്നെ കഴിഞ്ഞ നാളുകളിൽ ഷാഫി പറമ്പിലിനെ തുണച്ച ന്യൂനപക്ഷ വോട്ടുകളിൽ ഷാനിബ് വിള്ളൽ വീഴ്ത്തുമോയെന്ന ആശങ്ക കോൺഗ്രസിനുണ്ട്.
അതേസമയം ആര് വന്നാലും സ്വീകരിക്കുമെന്ന നിലപാടിലാണ് ഇപ്പോൾ പാലക്കാട് സി പി എം. പി സരിന്റെ വരവോടെ തന്നെ നഷ്ടപ്പെട്ട കളം തിരിച്ചുപിടിക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നാണ് സി പി എം കരുതുന്നത്. ബി ജെ പി ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ഇക്കുറി സരിനിലൂടെ മണ്ഡലത്തിൽ അട്ടിമറി വിജയം നേടുമെന്നുമാണ് സിപിഎം അവകാശപ്പെടുന്നത്.












Click it and Unblock the Notifications