ആറന്മുള വള്ളംകളി: പമ്പയില്‍ ജലനിരപ്പ് കുറഞ്ഞാല്‍ മണിയാർ ഡാം തുറക്കും
പത്തനംതിട്ട: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആറൻമുള ജലോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്തുന്നതിന് വ്യക്തികളും വകുപ്പുകളും പങ്കാളികളാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഉത്രട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ മാസം 11 നാണ് ഉതൃട്ടാതി ജലോത്സവം.
രാവിലെ പത്തിന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പതാക ഉയർത്തുകയും ഉച്ചയ്ക്ക് ഒരു മണിക്ക് ജലഘോഷയാത്രയ്ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. പൊതു ജനങ്ങൾക്കൊപ്പം ഐക്കര ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ ദീപാലങ്കാരം ചെയ്യുവാൻ വേണ്ട നിർദ്ദേശം നൽകാൻ ആറൻമുള പഞ്ചായത്തിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

വാട്ടർ സ്റ്റേഡിയത്തിലെ മൺപുറ്റുകളും കടവുകളിലെ ചെളിയും മേജർ ഇറിഗേഷൻ വകുപ്പ് കൂടുതൽ ജോലിക്കാരെ നിയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണം. തിരുവല്ല, ചെങ്ങന്നൂർ, പന്തളം, പത്തനംതിട്ട, മല്ലപ്പള്ളി, അടൂർ, റാന്നി എന്നിവിടങ്ങളിൽ നിന്നും കെ എസ് ആർ ടി സി ആവശ്യമായ സർവീസ് നടത്തണം. പമ്പയുടെ ജലവിതാനം കുറയുന്നപക്ഷം മണിയാർ ഡാമിൽ നിന്നും ജലം തുറന്ന് വിട്ട് പി ഐ പി ജലനിരപ്പ് ക്രമീകരിക്കണം. ക്ഷേത്രത്തിന്റെ കിഴക്കേനട റോഡിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് പൊതു മരാമത്ത് ( നിരത്ത്) വിഭാഗം നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; സൂപ്പർ വർക്ക് ഔട്ട് വീഡിയോയുമായി എസ്തർ

ആറൻമുളയിലെയും സമീപ പഞ്ചായത്തുകളിലെയും വഴി വിളക്ക് പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.
ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി. ആറൻമുള, മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, കോയിപ്രം ഗ്രാമ പഞ്ചായത്തുകൾ മുഖേന പൊതുജന ആരോഗ്യ, ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. വ്യാജ മദ്യ-ലഹരി വിൽപ്പന തടയുന്നതിന് എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കും.

ജലോത്സവ ദിവസം 619 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സുരക്ഷാ സംവിധാനം പൊലീസ് ഒരുക്കും. 50 ഉദ്യോഗസ്ഥരെയും മൂന്ന് സ്കൂ ബാ ടീമിനെയും ഫയർ ഫോഴ്സ് വിന്യസിക്കും. ആംബുലൻസ് , മെഡിക്കൽ ടീമടക്കമുള്ള സംവിധാനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഒരുക്കും. 50 പള്ളിയോടങ്ങളും ഈ വർഷത്തെ ജലമേളയിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കളക്ട്രേറ്റും, ജില്ലയിലെ വിവിധ വകുപ്പുകളും നടത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് യോഗം വിശദമായി വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, അഡീഷണൽ എസ്പി ബിജി ജോർജ് , പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ്. രാജന്‍, സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍ .പിള്ള, ട്രഷറര്‍ സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെണ്‍പാല, റേസ് കമ്മിറ്റി കൺവീനർ എം. കെ. ശശികുമാർ, പി. ആർ. ഷാജി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ. അജയകുമാർ,
തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി. എസ്. ബിനോയ് , കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ജോൺ, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ഡെപ്യൂട്ടി കളക്ടർ ദുരന്ത നിവാരണം ടി.ജി ഗോപകുമാർ, ഡിവൈഎസ്പി എസ്. നന്ദകുമാർ , വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications