രമ്യ ഹരിദാസിന്റെയും കെ ബാബുവിന്റെയും പരിശോധനാ ഫലം നെഗറ്റീവ്: ക്വാറന്റൈൻ തുടരും..
പാലക്കാട്: സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുടെ ക്വാറന്റൈൻ സംബന്ധിച്ച വിവാദം തുടരുന്നതിനിടെ വാളയാറിൽ പോയജനപ്രതിനിധികളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. രമ്യഹരിദാസ്, കെ ബാബു, അനിൽ അക്കര, ടിഎൻ പ്രതാപൻ എന്നിവർക്കാണ് രോഗമില്ലെന്ന് തെളിഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ച മുതലമട സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ വന്നതോടെയാണ് കോൺഗ്രസ് എംപി രമ്യ ഹരിദാസിനോടും കെ ബാബുവിനോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചത്. രോഗം സ്ഥിരീകരിച്ച മുതലമട സ്വദേശി ചികിത്സ തേടിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇവരും എത്തിയിരുന്നു.

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് പാസ് നൽകുന്ന വിഷയവുമായി ബന്ധപ്പെട്ട് വാളയാർ ചെക്ക് പോസ്റ്റ് സന്ദർശിച്ചതിന് പിന്നാലെയാണ് ടിഎൻ പ്രതാപൻ, അനിൽ അക്കര, കെ ബാബു, രമ്യ ഹരിദാസ് എന്നിവരോട് സ്വയം നിരീക്ഷണത്തിൽ കഴിയാൻ മെഡിക്കൽ ബോർഡ് നിർദേശിച്ചത്. ഇതിന് പിന്നാലെ നാലുപേരുടെയും സ്രവങ്ങൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. രോഗമില്ലെന്ന് കണ്ടെത്തിയെങ്കിലും ഇവർ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടത് നിർബന്ധമാണ്. രോഗികളുമായി ഇടപഴകിയിട്ടുണ്ടാവാം എന്ന സംശയത്തെ തുടർന്നാണ് മെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. വാളയാർ സംഭവത്തിന് പിന്നാലെയാണ് ഇവർ മുതലമടയിലുമെത്തുന്നത്.
കോൺഗ്രസ് നേതാക്കൾക്ക് ക്വാറന്റൈൻ നിർദേശിച്ചതിന് പിന്നാലെ പ്രവാസികളുമായി ഇടപഴകിയ മന്ത്രി എസി മൊയ്തീനോടും ക്വാറന്റൈനിൽ പോകണമെന്ന് നിർദേശിക്കണമെന്ന ആവശ്യപ്പെട്ട് അനിൽ അക്കരെ മെഡിക്കൽ ബോർഡിനെ സമീപിപ്പിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ പരാതി തള്ളിയ ബോർഡ് നടപടിയിൽ പ്രതിഷേധിച്ച് ടിഎൻ പ്രതാപനും അനിൽ അക്കരെയും 24 മണിക്കൂർ നീളുന്ന ഉപവാസം ആരംഭിച്ചിരുന്നു. അനിൽ അക്കര വടക്കാഞ്ചേരിയിലെ ഓഫീസിലാണ് ഉപവാസത്തിൽ കഴിയുന്നത്. എംപി ടിഎൻ പ്രതാപനാവട്ടെ തളിക്കുളത്തെ വീട്ടിലാണ് കഴിയുന്നത്. കൊറോണ വൈറസ് പ്രതിരോധത്തിൽ മെഡിക്കൽ ബോർഡ് രാഷ്ട്രീയം കലർത്തിയെന്ന് ആരോപിച്ചാണ് ഇരുവരും ഉപവാസ സമരം ആരംഭിക്കുന്നത്. കൊറോണ വ്യാപനത്തിനിടെ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന വാദം പാർട്ടി തള്ളിക്കളഞ്ഞിട്ടുണ്ട്. യുഡിഎഫ് ജനപ്രതിനിധികളോടും മന്ത്രിമാരോടും എന്നാണ് കോൺഗ്രസിന്റെ ആരോപണം.












Click it and Unblock the Notifications