ഷാഫിക്ക് ലഭിക്കേണ്ട 10000 കോണ്‍ഗ്രസ് വോട്ടുകള്‍ ശ്രീധരന് പോയി: ജയിച്ചത് തങ്ങളുടെ വോട്ടിലെന്ന് ലീഗ്
പാലക്കാട്: അതിശക്തമായ മത്സരത്തിനൊടുവിലായിരുന്നു പാലക്കാട് നിയമസഭാ മണ്ഡലം കോണ്‍ഗ്രസ് ഇത്തവണ നിലനിര്‍ത്തിയത്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഈ ശ്രീധരന്‍ വിജയിക്കുമെന്ന പ്രതീതിവരെയുണ്ടായി. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ പിടിച്ച ലീഡ് നില ഈ ശ്രീധരന്‍ പടിപടിയായി ഉയര്‍ത്തി ആറായിരത്തിന് മുകളില്‍ വരെ എത്തിച്ചിരുന്നു. ഇതോടെ നേമം നഷ്ടമായാലും ബിജെപി പാലക്കാട് പിടിച്ചേക്കുമെന്നായി. ഒടുവില്‍ വോട്ടെണ്ണലിന്‍റെ അവസാനനിമിഷമാണ് ലീഡ് നില തിരിച്ച് പിടിച്ച് ഷാഫി പറമ്പില്‍ വിജയിച്ചത്. 3859 വോട്ടിനായിരുന്നു അദ്ദേഹത്തിന്‍റെ വിജയം. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായെങ്കില്‍ വിജയം നല്‍കിയ ആശ്വാസം യുഡിഎഫിന് ചെറുതല്ല. എന്നിരുന്നാലും പാലക്കാട് ജില്ലയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ലീഗ്.
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
വോട്ടും ഭൂരിപക്ഷവും കുറഞ്ഞു
കഴിഞ്ഞ തവണ ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ 17483 വോട്ടുകള്‍ക്കായിരുന്നു ഷാഫി പറമ്പിലിന്‍റെ വിജയം. എന്നാല്‍ ഇത്തവണ ഭൂരിപക്ഷത്തില്‍ മാത്രമല്ല, ആകെ നേടിയ വോട്ടിലടക്കം വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞതവണ 57559 വോട്ടായിരുന്നു ഷാഫിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 54079 ആയി ചുരുങ്ങി.
വോട്ടുയര്‍ത്തി ബിജെപി
ബിജെപിയാവട്ടെ ഇത്തവണ പതിനായിരത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ ഉയര്‍ത്തി. കഴിഞ്ഞ തവണ 40076 വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 50220 ആയി ഉയര്‍ന്നു. രണ്ട് തവണയും മുന്നാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫിനും വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഷാഫിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകള്‍ ബിജെപിക്ക് പോയെന്നാണ് മുസ്ലിം ലീഗ് തന്നെ വിലയിരുത്തുന്നു.
ലീഗിന്‍റെ വോട്ടില്‍
കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ ജയിച്ചത് ലീഗിന്റെ വോട്ടിലാണെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃത്വം അവകാശപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായിരുന്നു. ഇത് മൂല്‍ പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് വ്യക്തമായ ലീഡ് ലഭിച്ചു. ഇതിന്‍റെ തുടര്‍ച്ചയാണ് നിയമസഭ തിരഞ്ഞെടുപ്പിലും കണ്ടതെന്നും ലീഗ് നേതൃത്വം അഭിപ്രായപ്പെടുന്നു.
അതിശക്തമായ പ്രവര്‍ത്തനം
ബിജെപിയുടെ മുന്നേറ്റം മുന്‍കൂട്ടി കണ്ട് മുസ്ലിം ലീഗ് ഇത്തവണ അതിശക്തമായ പ്രവര്‍ത്തനമാണ് നടത്തിയത്. അതുകൊണ്ടാണ് മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞതെന്നും ജില്ലാ നേതൃത്വം സംസ്ഥാന നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും വോട്ട് ചോര്‍ന്നതും ലീഗ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ
തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിന് പിന്നിലായ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിലും അത് ആവർത്തിച്ചു. കഴിഞ്ഞ തവണ നാല് നഗരസഭകൾ യുഡിഎഫിനുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് മണ്ണാര്‍ക്കാട് മാത്രമായി ചുരുങ്ങി. ജില്ലാ പഞ്ചായത്തിലും കോൺഗ്രസിന് രണ്ട് അംഗങ്ങൾ നഷ്ടമായി. ലീഗിന്റെ അംഗസംഖ്യ രണ്ടായും ഉയർന്നു. പ്രതിപക്ഷത്തുള്ള മൂന്ന് അംഗങ്ങളിൽ ഒന്നുമാത്രമാണ് കോൺഗ്രസിന്.
ഒളിഞ്ഞും തെളിഞ്ഞും
തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ കനത്ത തിരിച്ചടി മുന്നറയിപ്പായി എടുക്കണമെന്ന് ലീഗ് പലവട്ടം യുഡിഎഫ് നേതൃയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് മുഖവിലയ്ക്കെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ബിജെപിക്ക് സഹായം നല്‍കിയതായി സംശയമുണ്ടെന്നും നേതാക്കള്‍ ആരോപിക്കുന്നു.
അമിത ആത്മവിശ്വാസം
അമിത ആത്മവിശ്വാസമാണ് യുഡിഎഫിന് തിരിച്ചടിയായത്. തൃത്തല ഉള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷം അതിശക്തമായ പ്രചാരണം കാഴ്ചവെച്ചപ്പോള്‍ അതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇടതുപക്ഷത്തിന് വേണ്ടി സാഹിത്യകാരന്‍മാര്‍ അടക്കം തൃത്താലയില്‍ പ്രചരണത്തിന് എത്തിയതും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഓരോന്ന് വീതം
രണ്ട് എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പിന്‌ശേഷം ഒന്നില്‍ ഒതുങ്ങി. പാലക്കാട് മാത്രം. തൃത്താല നഷ്ടമായതോടെ ലീഗിനും കോൺഗ്രസിനും ജില്ലയില്‍ ഓരോ എംഎൽഎ മാരുണ്ട്. മണ്ണാര്‍ക്കാടാണ് ലീഗ് സീറ്റ്. അതേസമയം, മണ്ണാര്‍ക്കാട് വോട്ട് ചോര്‍ന്നതും ലീഗ് പ്രത്യേകം പഠിക്കും. കഴിഞ്ഞ തവണ 12325 വോട്ടിന് വിജയിക്കാന്‍ കഴിഞ്ഞ ഷംസുദ്ദീന് ഇത്തവണ മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞത് 3107 പൂജ്യം വോട്ടുകള്‍ക്കാണ്.
നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം