കാറ് തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കവർന്ന കേസ്: ഒരാൾ കൂടി പിടിയിൽ, അറസ്റ്റ് പാലക്കാട് നിന്ന്!
പാലക്കാട്: കാറ് തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കവർച്ച നടത്തിയ ശേഷം കാർ ഉപേക്ഷിച്ച കേസ്സിൽ ഒരാളെക്കൂടി പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. തൃശൂർ, വരന്തരപ്പള്ളി, പളളിക്കുന്ന് സ്വദേശി സിജോൺ (ഒട്ടകം 37) നെയാണ് പോലിസ് അറസ്റ്റു ചെയ്തത്. ഇതോടെ ഈ കേസ്സിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞ മെയ് മാസം 31 നാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പാലക്കാട് ഒലവക്കോട് പുതിയ പാലത്തുവെച്ച് രാത്രി പത്തു മണിക്ക് രണ്ട് ഇന്നോവ കാറിലെത്തിയ കവർച്ച സംഘം പരാതിക്കാരനെ ആക്രമിച്ച് കാറിൽ നിന്ന് പിടിച്ചിറക്കി പുറത്താക്കിയ ശേഷം കാർ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു, പിന്നീട് അടുത്ത ദിവസം കാർ കുഴൽമന്ദത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ കൊള്ളസംഘം കവർന്നെടുത്തിട്ടാണ് കാർ ഉപേക്ഷിച്ചത്.

പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും, പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ കേസ്സ് അന്വേഷണം നടത്തിവരവെ കഴിഞ്ഞ ജൂൺ മാസത്തിൽ വടക്കഞ്ചേരി, മണപ്പാടം സ്വദേശി ഷിജു (29), എറണാകുളം, നോർത്ത് പറവൂർ, അണ്ടിപ്പിള്ളിക്കാവ് സ്വദേശി സ്വരൂപ് ( 30) എന്നിവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു. പ്രതികളെല്ലാം കണ്ണാടക, ഗോവ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു.
രണ്ട് കാറുകളിലായി ഏകദേശം 12 ഓളം പേരാണ് കവർച്ചക്ക് എത്തിയത്. മറ്റു പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. പ്രതിയെ ഇന്ന് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ ടൗൺ നോർത്ത് എസ് ഐ ആർ. രഞ്ജിത്ത്, എ എസ് ഐ ഡി.സതീഷ് കുമാർ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐ. എസ്. ജലീൽ, കെ.ഗംഗാധരൻ, ആർ. കിഷോർ, എം.സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications