റോഡെല്ലാം കുണ്ടും കുഴിയും... വാഹനങ്ങളിൽ ഡീസൽ, പെട്രോൾ എന്നിവയുടെ ഉപയോഗത്തിൽ വർധന
പാലക്കാട്: ദേശീയപാതയടക്കമുള്ള റോഡുകളിൽ വൻകുഴികൾ നിറഞ്ഞതോടെ ബസുകളടക്കമുള്ള വാഹനങ്ങളിൽ ഡീസൽ, പെട്രോൾ എന്നിവയുടെ ഉപയോഗത്തിൽ വർധന. കുഴികളിൽപ്പെട്ടു യന്ത്രതകരാർ സംഭവിക്കുന്ന വാഹനങ്ങളുടെ എണ്ണവും ഏറി. ഗതാഗത മേഖലയിൽ പ്രതിദിനം ആയിരങ്ങൾ നഷ്ടം.
നിലവിൽ ശരാശരി 70 ലീറ്റർ ഡീസൽ നിറച്ചിരുന്ന ബസുകളിൽ ഇപ്പോൾ 80 ലീറ്റർവരെ നിറയ്ക്കേണ്ട ഗതികേടാണെന്നു ബസ് ജീവനക്കാരും ഉടമകളും പറഞ്ഞു. ഇതോടെ ദിവസ വരുമാനത്തിൽ കുറവു വരുന്നതോടൊപ്പം വാഹനങ്ങളുടെ യാന്ത്രതകരാറും വർധിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെയാണ് ബസ് അടക്കമുള്ള വാഹനങ്ങളുടെ എണ്ണ ഉപയോഗത്തിൽ വർധനയുണ്ടായത്.
പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് മുതൽ മണ്ണാർക്കാടുവരെയുള്ള റോഡ്, കോങ്ങാട്– ചെർപ്പുളശ്ശേരി റോഡ് തുടങ്ങി ജില്ലയിലെ മിക്ക റോഡുകളും തകർന്നു കിടക്കുന്നു. മുൻപ് ഡീസൽ നിറച്ചിരുന്നവർ ഇപ്പോൾ പത്തുശതമാനോളം കൂടുതൽ ഉപയോഗിക്കാൻ തുടങ്ങി. ഒരുലീറ്റർ ഡീസലിന് 72 രൂപയിലേറെ നൽകണം. പ്രതിദിനം ആയിരത്തോളം രൂപ നഷ്ടം. കുഴികളിൽപ്പെട്ടുലയുന്നതോടെ ലീഫ് അടക്കമുള്ള യന്ത്രതകരാറുകളും ഉണ്ടാകുന്നു. ഇതോടെ കൃത്യ സമയങ്ങളിൽ ഓടിയെത്താൻ പറ്റാത്ത സ്ഥിതിയാണെന്നും പറയുന്നു.
ബസിനുള്ള പ്രധാന ലീഫ് ലഭിക്കണമെങ്കിൽ 1600 രൂപ വേണം. ഇതു പിടിപ്പിക്കാൻ പണികൂലിയായി 500 രൂപയും വേണം. കഴിഞ്ഞ ഒരുമാസത്തിനിടെ ഇത്തരം യന്ത്രഭാഗങ്ങൾക്ക് അവശ്യക്കാർ ഏറിയെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ പറഞ്ഞു. റോഡുകളിലെ വൻകുഴികൾ അടച്ചില്ലെങ്കിൽ സമരം അടക്കമുള്ള മാർഗങ്ങളിലേക്കു തിരിയേണ്ടിവരുമെന്ന് ഉടമകൾ പറയുന്നു.