നടുറോഡിൽ വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു,
തിരുവല്ല: പട്ടാപ്പകൽ വിദ്യാർത്ഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. കുമ്പനാട് കോയിപ്രം കരാലിൽ വീട്ടിൽ അജിൻ റെജി മാത്യുവിനെ(18) യാണ് പന്തളം ഗ്രാമന്യായാലയ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വധശ്രമത്തിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
അന്വേഷണത്തിന് ആവശ്യമെങ്കിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് ഇൻസ്‌പെക്ടർ പി.ആർ.സന്തോഷ് പറഞ്ഞു. വിദ്യാർത്ഥിനിക്ക് നേരെ അക്രമം നടന്ന ചിലങ്ക തീയേറ്ററിന് സമീപമെത്തിച്ച് പ്രതിയെ സംഭവദിവസം രാത്രിയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. നാട്ടുകാർ പ്രതികരിക്കുമെന്ന് ഭയന്നാണ് പൊലീസ് തെളിവെടുപ്പ് രാത്രിയിൽ നടത്തിയത്. ശരീരമാസകലം പൊള്ളലേറ്റ വിദ്യാർത്ഥിനി എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പെൺകുട്ടിയുടെ സ്ഥിതി അതിഗുരുതരമായി തുടരുന്നതായാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
കത്തികയറി , അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചും സമൂഹമാദ്ധ്യമങ്ങള്‍
പെണ്‍കുട്ടിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം സമൂഹമാധ്യമങ്ങളിലും മറ്റും സജീവ ചര്‍ച്ചയായിരിക്കുകയാണ് . സി.സി. ടി.വിയില്‍ നിന്നും ലഭിച്ച വീഡിയോയും പ്രതിയെ അറസ്റ്റ് ചെയ്ത ചിത്രങ്ങളുമെല്ലാം ഇപ്പോഴും വ്യാപകമായി പ്രചരിക്കുകയാണ്. ചിലര്‍ പെണ്‍കുട്ടിയുടെ ചിത്രവും പ്രചരിപ്പിച്ചു. എറണാകുളത്തെ മെഡിക്കല്‍ സെന്റര്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തെറ്റായ വിവരങ്ങളും സോഷ്യല്‍മീഡിയായില്‍ പ്രചരിച്ചു.
പെണ്‍കുട്ടിയെ തീ കൊളുത്തിയ അജിന്‍ റെജി മാത്യുവിന്റെ ഫേസ് ബുക്കിലെ പ്രൊഫൈലില്‍ സംഭവം നടന്ന ചൊവ്വാഴ്ച രാവിലെ മുതല്‍ത്തന്നെ നൂറുകണക്കിനാളുകളാണ് പരിശോധന നടത്തിയത്. ചിലര്‍ ഗൂഗിളിലും വ്യാപകമായി തിരഞ്ഞു. പ്രൊഫൈല്‍ചിത്രങ്ങള്‍ക്കു താഴെ സഭ്യതവിട്ട അതിരൂക്ഷമായ ഭാഷയിലാണ് ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. എല്ലാവരുടെയും ചോദ്യം എന്തിനീ പാതകം ചെയ്തു എന്നാണ്. സെല്‍ഫികള്‍ യഥേഷ്ടമുള്ള അജിന്റെ ഫേസ്ബുക്കിലെ ഒരു സെല്‍ഫിയും ഇതിനിടെ വിവാദമായി.
രാഷ്ട്രീയ ബന്ധം
അജിന്‍ റെജി മാത്യുവിന്റെ രാഷ്ട്രീയ ബന്ധം ആരോപിച്ച് സമൂഹ മാധ്യമത്തില്‍ ചിലര്‍ രാവിലെ മുതല്‍ പോര്‍വിളികള്‍തുടങ്ങി. വീണാ ജോര്‍ജ് എം.എല്‍.എയോടൊപ്പമുള്ള സെല്‍ഫി ചിത്രമാണ് വിവാദമായത്. ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം അജിന് സംഘടനയുമായി ബന്ധമില്ലെന്ന് കാട്ടി ഇതിനെതിരെ പ്രസ്ഥാവനയുമായി രംഗത്തെത്തുകയും ചെയ്തു. രാവിലെ അജിന്റെ സൗഹൃദ വലയത്തിലുണ്ടായിരുന്ന 1650 പേരില്‍ 1502 ആയി കുറഞ്ഞു. സൗഹൃദം ഒഴിവാക്കി രക്ഷപ്പെട്ടവരധികവും രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ അജിനെ ന്യായീകരിച്ച് രംഗത്തെത്തിയ ചിലരും അശ്ലീലപദപ്രയോഗങ്ങള്‍ക്ക് ഇരയായി. തിനിടെ, പ്രതി അജിന്‍ കേരളകോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ജോസഫ് എം.പുതുശേരിക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി ഫോട്ടോ ഇടതുപക്ഷ അനുകൂലികള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
.
അജിന്‍ റെജി മാത്യു ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പിലുള്ള വ്യക്തിയല്ല
അജിന്‍ വീണാജാേര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം അയാള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചിട്ടുണ്ട്. അജിന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനല്ലെന്ന് വിശദീകിരിച്ച് കുമ്പനാട് മേഖല സെക്രട്ടറി പി. അരുണ്‍കുമാര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രസ്താവന നല്‍കി. വീണ ജോര്‍ജ് എം.എല്‍.എയോടൊപ്പം നില്‍ക്കുന്ന ഒരു സെല്‍ഫി ചിത്രത്തോടെയാണ് ഈ ആരോപണം ദുഷ്ടലാക്കോടെ ചിലര്‍ നടത്തുന്നത്. ഇന്ന് എം.എല്‍.എമാരോടൊപ്പവും എം.പി മാരോടൊപ്പവും മന്ത്രിമാരോടൊപ്പവും ചിത്രങ്ങള്‍ എടുക്കുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള സ്വാഭാവികമായ ചിത്രം ചൂണ്ടിക്കാണിച്ചാണ് വീണ ജോര്‍ജിനെതിരെയും ഡി.വൈ.എഫ്.ഐക്കെതിരെയും നുണ പ്രചരണം നടത്തുന്നത്. അജിന്‍ റെജി മാത്യു ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പിലുള്ള വ്യക്തിയല്ല. സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും അരുണ്‍കുമാര്‍ പറഞ്ഞു.