മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി എട്ടിന്റെ പണി കിട്ടും; കാവശ്ശേരിയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു
മലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പതിനായിരം രൂപയില്‍ കുറയാതെ പിഴ ഈടാക്കും.

പാലക്കാട്: വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി കാവശ്ശേരി ഗ്രാമപഞ്ചായത്ത് 'ക്ലീന്‍ കാവശ്ശേരി ഗ്രീന്‍ കാവശ്ശേരി' പദ്ധതിയോടനുബന്ധിച്ച് പ്രദേശത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. കാവശ്ശേരി പരയ്ക്കാട്ടുകാവിന് സമീപമാണ് സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ സ്ഥാപിച്ചത്.
ഗ്രാമപഞ്ചായത്ത് ഇത്തരത്തില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പതിനായിരം രൂപയില്‍ കുറയാതെ പിഴ ഈടാക്കും.
ക്യാമ്പയിന്റെ ഭാഗമായി പരയ്ക്കാട്ട്കാവിന് സമീപത്ത് മാലിന്യമുള്ള സ്ഥലം ശുചീകരിക്കുന്ന പ്രവൃത്തി തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മസേന അംഗങ്ങളും ചേര്‍ന്ന് പൂര്‍ത്തിയാക്കി. പ്രദേശത്തെ മാലിന്യങ്ങള്‍ ക്ലീന്‍ കേരളാ കമ്പനിക്ക് നല്‍കാന്‍ കഴിയുന്ന തരത്തില്‍ കുപ്പിച്ചില്ല്, ചെരുപ്പ്, പഴകിയ തുണി, പ്ലാസ്റ്റിക് കവറുകള്‍ എന്നിങ്ങനെ തരംതിരിച്ച് നാല് ടണ്‍ വരുന്ന അജൈവ പാഴ് വസ്തുക്കള്‍ എം.സി.എഫിലേക്ക് മാറ്റി. വരുംദിവസങ്ങളിലും മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തി തുടരും.
പ്രദേശം സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി പൂന്തോട്ടവും ഫലവൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് വരും ദിവസങ്ങളില്‍ നടത്തും. ശുചീകരണ പ്രവര്‍ത്തനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ്‌കുമാര്‍, വാര്‍ഡ് അംഗം ഗോപന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കുഞ്ഞിരാമന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദേശ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് വലിച്ചെറിയൽ മുക്ത കേരളം പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം മന്ത്രി എംബി രാജേഷ് കഴിഞ്ഞ ദിവസം നിർവ്വഹിച്ചിരുന്നു. പൊതുസ്ഥലങ്ങളിൽ കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് അത്തരം പ്രദേശങ്ങളിൽ സൗന്ദര്യവത്കരണം നടത്തുമെന്ന് മന്ത്രി പറഞ്ഞിരിന്നു.
പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം ഇല്ലാത്ത സാഹചര്യമുണ്ടാകുന്നതിന് വാർഡ് അടിസ്ഥാനത്തിൽ ജനകീയ ചുമതലകൾ നൽകും. ഒരിക്കൽ വൃത്തിയാക്കിയ ഇടം പിന്നീട് വൃത്തിയാക്കേണ്ട സാഹചര്യം ഉണ്ടാവരുത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ വലിയ പിഴ ഈടാക്കാനുള്ള ആലോചനയുണ്ട്. അതോടൊപ്പം മാലിന്യം തള്ളുന്നവരെ കണ്ടെത്താനുള്ള സംവിധാനങ്ങൾ ഒരുക്കും. ക്യാമറകൾ കൊണ്ടുമാത്രം ഫലം കാണാത്ത സാഹചര്യങ്ങളിൽ മാലിന്യം തള്ളുന്നവരുടെ ചിത്രം ആർക്കും അപ്‌ലോഡ് ചെയ്യാനാവുന്ന രീതിയിൽ പോർട്ടൽ സംവിധാനം ആരംഭിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications