പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു, കൊല്ലപ്പെട്ടത് സുബൈർ
പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈറാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് സുബൈറിനെ വെട്ടിക്കൊന്നത്. 43 വയസ്സായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രാഷ്ട്രീയ കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിക്കുന്നു. പള്ളിയില്‍ നിന്ന് വെള്ളിയാഴ്ച നിസ്‌കാരം കഴിഞ്ഞ് ഉപ്പയോടൊത്ത് ബൈക്കില്‍ പോകുന്ന വഴിയില്‍ വെച്ചാണ് സുബൈര്‍ ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം.
രണ്ട് കാറുകളിലെത്തിയ സംഘം സുബൈറിന്റെ ബൈക്ക് ഇടിച്ച് വീഴ്ത്തിയ ശേഷം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയാണ് സുബൈര്‍. ബൈക്കില്‍ നിന്ന് വീണ് സുബൈറിന്റെ ഉപ്പയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജീവ് നേരത്തെ ഈ പ്രദേശത്ത് വെച്ച് കൊല്ലപ്പെട്ടിരുന്നു. അതിന്റെ പ്രതികാരമായാണോ ഈ കൊലപാതകം എന്ന് സംശയിക്കുന്നുണ്ട്. സുബൈറിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും നേതാക്കള്‍ പറഞ്ഞു. സുബൈറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുബൈറിന് ശരീരമാസകലം വെട്ടേറ്റിട്ടുണ്ട് എന്നാണ് വിവരം.
നാട്ടിലെ സമാധാനം തല്ലിക്കെടുത്താനുളള നീക്കമാണ് സുബൈറിന്റെ കൊലപാതകമെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ പ്രതികരിച്ചു. ഒരുപക്ഷേ ഇത് പകരം വീട്ടിയതായിരിക്കാം. പച്ചമനുഷ്യനെ വെട്ടിനുറുക്കുന്ന രാഷ്ട്രീയം എന്ത് രാഷ്ട്രീയമാണ്. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ് അത്. പള്ളിയില്‍ നിസ്‌കരിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് വെട്ടിക്കൊന്നത് എന്നാണ് അറിഞ്ഞത്. ഇതിന് മുന്‍പുളള സംഭവത്തിന്റെ തുടര്‍ച്ച എന്ന നിലയിലാവാം ഈ കൊലപാതകം എന്നും എംഎല്‍എ പറഞ്ഞു. സമാധാന ജീവിതം ആഗ്രഹിക്കുന്നവരാണ് ജനങ്ങള്‍. എത്രമാത്രം ഇതൊക്കെ സമൂഹത്തേയും ആ കുടുംബത്തേയും ബാധിക്കുമെന്നത് ചിന്തിക്കണ്ടേ എന്നും എംഎല്‍എ ചോദിച്ചു.












Click it and Unblock the Notifications