നല്ലേപ്പിള്ളിയിൽ ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്: അപകടത്തിൽപ്പെട്ടത് ബെംഗളൂരു ബസ്
പാലക്കാട്: അമിതഭാരവും വേഗതയും കാരണം നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസ്സ് നല്ലേപ്പിള്ളിയിൽ മറിഞ്ഞു. വാളയാറിലെ പരിശോധന മറികടക്കാൻ ചിറ്റൂരിലൂടെ വഴിതിരിച്ചുവിട്ട ബംഗളൂരുവിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുന്ന ബസ്സാണ് മറിഞ്ഞത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് നിയന്ത്രണം വിട്ട ബസ് പാതയരികിലെ വൈദ്യുതപോസ്റ്റ് തകർത്ത് നെൽവയലിലേക്ക് മറിഞ്ഞത്.
വെള്ളാണിക്കൽ പാറയിൽ ബൈക്ക് മറിഞ്ഞ് എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു: സുഹൃത്തിന് ഗുരുതര പരിക്ക്!!
ബെംഗളൂരുവിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന ബസുകൾ സാധാരണ വാളയാർ വഴിയാണ് പോകാറുള്ളത്. എന്നാൽ അപകടം സംഭവിച്ച ബസ് നികുതിവെട്ടിക്കാനായാണ് ചിറ്റൂർ ഭാഗത്ത് കൂടി വന്നതെന്ന് ബസ്സിൽനിന്നും പുറത്തു ചിതറിക്കിടക്കുന്ന ചരക്കുകൾ വ്യക്തമാക്കുന്നു. അന്യസംസ്ഥാന രജിസ്ട്രേഷനുമായി കേരളത്തിലേക്കെത്തുന്ന വൻകിട ബസ്സുകളിൽ ലഹരിയും നികുതി വെട്ടിപ്പും നടക്കുന്നതിന്റെ തെളിവാണ് ഇന്നലത്തെ അപകടത്തിൽ കിടന്ന ബസ്സുകളിൽ നിന്നും ലോഡുകണക്കിനു ചരക്കുകെട്ടുകൾ പുറത്തുകിടക്കുന്നത്.
ബസ്സിൽ ഉണ്ടായിരുന്ന 38 യാത്രക്കാരിൽ 18 പേർക്ക് പരിക്കേറ്റു ഇവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കും, നാട്ടുകൽ അത്താണി ആശുപത്രിയിലേക്കും പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. സംഭവം നടന്നയുടനെ അഗ്നിശമന സേനയുമെത്തി ബസിന്റെ ചില്ലു പൊട്ടിച്ചാണ് പരിക്കേറ്റ യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ്സിനുള്ളിൽ അവശനിലയിൽ ഉള്ളവരെ ക്രെയിനും ജെ.സി.ബിയും ഉപയോഗിച്ചാണ് മുഴുവൻ യാത്രക്കാരെയും പുറത്തെടുത്തത്.
മദ്യത്തിനും മയക്കുമരുന്നിനും കേരളത്തിലേക്ക് കടത്തുവാനുള്ള എളുപ്പമാർഗമാണ് ഇപ്പോഴത്തെ സ്വകാര്യ കോൺട്രാക്ട് ട്രാസ്പോർട്ട് ബസ്സുകൾ. കല്ലടപോലുള്ള ഇത്തരം ബസ്സുകളിൽ യാത്രക്കാരെ അപമാനിക്കുന്നതും ആക്രമിക്കുന്നതും പതിവായി റിപ്പോർട്ടുകൾ ആകുമ്പോഴും അനധികൃത ചരക്കുകടത്തും ലഹരിലോബിക്കായുള്ള ഒത്താശ നടത്തുന്ന മോട്ടോർവാഹന വകുപ്പും, പോലീസും, എക്സൈസും നിഷ്‌ക്രിയതയുടെ തെളിവാണ് ഇന്നലത്തെ ഈ ബസ് അപകടം.
ഹൈവെകളിലും അതിർത്തിയിലും ഒരുതരത്തിലുമുള്ള തുറന്ന പരിശോധനയും നടത്താതെയുള്ള സ്വകാര്യ ബസുകളിലെ ചരക്കുഗതാഗതം കാരണം സർക്കാരിനുണ്ടാവുന്ന നികുതിനഷ്ടത്തിനൊപ്പം യുവതലമുറയ്ക്കുണ്ടാവുന്ന ലഹരി വിതരണവും എന്തുവിലകൊടുത്തും തടയേണ്ടതാണ്.