കുട്ടിക്കൊമ്പന്‍റെ ജഡം അച്ചന്‍ കോവിലാറിലുടെ ഒഴുകിയെത്തി; പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജഡം മറവ് ചെയ്തു
പന്തളം: കനത്ത മഴയില്‍ അച്ചന്‍ കോവിലാറിലൂടെ ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി. കുട്ടിക്കൊമ്പന്‍റെ ജഡമാണ് കഴിഞ്ഞ ദിവസം രാവിലെയോടെ ഒഴുകിയെത്തിയത്. തുമ്പമണ്‍ അമ്പലക്കടവിന് സമീപം ആറ്റിലൂടെ ഒഴുകുന്ന കുട്ടിക്കൊമ്പന്‍റെ ജഡം നാട്ടുകാരുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. പുഴയിലൂടെ ഒഴുകിയ ജഡം പത്ത് മണിയോടെ വലിയ പാലത്തിന് താഴെ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. പാലത്തിന്‍റെ തൂണുകള്‍ക്കിടയില്‍ അടിഞ്ഞു കൂടിയ മുളങ്കാട്ടിലും തടികളില്‍ ജഡം കുടുങ്ങുകയായിരുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് റാന്നി ഡിവിഷനിൽ നിന്നു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.എസ്.സുധീഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും അടൂരില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.സി. റെജികുമാറിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയും സ്ഥലത്തെത്തി. വലയില്‍ കുരുക്കിയ ജഡം കൈപ്പുഴയിലെ ഡിടിഡിസി അമിനിറ്റി സെന്ററിനു സമീപമുള്ള കടവിലേക്ക് അടുപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെ പത്തനംതിട്ട ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ച ജഡം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മറവ് ചെയ്തു.

അതേസമയം, വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയുടെ തീരത്തള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications