റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ വെട്ടികൊല്ലാൻ ശ്രമിച്ച കേസ്: സഹോദരന് 5 വർഷം തടവും പിഴയും
പത്തനംതിട്ട: റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്സിൽ സഹോദരനെ 5 വർഷം തടവിനും. 50,000 രുപ പിഴയും വിധിച്ചു. ബുധനൂർ എണ്ണയ്ക്കാട് കടമ്പൂർ പീടികയിൽ വീട്ടിൽ വിശ്വംഭരൻ (50) നെയാണ് ചെങ്ങന്നൂർ അഡീഷണൽ സെഷൻസ് ജഡ്ജ ഡി. സുധീർ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇയാൾ മൂത്ത സഹോദരനായ എണ്ണയ്ക്കാട് കടമ്പൂർ ശ്രീവത്സം വീട്ടിൽ സോമദത്തൻ (68) നെ വെട്ടികൊല്ലാൻ ശ്രമിച്ചത്. 2011 നവംബർ 12 നാണ് കേസ്സിന് ആസ്പദമായ സംഭവം ഉണ്ടായത്.
പട്ടാളത്തിൽ ഉദ്യോഗസ്ഥനായിരുന്ന വിശ്വംബരനെ പെരുമാറ്റദൂഷ്യത്തിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. നാട്ടിലെത്തിയതോടെ മാതാവ് ചെല്ലമ്മയെ നിരന്തരം ഉപദ്രവിക്കുകയും ഇത് മുതിർന്ന സഹോദരനായ സോമദത്തൻ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ വിരോധത്തിൽ സംഭവ ദിവസം വൈകിട്ട് 4 ന് സോമദത്തൻ അയാളുടെ വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴിയിൽ കാത്തുനിന്ന് പ്രതി വിശ്വംബരൻ കൈയ്യിൽ കരുതിയിരുന്ന മൺവെട്ടികൊണ്ട് തലയ്ക്ക് അടിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റ സോമദത്തൻ ചെങ്ങന്നൂർ സർക്കാർ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. പതിനേഴ് സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. പരിക്കേറ്റ സോമദത്തൻ പൊലീസ് സേനയിൽ ഹെഡ്‌കോൺസ്റ്റബിളായി പന്തളം പൊലീസ് സ്റ്റേഷനിൽ നിന്നാണ് വിരമിച്ചത്. കേസ്സിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റഞ്ചി ചെറിയാൻ ഹാജരായി.












Click it and Unblock the Notifications